മണിക്കൂറുകള്‍ പരിഭ്രാന്തി പരത്തി കാട്ടാനകള്‍, മലപ്പുറത്ത് ജനവാസ മേഖലയിലിറങ്ങിയവയെ കാട്ടിലേക്ക് തുരത്തി - തിരുവാലി
മലപ്പുറം : ജില്ലയിലെ ജനവാസ മേഖലകളില്‍ കാട്ടാന ഇറങ്ങി. തിരുവാലി പഞ്ചായത്തിലെ നടുവത്ത്, വണ്ടൂർ പഞ്ചായത്തിലെ കാപ്പിൽ, നിലമ്പൂർ കനോലി പ്ലോട്ട് എന്നിവിടങ്ങളിലാണ് ആന ഇറങ്ങിയത്. പുലര്‍ച്ചെ മൂന്ന് മണിയോടെ പ്രദേശത്ത് എത്തിയ ആനകളെ രാവിലെ 8 മണിയോടെയാണ് തിരികെ കാട്ടിലേക്ക് കയറ്റിയത്.
രണ്ട് ആനകളാണ് ജനവാസ മേഖലകളിലേക്ക് എത്തിയത്. ഇവ രണ്ടും ചേര്‍ന്ന് മണിക്കൂറുകളോളം പ്രദേശത്ത് പരിഭ്രാന്തി സൃഷ്‌ടിച്ചു. ആനകളെ കണ്ട് ഓടുന്നതിനിടെയുണ്ടായ വീഴ്‌ചയില്‍ കാട്ടുമുണ്ട സ്വദേശി മുസ്‌തഫയ്‌ക്ക് പരിക്കേറ്റു.
ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മേഖലയിലെ നിരവധി വീടുകളുടെ മതിലുകള്‍ കാട്ടാനകള്‍ തകര്‍ത്തു. നിലമ്പൂര്‍ ഭാഗത്ത് നിന്നാണ് ആനകള്‍ ഇവിടേക്ക് എത്തിയതെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
Also Read:കാട്ടാന ഭീതിയില്‍ വിറങ്ങലിച്ച് ജാര്‍ഖണ്ഡ് ; ഒരാഴ്‌ചയ്‌ക്കിടെ കൊല്ലപ്പെട്ടത് 14 പേര്‍
പുലര്‍ച്ചയോടെ ആനകള്‍ എത്തുന്നതിന്‍റേത് ഉള്‍പ്പടെയുള്ള സി സി ടി വി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മേഖലയില്‍ ഭീതി പരത്തിയ ആനകളെ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് കാട് കയറ്റിയത്. വനം വകുപ്പ് ആർ ആർ ടി എമർജൻസി റെസ്‌ക്യു ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നായിരുന്നു ആനകളെ തുരത്തിയത്. നിലമ്പൂർ കനോലി പ്ലോട്ടിലൂടെയാണ് ഇവയെ കാട്ടിലേക്ക് കയറ്റി വിട്ടത്.