തിരുവനന്തപുരം/കോട്ടയം:അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൃതദേഹം ഇന്ന് (ജൂലൈ 18) ഉച്ചയോടെ തിരുവനന്തപുരത്ത് എത്തിക്കുമെന്നും കെപിസിസി ഓഫിസിലും സെക്രട്ടേറിയറ്റ് ദർബാർ ഹാളിലും പൊതുദർശനത്തിന് വെയ്ക്കുമെന്നും കോൺഗ്രസ് നേതാക്കൾ അറിയിച്ചു. ബെംഗളൂരുവില്‍ നിന്നും ഹെലികോപ്‌ടര്‍ മാര്‍ഗം ഉച്ചയ്‌ക്ക് രണ്ട് മണിയോടെ മൃതദേഹമെത്തിക്കും. വ്യാഴാഴ്‌ച (ജൂലൈ 20) കോട്ടയം പുതുപ്പള്ളി സെന്‍റ് ജോർജ് വലിയ പള്ളിയിൽ വച്ചാണ് അദ്ദേഹത്തിന്‍റെ സംസ്‌കാര ചടങ്ങുകള്‍ നടക്കുകയെന്നും നേതാക്കള്‍ വ്യക്തമാക്കി.
ബെംഗളൂരുവില്‍ നിന്നും എത്തിക്കുന്ന ഉമ്മന്‍ ചാണ്ടിയുടെ ഭൗതിക ശരീരം ആദ്യം തിരുവനന്തപുരം ജഗതിയിലെ വസതിയായ പുതുപ്പള്ളി ഹൗസിലേക്കാണ് കൊണ്ട് പോകുന്നത്. അവിടെ നിന്നും സെക്രട്ടേറിയറ്റിലെ ദര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനത്തിനായി മൃതശരീരമെത്തിക്കും. തുടര്‍ന്ന്, സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ ദേവാലയത്തിലും, കെപിസിസി ആസ്ഥാനത്തും പൊതുദര്‍ശനമുണ്ടാകും.
അര്‍ധരാത്രിയോടെയായിരിക്കും മൃതദേഹം തിരികെ ജഗതിയിലെ വസതിയില്‍ എത്തിക്കുന്നത്. നാളെ (ജൂലൈ 19) രാവിലെ വിലാപയാത്രയായി തിരുവന്തപുരത്ത് നിന്നും കോട്ടയത്തേക്ക് ഭൗതിക ശരീരം കൊണ്ടുപോകും. വൈകുന്നേരത്തോടെ കോട്ടയത്തെ തിരുന്നക്കര മൈതാനത്ത് മൃതദേഹം എത്തിക്കും.
ഇതിന് ശേഷം പുതുപ്പള്ളിയിലെ അദ്ദേഹത്തിന്‍റെ വസതിയിലും പൊതുദര്‍ശനമുണ്ടാകും. വ്യാഴാഴ്‌ചയാണ് (ജൂലൈ 20) ഉമ്മന്‍ ചാണ്ടിയുടെ സംസ്‌കാര ചടങ്ങുകള്‍ നടക്കുകയെന്നും നേതാക്കള്‍ അറിയിച്ചു. പുതുപ്പള്ളി സെന്‍റ് ജോർജ് വലിയ പള്ളിയിൽ വച്ചാണ് ചടങ്ങുകള്‍. കോൺഗ്രസ് നേതാക്കളുമായുള്ള ചർച്ചയ്ക്ക് ശേഷം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, രമേശ് ചെന്നിത്തല, യു ഡി എഫ് കൺവീനർ എം എം ഹസ്സൻ എന്നിവരാണ് ഇക്കാര്യങ്ങള്‍ മാധ്യമങ്ങളെ അറിയിച്ചത്.
Also Read :Oommen Chandy| വിടപറഞ്ഞ് ജനനായകൻ: അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ