എസ്എഫ്ഐ ഡിവൈഎഫ്ഐ പ്രവർത്തകർ പൊലീസ് ജീപ്പ് അടിച്ചു തകര്‍ത്തു, ഡിവൈഎസ്‌പിയ്‌ക്ക് നേരെയും കയ്യേറ്റശ്രമം - ചാലക്കുടി എസ്എഫ്ഐ ഡിവൈഎഫ്ഐ ആക്രമണം
Published : Dec 23, 2023, 12:03 PM IST
തൃശ്ശൂര്‍:ചാലക്കുടിയിൽ പൊലീസ് ജീപ്പ് അടിച്ചു തകര്‍ത്ത് എസ്എഫ്ഐ ഡിവൈഎഫ്ഐ പ്രവർത്തകർ (Police Jeep attacked In Chalakkudy). ഐടിഐ യൂണിയന്‍ തെരഞ്ഞെടുപ്പ് വിജയാഘോഷ പ്രകടനത്തിന് ശേഷമാണ് സംഭവം. സംഭവത്തില്‍ അഞ്ച് ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ ഉള്‍പ്പെട്ട മറ്റ് പ്രതികളെ അന്വേഷിച്ച് എത്തിയ ഡിവൈഎസ്‌പിക്ക് നേരെയും കയ്യേറ്റശ്രമം ഉണ്ടായി. യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചാലക്കുടി ഐടിഐയിൽ എബിവിപി - എസ്എഫ്ഐ പ്രവര്‍ത്തകര്‍ തമ്മല്‍ നേരത്തെ തര്‍ക്കമുണ്ടായിരുന്നു. കോളജിലെ തെരഞ്ഞെടുപ്പില്‍ വിജയിച്ചതിന് പിന്നാലെ എസ്എഫ്ഐ പ്രവർത്തകരും സ്ഥലത്തെ ഡിവൈഎഫ്ഐ നേതാക്കളും ചേര്‍ന്ന് പ്രകടനം നടത്തിയിരുന്നു. പ്രകടനത്തിനിടെ പൊലീസും പാര്‍ട്ടി പ്രവര്‍ത്തകരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ഇതിന് പിന്നാലെയായിരുന്നു പൊലീസ് ജീപ്പ് എസ്എഫ്ഐ ഡിവൈഎഫ്ഐ പ്രവർത്തകർ അടിച്ചുതകര്‍ത്തത്. ഡിവൈഎഫ്ഐ നേതാവ് നിധിന്‍റെ നേതൃത്വത്തിലായിരുന്നു ആക്രമണം. പൊലീസ് കസ്റ്റഡിയിലെടുത്ത നിധിനെ സിപിഎം നേതാക്കള്‍ ഇടപെട്ടാണ് മോചിപ്പിച്ചത്. അതേസമയം, സംഭവത്തില്‍ കൂട്ടുപ്രതികളെ അന്വേഷിച്ച് ഐടിഐക്ക് സമീപം വിദ്യാർത്ഥികളുടെ താമസ സ്ഥലത്ത് എത്തിയ ഡിവൈ എസ്‌പി ടിഎസ് സിനോജിന് നേരെയാണ് കയ്യേറ്റശ്രമം ഉണ്ടായത്.