കേരളം

kerala

Ganapathy Row| 'സ്‌പീക്കറുടെ പേര് ഗോഡ്‌സെ എങ്കില്‍ കെ സുരേന്ദ്രന്‍ കെട്ടിപിടിച്ച് സിന്ദാബാദ് വിളിച്ചേനെ': മന്ത്രി മുഹമ്മദ് റിയാസ്

By

Published : Aug 5, 2023, 5:48 PM IST

'സ്‌പീക്കറുടെ പേര് ഗോഡ്‌സെ എങ്കില്‍ കെ.സുരേന്ദ്രന്‍ കെട്ടിപിടിച്ച് സിന്ദാബാദ് വിളിച്ചേനെ': മന്ത്രി മുഹമ്മദ് റിയാസ്

കണ്ണൂർ:സ്‌പീക്കറുടെ പേര് നാഥുറാം ഗോഡ്‌സെ എന്നായിരുന്നെങ്കിൽ ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെട്ടിപ്പിടിച്ച് സിന്ദാബാദ് വിളിച്ചേനെയെന്ന് പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ്. മിത്ത് പരാമർശത്തിൽ സ്‌പീക്കർ നിലപാട് തിരുത്തണമോ എന്ന ചോദ്യത്തിനായിരുന്നു മന്ത്രിയുടെ മറുപടി. ആരും ഒന്നും തിരുത്തിയിട്ടില്ല. സ്‌പീക്കർ പറഞ്ഞത് വ്യക്തമാണ്. ഒരു മതവിശ്വാസത്തിനെതിരെയും സ്‌പീക്കർ സംസാരിച്ചിട്ടില്ലെന്നും പാർട്ടി സെക്രട്ടറിയും കാര്യങ്ങൾ വ്യക്തമാക്കിയതാണെന്നും മന്ത്രി പറഞ്ഞു.

വളരെ ബോധപൂർവം സംഘപരിവാർ അജണ്ട നടപ്പിലാക്കാനുള്ള ശ്രമമാണ് നടത്തുന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഇതൊരു നല്ല അവസരമായി കാണണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് പറഞ്ഞത് പുറത്തേക്ക് വന്നു കഴിഞ്ഞു. ഇതിൽ നിന്ന് എല്ലാം വ്യക്തമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. സംഘപരിവാർ സംഘടനകൾ ബോധപൂർവം കേരളത്തിൽ പ്രശ്‌നങ്ങൾ സൃഷ്‌ടിക്കുകയാണ്. മത സാമുദായിക ധ്രുവീകരണം സൃഷ്‌ടിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും എല്ലാവർക്കും അറിയുന്ന കാര്യമാണിതെന്നും മന്ത്രി കണ്ണൂരിൽ പറഞ്ഞു.

ഇതിന്‍റെ പിന്നിലുള്ള താത്‌പര്യം എല്ലാവർക്കും അറിയാം. സ്‌പീക്കർ ഇന്നോ ഇന്നലെയോ രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ ആളല്ല. വിദ്യാർഥി സംഘടന പ്രസ്ഥാനത്തോടൊപ്പം വളർന്നു മതനിരപേക്ഷത പ്രസ്ഥാനത്തോടൊപ്പം നിന്നയാളാണ് ഷംസീറെന്നും മന്ത്രി വ്യക്തമാക്കി. എ.കെ ബാലൻ കാര്യങ്ങൾ പഠിച്ചു പറയുന്ന ആളാണ്. എന്നാൽ അദ്ദേഹം ഒരു അഭിപ്രായം പറഞ്ഞപ്പോഴുള്ള അവസ്ഥ കേരളം കണ്ടതാണ്. പഴയ ജന്മിത്ത കാലഘട്ടത്തിലേക്ക് കേരളത്തെ കൊണ്ടുപോകാനുള്ള ശ്രമമല്ലേ നടന്നതെന്നും മുഹമ്മദ് റിയാസ് ചോദിച്ചു. ഇത് ഇരട്ടത്താപ്പാണെന്ന് കേരള ജനത തിരിച്ചറിയുമെന്നും ഇടതുപക്ഷ പ്രസ്ഥാനങ്ങൾ എന്നും വിശ്വാസത്തെയും ആരാധനയും സംരക്ഷിച്ച പ്രസ്ഥാനമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ABOUT THE AUTHOR

...view details