സർട്ടിഫിക്കറ്റുകൾ കാണാതായ സംഭവം : മുൻ സെക്ഷൻ ഓഫിസർക്കും നിലവിലെ സെക്ഷൻ ഓഫിസർക്കും എതിരെ നടപടി - Certificates Missing
കോട്ടയം :മഹാത്മാഗാന്ധി സർവകലാശാലയില്‍ സർട്ടിഫിക്കറ്റുകൾ കാണാതായ സംഭവത്തിൽ നടപടി. ഉത്തരവാദിത്തത്തില്‍ വീഴ്‌ച വരുത്തിയതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയ മുൻ സെക്ഷൻ ഓഫിസറേയും നിലവിലെ സെക്ഷൻ ഓഫിസറേയും അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്യാൻ തീരുമാനിച്ചതായി വൈസ് ചാൻസലർ അറിയിച്ചു. ജോയിന്‍റ് രജിസ്‌ട്രാർ തലത്തിലുള്ള ഉദ്യോഗസ്ഥന്‍റെ നേതൃത്വത്വത്തിൽ വിശദമായ അന്വേഷണം നടത്തും. സർട്ടിഫിക്കറ്റ് ഫോർമാറ്റ് കാണാതായ സെക്ഷനിലെ എല്ലാ ജീവനക്കാരെയും അന്വേഷണ കാലയളവിൽ മറ്റ് സെക്ഷനുകളിലേക്ക് മാറ്റും.
കാണാതായ സർട്ടിഫിക്കറ്റ് ഫോർമാറ്റുകൾ വീണ്ടെടുക്കാൻ കഴിയാത്ത സാഹചര്യത്തിൽ അടിയന്തരമായി പൊലീസിൽ പരാതി നൽകും. കൂടാതെ കാണാതായ 54 സർട്ടിഫിക്കറ്റുകളും അസാധുവാക്കി ഇവയുടെ സീരിയൽ നമ്പരുകൾ പ്രസിദ്ധീകരിക്കും. ഈ വിഷയത്തിൽ സർവകലാശാല ഇതുവരെ സ്വീകരിച്ച നടപടികളുടെ റിപ്പോർട്ട് രജിസ്‌ട്രാർ ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് സമർപ്പിക്കുമെന്നും വൈസ് ചാൻസലർ അറിയിച്ചു.
അതേസമയം വിഷയത്തിൽ പ്രതിഷേധിച്ച് എസ് എഫ് ഐ പ്രവർത്തകും എം എസ് എഫ് പ്രവർത്തകരും മഹാത്മാഗാന്ധി സർവകലാശാലയിലേക്ക് മാർച്ച് നടത്തി.