ന്യൂഡൽഹി: ഉന്നതതല വിവരങ്ങൾ കൈമാറുന്നതുമായി ബന്ധപ്പെട്ട കോൺഗ്രസും കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈനയും തമ്മിലുള്ള കരാറിനെപ്പറ്റി കേട്ടിട്ടില്ലെന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് എസ്‌എ ബോബ്ഡെയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് കേസ് പരിഗണിച്ചത്. 2008 ഓഗസ്റ്റ് ഏഴിന് ഒപ്പുവച്ച കരാറിനെക്കുറിച്ച് എൻഐഎ അല്ലെങ്കിൽ സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി .
ഒരു രാഷ്ട്രീയ പാർട്ടിയുമായി ഒരു വിദേശ സർക്കാർ കരാർ ഒപ്പിട്ടതായി കേട്ടിട്ടില്ലെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു. ഇക്കാര്യത്തിൽ ഹൈക്കോടതിയെ സമീപിക്കാൻ ചീഫ് ജസ്റ്റിസ് അപേക്ഷകന് നിർദേശം നൽകി. ചൈനയുമായി കരാറിലേർപ്പെട്ടതിന് കോൺഗ്രസ്, രാഹുൽ ഗാന്ധി, സോണിയ ഗാന്ധി എന്നിവർക്കെതിരെ യുഎപിഎ ആക്റ്റ്, 1967 പ്രകാരം എൻഐഎ, സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സാവിയോ റോഡ്രിഗസ് സമർപ്പിച്ച ഹർജിയാണ് കോടതി പരിഗണിച്ചത്.