കോഴിക്കോട്: ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിച്ച 311 ശ്വാനന്മാരാണ് കോഴിക്കോട് കെന്നൽ ക്ലബിൻ്റെ അഖിലേന്ത്യ ശ്വാന പ്രദർശനത്തിന് എത്തിയത്. ജർമൻ ഷെപ്പേർഡ്, ഡോബർമാൻ, ബോക്‌സർ, ലാബ്രഡോർ, ഡാഷ്ഹണ്ട്, തുടങ്ങി ഇന്ത്യൻ ഇനങ്ങളായ രാജാപാളയം, ചിപ്പിപ്പാറൈ, മുഥോർ ഹൗണ്ട്, അപൂർവം ഇനങ്ങളായ അക്കിത്ത അമേരിക്കൻ സ്റ്റാഫോർഡ് ഷയർ ടെറിയൻ, ഷിറ്റ്സ് എന്നിങ്ങനെ 42 ഇനങ്ങളാണ് പ്രദർശനത്തിന് എത്തിയത്.
ചാത്തമംഗലം എൻഐടി ഗ്രൗണ്ടിൽ നടക്കുന്ന ശ്വാനപ്രദർശനത്തിൽ പതിനൊന്ന് ഗ്രൂപ്പ് മത്സരങ്ങളാണ് ഉള്ളത്. വിദേശ ജഡ്‌ജിമാരാണ് മത്സരത്തിൽ പങ്കെടുക്കുന്ന ശ്വാനന്മാരുടെ വിധി നിർണയിക്കുന്നത്. മത്സരിക്കാൻ എത്തുന്ന ശ്വാനന്മാരുടെ ആരോഗ്യം മുതൽ പ്രകടന മികവ് വരെ പരിശോധിച്ചാണ് മത്സരത്തിൽ വിധിനിർണയം നടത്തുക. പ്രദർശന മത്സരത്തിൽ അവസാനം എട്ട് ശ്വാനന്മാരെയാണ് ബെസ്റ്റ് ഇൻ ഷോ അവാർഡിനായി തെരഞ്ഞെടുക്കുക.