ന്യൂഡൽഹി :2024 നീറ്റ്-യുജി പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ സുപ്രീം കോടതി ഇന്ന് (22-07-2024) പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് കേസ് വീണ്ടും പരിഗണിക്കുന്നത്. നീറ്റ് ചോദ്യപേപ്പർ ചോർച്ച സംബന്ധിച്ച് ബിഹാർ പൊലീസിന്‍റെയും സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തിന്‍റെയും റിപ്പോർട്ടിന്‍റെ പകർപ്പ് ജസ്റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് മുൻ വാദത്തിൽ ആവശ്യപ്പെട്ടിരുന്നു.
ഉദ്യോഗാർഥികളുടെ റോൾ നമ്പർ ഉൾപ്പെടെയുള്ള വ്യക്തിഗത വിവരങ്ങൾ മറച്ച ശേഷം കേന്ദ്രം തിരിച്ചുള്ള ഫലങ്ങൾ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കാൻ നാഷണൽ ടെസ്റ്റിങ് ഏജൻസിയോട് (എൻടിഎ) സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. പരീക്ഷ പൂര്‍ണമായി റദ്ദാക്കി വീണ്ടും നടത്താന്‍മാത്രം വ്യാപകമായ ക്രമക്കേട് ഉണ്ടായി എന്ന് വ്യക്തമാക്കാൻ ഹർജിക്കാരോടും സുപ്രീം കോടതി ആവശ്യപ്പെട്ടു.