ഗാന്ധിനഗർ: ദേശീയ ദുരന്ത നിവാരണ സേനയുടെ (എൻഡിആർഎഫ്) 24 ടീമുകളെ ഇന്ന് വൈകുന്നേരം ഗുജറാത്തിൽ വിന്യസിക്കും. സംസ്ഥാനത്തിന്‍റെ തീരപ്രദേശങ്ങളിലേക്ക് ടൗട്ടെ ചുഴലിക്കാറ്റ് നീങ്ങുന്നതിന്‍റെ ഭാഗമായി മുൻകരുതൽ നടപടിയായിട്ടാണ് എൻഡിആർഎഫിനെ വിന്യസിക്കുന്നത്. പഞ്ചാബിൽ നിന്നും ഒഡീഷയിൽ നിന്നുമുള്ള 13 ടീമുകളും ഇതിൽ ഉൾപ്പെടുമെന്ന് എൻഡിആർഎഫ് ഡെപ്യൂട്ടി കമാൻഡന്‍റ് രൺവിജയ് കുമാർ സിങ് പറഞ്ഞു. പഞ്ചാബിൽ നിന്ന് എട്ടും ഒഡിയയിൽ നിന്ന് അഞ്ച് ടീമും ഉൾപ്പെടും. സംസ്ഥനത്ത് നിന്നുള്ള സേന ഇതിനോടകം തയ്യാറായെന്നും അദ്ദേഹം പറഞ്ഞു. ഓരോ ടീമുകളെയും വൈകുന്നേരം 5 മണിയോടെ തീരപ്രദേശങ്ങളിൽ വിന്യസിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
Read More: ടൗട്ടെ ചുഴലിക്കാറ്റ് മെയ് 18ന് രാവിലെ ഗുജറാത്ത് തീരം തൊടും
കിഴക്കൻ-മധ്യ അറബി കടലിനു മീതെ അതിശക്തമായി വീശുന്ന ടൗട്ടെ ചുഴലിക്കാറ്റ് അടുത്ത 12 മണിക്കൂറിനുള്ളിൽ കൂടുതൽ തീവ്രമാകാൻ സാധ്യതയുണ്ടെന്നും ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചിരുന്നു. മെയ് 17ന് വൈകുന്നേരം ഗുജറാത്ത് തീരം തൊടുമെന്നും പോർബന്ദറിനും മഹുവയ്ക്കും ഇടയിൽ ചുഴലിക്കാറ്റ് ആഞ്ഞുവീശി മെയ് 18ന് പുലർച്ചെ ഗുജറാത്ത് തീരം വിടുമെന്നും ഐഎംഡി പറഞ്ഞു. ചുഴലിക്കാറ്റിനെ നേതിടാൻ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ മുഖ്യമന്ത്രി വിജയ് രൂപാനി മറ്റ് മന്ത്രിമാർക്ക് നിർദേശം നൽകി.