Published : Jan 1, 2024, 7:06 PM IST
ഏലം ഡ്രയർ യാർഡ്; ദേശീയ ട്രൈബ്യൂണൽ ഉത്തരവ് ഏലം മേഖലക്ക് തിരിച്ചടിയെന്ന് മുൻ എംപി ജോയിസ് ജോർജ്
ഇടുക്കി: ഏലം മേഖലക്കാകെ ഒരു ഏലം ഡ്രയർ യാർഡ് നിർമ്മിക്കുന്നതിനെപ്പറ്റി ആലോചിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകളോട് നിർദേശിച്ച ദേശീയ ഹരിത ട്രൈബ്യൂണൽ ഉത്തരവ് ഏലം മേഖലക്ക് തിരിച്ചടിയെന്ന് മുൻ എം പി ജോയിസ് ജോർജ് (Cardamom dryer owners association against National Green Tribunal Order). മുണ്ടിയെരുമ സ്വദേശിയുടെ പരാതിയിലാണ് ദേശീയ ഹരിത ട്രൈബ്യൂണൽ ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാൽ, ഈ ഉത്തരവ് ഏലം മേഖലയെ ആശങ്കയിലാക്കിയിരിക്കുകയാണെന്ന് ജില്ല കാർഡമം ഡ്രയർ ഓണേഴ്‌സ് അസോസിയേഷൻ നേതാക്കൾ പറയുന്നത്. ഏഴ് മാസം മുമ്പാണ് ഏലം ഡ്രയറുകൾ അന്തരീക്ഷ മലിനീകരണം ഉണ്ടാക്കുന്നുവെന്ന് കാണിച്ച് മുണ്ടിയെരുമ സ്വദേശി ദേശീയ ഹരിത ട്രൈബ്യൂണലിനെ സമീപിച്ചത്. കഴിഞ്ഞ 12ന് കേസിൽ വാദം കേട്ട ട്രൈബ്യൂണൽ പ്രശ്‌നത്തെപ്പറ്റി പഠിക്കാനും ഏലം മേഖലക്കാകെ ഒരു ഏലം ഡ്രയർ യാർഡ് നിർമ്മിക്കുന്നതിനെപ്പറ്റി ആലോചിച്ച് റിപ്പോർട്ട് സമർപ്പിക്കാനും കേന്ദ്ര -സംസ്ഥാന സർക്കാരുകൾക്ക് നിർദേശം നൽകി. ഡ്രയറുകൾ മലിനീകരണം ഉണ്ടാക്കുന്നില്ലെന്ന് റിപ്പോർട്ട് നൽകിയിട്ടും ട്രൈബ്യൂണൽ ഇതൊന്നും പരിഗണിക്കാതെ ഡ്രയറുകളിലെ ഇന്ധനം, പ്രവർത്തന രീതി ഇതെല്ലാം ചോദിച്ച് പുതിയ റിപ്പോർട്ടുകൾ ചോദിക്കുകയാണെന്നും നേതാക്കൾ പറയുന്നു. മുണ്ടിയെരുമ സ്വദേശിയുടെ പരാതിയിൽ കാർഡമം ഡ്രയർ ഓണേഴ്‌സ് അസോസിയേഷൻ നേതാക്കളും ചില പഞ്ചായത്തുകളും കക്ഷി ചേർന്നിരുന്നു. കാർഡമം ഡ്രയർ ഓണേഴ്‌സ് അസോസിയേഷൻ നേതാക്കൾക്കായി കോടതിയിൽ ഹാജരാവുന്നത് മുൻ എം പി അഡ്വ. ജോയിസ് ജോർജാണ്. എന്നാൽ, പരാതിക്കാരൻ പരാതി പിൻവലിച്ചതായി സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചെങ്കിലും ഇത് കർഷകരെ തെറ്റിദ്ധരിപ്പിക്കുമെന്നും കേസ് ഇപ്പോഴും ഡ്രൈബ്യൂണലിൽ നടന്ന് വരുകയാണെന്നും നേതാക്കൾ അറിയിച്ചു.