ചണ്ഡിഗഢ്: ഹരിയാനയില്‍ സ്‌കൂളുകള്‍ തുറക്കാന്‍ തീരുമാനം. ഡിസംബര്‍ 14 മുതല്‍ പത്താം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് മൂന്ന് മണിക്കൂര്‍ വീതം ക്ലാസുകള്‍ ഉണ്ടായിരിക്കും. ഡിസംബര്‍ 21 മുതല്‍ ഒന്‍പതാം ക്ലാസ് മുതല്‍ പതിനൊന്നാം ക്ലാസ് വരെയുള്ള വിദ്യര്‍ഥികള്‍ക്കും ക്ലാസുകള്‍ നടക്കുമെന്ന് ഹരിയാന വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. കൊവിഡ് പശ്ചാത്തലത്തില്‍ ഏറെ നാളുകളായി സ്‌കൂളുകള്‍ അടച്ചിട്ടിരിക്കുകയായിരുന്നു.
വിദ്യാര്‍ഥികള്‍ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിര്‍ബന്ധമായും കൊണ്ടുവരണമെന്നും വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ പ്രസ്‌താവനയില്‍ വ്യക്തമാക്കി. ഹരിയാനയില്‍ നിലവില്‍ 11,733 പേരാണ് ചികിത്സയിലുള്ളത്.