'സംവരണത്തിൽ അനീതിയെന്ന് ബഞ്ചാര സമുദായം'; യെദ്യൂരപ്പയുടെ വീടിന് കല്ലെറിഞ്ഞ് പ്രതിഷേധം
ബെംഗളൂരു: കർണാടകയിൽ ആഭ്യന്തര സംവരണത്തിൽ അനീതി കാട്ടിയെന്നാരോപിച്ച് ബഞ്ചാര സമുദായം രംഗത്ത്. ശിക്കാരിപുരിയിൽ മുൻ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയുടെ വീടിന് നേരെ പ്രതിഷേധക്കാർ കല്ലെറിഞ്ഞു. അംബേദ്‌കർ സർക്കിളിൽ നിന്ന് താലൂക്ക് അഡ്‌മിനിസ്‌ട്രേഷൻ ഓഫിസിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയ പ്രതിഷേധക്കാർ താലൂക്ക് അഡ്‌മിനിസ്‌ട്രേഷൻ ഓഫിസിൽ വിഷയവുമായി ബന്ധപ്പെട്ട് നിവേദനം നൽകാനാരുങ്ങുകയായിരുന്നു.
ഈ സമയത്ത് പ്രതിഷേധക്കാരിൽ ചിലർ യെദ്യൂരപ്പയുടെ വസതിയ്‌ക്ക് നേരെ കല്ലെറിഞ്ഞു. ആക്രമണത്തിൽ വീടിന്‍റെ ജനൽ ചില്ലുകൾ തകർന്നു. ഈ സമയം വീട്ടിൽ ആരും ഉണ്ടായിരുന്നില്ലെന്നാണ് വിവരം. സംഭവസ്ഥലത്തെത്തിയ പൊലീസ് വീടിന് സുരക്ഷ ഏർപ്പെടുത്തുകയും താലൂക്ക് ഭരണസമിതിയുടെ നേതൃത്വത്തിൽ വീടിനു മുന്നിൽ ബാരിക്കേഡ് സ്ഥാപിക്കുകയും ചെയ്‌തിട്ടുണ്ട്.
ബിജെപിയുടെ ഫ്ലക്‌സ് ബോർഡുകൾ കീറുകയും വാഹനത്തിന്‍റെ ടയറുകൾ കത്തിക്കുകയും ചെയ്‌ത പ്രതിഷേധക്കാരെ പൊലീസ് ലാത്തിച്ചാർജ് നടത്തിയാണ് പിരിച്ചുവിട്ടത്.
നഗരത്തിൽ നിരോധനാജ്‌ഞ: പട്ടികജാതി വിഭാഗങ്ങൾക്കുള്ള സംവരണവുമായി ബന്ധപ്പെട്ട് ബഞ്ചാര സമുദായാംഗങ്ങൾ നടത്തുന്ന പ്രതിഷേധത്തെ തുടർന്ന് ശിക്കാരിപുരിയില്‍ നിരോധനാജ്‌ഞ പ്രഖ്യാപിച്ചു. പ്രതിഷേധത്തിനിടെ ചില പൊലീസുകാർക്കും പരിക്കേറ്റു. സ്‌ത്രീകളുൾപ്പടെയുള്ള പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് ലാത്തി വീശി.
ലമാനി, ലംബാനി എന്നിങ്ങനെ അറിയപ്പെടുന്ന ബഞ്ചാര സമുദായത്തിലെ ചിലർക്കും പരിക്കേറ്റിട്ടുണ്ട്. സംവരണത്തില്‍ കുറവ് സംഭവിച്ചതാണ് പ്രതിഷേധത്തിന് കാരണം. കഴിഞ്ഞയാഴ്‌ചയാണ് കർണാടക മന്ത്രിസഭ പട്ടികജാതി വിഭാഗങ്ങൾക്കിടയിൽ ആഭ്യന്തര സംവരണം ഏർപ്പെടുത്താൻ തീരുമാനിച്ചത്.