Puthuppally Bypoll| 'പുതുപ്പള്ളിയില്‍ ഗൗരവമായ രാഷ്‌ട്രീയം ചര്‍ച്ച ചെയ്യും, മാസപ്പടി വിവാദം ഉയര്‍ത്തും': വിഡി സതീശന്‍ - പ്രതിപക്ഷ നേതാവ്
കോട്ടയം:പുതുപ്പള്ളിയിൽ ഗൗരവമായി രാഷട്രീയം ചർച്ച ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഇതിനായി മാസപ്പടി വിവാദം അടക്കം ഉയർത്തുമെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ അഴിമതി തെരഞ്ഞെടുപ്പിൽ ഉയർത്തുമെന്നും അദ്ദേഹം കോട്ടയത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു. മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി മൗനം പാലിക്കുന്നു. മന്ത്രി മുഹമ്മദ് റിയാസിനും ഈ വിഷയത്തിൽ പ്രതികരിക്കാൻ ഉത്തരവാദിത്തമുണ്ടെന്ന് വി.ഡി സതീശൻ പറഞ്ഞു. ആരോപണമുന്നയിക്കുന്നവർക്കെതിരെ കേസെടുത്ത് ഭയപ്പെടുത്താൻ നോക്കേണ്ടയെന്നും അദ്ദേഹം അറിയിച്ചു. നാമജപ ഘോഷയാത്ര സംബന്ധിച്ച കേസ് പിൻവലിക്കാൻ സർക്കാർ നിർദേശിച്ചത് തെരഞ്ഞെടുപ്പ് കാരണമാണ്. അങ്ങനെയെങ്കില്‍ ശബരിമല യുവതിപ്രവേശനം, പൗരത്വ ബിൽ എന്നിവയ്‌ക്കെതിരെ സമരം നടത്തിയവർക്കെതിരെയെടുത്ത കേസുകളും ഈ കൂട്ടത്തിൽ പിൻവലിക്കണമെന്നും വി.ഡി സതീശൻ ആവശ്യപ്പെട്ടു. അതേസമയം എൽഡിഎഫ് സ്ഥാനാർഥി ജെയ്‌ക് സി.തോമസ് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക ബുധനാഴ്‌ച (16.08.2023) സമർപ്പിച്ചിരുന്നു. കോട്ടയം ആർഡിഒ വിനോദ് രാജ് മുമ്പാകെയാണ് ജെയ്‌ക് നാമനിര്‍ദേശ പത്രിക സമർപ്പിച്ചത്. സിപിഎം കോട്ടയം ജില്ല കമ്മിറ്റി ഓഫിസിൽ നിന്ന് നേതാക്കൾക്കും അണികൾക്കും ഒപ്പം പ്രകടനമായെത്തിയാണ് ജെയ്‌ക് താലൂക്ക് ഓഫിസിലേക്കെത്തിയത്.