ലക്‌നൗ: സുന്ദർ ഭാട്ടി, അനിൽ ദുജാന, അവരുടെ കൂട്ടാളികൾ തുടങ്ങിയവരുടെ അനധികൃത സ്വത്തുക്കൾ പൊലീസ് കണ്ടുകെട്ടി. കോടിക്കണക്കിന് രൂപയുടെ ആഢംബര കാറുകൾ ഉൾപ്പെടെയുള്ള സ്വത്തുക്കളാണ് ഗൗതം ബുദ്ധ നഗർ പൊലീസ് കണ്ടുകെട്ടിയത്. കാൺപൂർ ഏറ്റുമുട്ടലിനെ തുടർന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ നിർദേശപ്രകാരം ഗ്രേറ്റർ നോയിഡയിൽ ശനിയാഴ്‌ചയാണ് അനധികൃത സ്വത്ത് പിടിച്ചെടുക്കൽ ആരംഭിച്ചത്.
മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം പൊലീസ് കമ്മീഷണർ അലോക് സിംഗാണ് ഏഴ് കോടി രൂപയുടെ അനധികൃത ഭൂമി, കാറുകൾ എന്നിവ കണ്ടുകെട്ടാൻ ഉത്തരവിട്ടത്. മാഫിയ സംഘങ്ങൾ അനധികൃതമായി കൈവശപ്പെടുത്തിയ ജലാശയങ്ങൾ തിരിച്ചുപിടിക്കുകയും, അനധികൃത വേലി പൊളിക്കുകയും ചെയ്‌തു. നടപടികൾ തടസമില്ലാതെ തുടരുന്നതായി ഗ്രേറ്റർ നോയിഡ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ രാജേഷ് കുമാർ സിംഗ് പറഞ്ഞു. അനിൽ ദുജാനയുടെ സഹായിയായ ചന്ദ്രപാലിന്‍റെ വസ്‌തുവകകളും വാഹനങ്ങളും പിടിച്ചെടുത്തു. മറ്റൊരു ഗുണ്ടാസംഘം റോബിൻ ത്യാഗിയുടെ ഭാര്യ ദിവ്യ സംഗവാന്‍റെ സ്വത്തുക്കളും ചേർത്തു.
ഈ വർഷം ജനുവരിയിൽ ആരംഭിച്ച ജില്ലയിലെ പൊലീസ് കമ്മീഷണറേറ്റ് സംവിധാനത്തിന് കീഴിൽ അനധികൃത സ്വത്ത് ചേർക്കുന്നതിന് പൊലീസ് കമ്മീഷണർ സ്വീകരിച്ച ആദ്യ നടപടിയാണിതെന്ന് പൊലീസ് വക്താവ് പറഞ്ഞു. ഭാവിയിൽ ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന കുറ്റവാളികൾക്കും മാഫിയകൾക്കുമെതിരെ നടപടി തുടരുമെന്നും അദ്ദേഹം പറഞ്ഞു. കൊടും കുറ്റവാളിയായ വികാസ് ദുബെയെ പിടികൂടാനുള്ള തെരച്ചിലിനിടക്ക് നടന്ന വെടിവെപ്പില്‍ ഡിവൈഎസ്‌പി ദേവേന്ദ്ര മിശ്ര ഉൾപ്പെടെ എട്ട് പൊലീസ് ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടത്.