ബെംഗളൂരു : കർണാടക നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഇന്ത്യയിടെ സിലിക്കൺ സിറ്റിയായ ബെംഗളൂരുവിൽ മെഗാ റോഡ് ഷോ നടത്തും. ഇന്ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12.30 വരെ ബെംഗളൂരു സൗത്തിലെ സോമേശ്വർ ഭവൻ ആർബിഐ ഗ്രൗണ്ടിൽ നിന്ന് മല്ലേശ്വരിലെ സങ്കി ടാങ്ക് വരെ 26.5 കിലോമീറ്റർ റോഡ് ഷോയാണ് നടത്തുന്നത്. റോഡ് ഷോ നടക്കുന്നതിനാൽ 34 റോഡുകൾ രാവിലെ 8 മുതൽ ഉച്ചയ്ക്ക് 1 വരെ അടച്ചിടും.
യാത്രക്കായി ബദൽ റോഡ് ഉപയോഗിക്കണമെന്ന് ബെംഗളൂരു പൊലീസ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. ഞായറാഴ്‌ച രാവിലെ 10 മുതൽ തിപ്പസാന്ദ്രയിലെ കെമ്പഗൗഡ പ്രതിമ മുതൽ ട്രിനിറ്റി സർക്കിൾ വരെ എട്ട് കിലോമീറ്റർ റോഡ് ഷോയും നടത്തും. ഒറ്റദിവസം റോഡ് ഷോ നടത്തിയാൽ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകുമെന്ന ഉദ്ദേശത്തോടെയാണ് രണ്ട് ദിവസത്തെ റോഡ് ഷോ സംഘടിപ്പിച്ചിരിക്കുന്നത്.
പ്രചാരണത്തിന്‍റെ ഭാഗമായി പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയതായി സംസ്ഥാന ബിജെപി തെരഞ്ഞെടുപ്പ് മാനേജ്‌മെന്‍റ് കമ്മിറ്റി കൺവീനർ ശോഭ കരന്ദ്‌ലജെ അറിയിച്ചു. ബെംഗളൂരു നോർത്ത് മണ്ഡലത്തിലെ നൈസ് റോഡ് ജംഗ്ഷൻ മുതൽ സുമനഹള്ളി സർക്കിൾ വരെ കഴിഞ്ഞ ദിവസം മോദി ആദ്യ റോഡ് ഷോ നടത്തിയിരുന്നു.
റാലികളും റോഡ് ഷോകളും തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമെന്ന് ഹൈക്കോടതി : പ്രധാനമന്ത്രി നരേന്ദ്രമോദി ബെഗളൂരുവിൽ 6, 7 തിയതികളിൽ നടത്തുന്ന റോഡ് ഷോകൾക്ക് അനുമതി നൽകരുതെന്ന് ആവശ്യപ്പെട്ട് കർണാടക ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. എന്നാൽ ഹൈക്കോടതി ഹർജി തള്ളി. ജസ്റ്റിസ് കൃഷ്‌ണ എസ് ദീക്ഷിതിന്‍റെ ബെഞ്ചാണ് ഹർജി തള്ളിയത്.
റാലികളും റോഡ് ഷോകളും രാജ്യത്ത് തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമാണെന്ന് തെളിയിക്കുന്ന രേഖകൾ ഉണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. തെരഞ്ഞെടുപ്പ് പ്രക്രിയയെക്കുറിച്ചുള്ള അവബോധവും അറിവും ജനങ്ങളിലേക്ക് എത്തിക്കുന്നതിാണ് റാലികൾ കൊണ്ട് ഉദ്ദേശിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു. പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
കർണാടക പിടിക്കാൻ കോൺഗ്രസും ബിജെപിയും : കർണാടക തെരഞ്ഞെടുപ്പിൽ ശക്തമായ പ്രചരണമാണ് കോൺഗ്രസും ബിജെപിയും നടത്തുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോൺഗ്രസിനെ കടന്നാക്രമിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. വിശ്വഹിന്ദു പരിഷത്തിന്‍റെ യുവജന സംഘടനയായ ബജ്‌റംഗ് ദൾ നിരോധിക്കുമെന്ന കോൺഗ്രസ് തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ പരാമർശത്തെ തുടർന്നാണ് മോദി കോൺഗ്രസിനെ വിമർശിച്ച് രംഗത്തെത്തിയിരിക്കുന്നത്. മുൻപ് ഭഗവാൻ ശ്രീരാമനെ ആരാധിക്കുന്നവരുമായാണ് കോൺഗ്രസിന് പ്രശ്‌നം ഉണ്ടായിരുന്നത്. ബജ്‌റംഗ് ദളിനെ വർഗീയ ശക്തിയായി വിശേഷിപ്പിച്ച് നിരോധിക്കണമെന്നാണ് കോൺഗ്രസിന്‍റെ പ്രകടന പത്രികയിൽ പറയുന്നതെന്നും മോദി പറഞ്ഞു.