തലമുറകളായി കൈമാറി വരുന്ന പാരമ്പര്യം; നാടൻ വഴുതന പെരുമയിൽ പുത്തൂർ ഗ്രാമം
കണ്ണൂർ : പ്രതിസന്ധികളിൽ തളരാതെ പരമ്പരാഗത നാടൻ വഴുതന പെരുമയിൽ പുത്തൂർ ഗ്രാമം. കരിവെള്ളൂർ പെരളം പഞ്ചായത്തിലെ പുത്തൂരിലാണ് തലമുറകളായി കൈമാറി വന്ന പുത്തൂർ വഴുതന എന്ന നാടൻ ഇനം ഇപ്പോഴും കർഷകർ കൃഷി ചെയ്‌ത് പോരുന്നത്. സംഘങ്ങളായി തിരിഞ്ഞും ഒറ്റയ്ക്കും ഇവിടെ വഴുതന കൃഷി ചെയ്യുന്നുണ്ട്. പണ്ടു കാലത്ത് എല്ലാ വീടുകളിലും വഴുതന കൃഷി ചെയ്‌തിരുന്നു. എന്നാൽ നിലവിൽ കൃഷി ജീവിത മാർഗമാക്കിയവർ മാത്രമാണ് പുത്തൂർ വഴുതനയുടെ സംരക്ഷകർ. 60 വയസ് കഴിഞ്ഞ കർഷകരാണ് കൂടുതലായും വഴുതന കൃഷി ചെയ്യുന്നത്. സമീപ പഞ്ചായത്തുകളിൽ നിന്നു പോലും ആളുകൾ പുത്തൂർ വഴുതന അന്വേഷിച്ചു വരുന്നത് പതിവാണ്. സ്വാമിമുക്ക്, ചീമേനി, കാങ്കോൽ, പയ്യന്നൂർ തുടങ്ങിയ പ്രദേശങ്ങളാണ് പ്രധാന വിപണന കേന്ദ്രങ്ങൾ. കിലോയ്ക്ക് 50 രൂപ മുതൽ 70 രൂപ വരെ കർഷകർക്ക് ലഭിക്കുന്നു. കാലാവസ്ഥ വ്യതിയാനവും ഇലകൾ കരിഞ്ഞുണങ്ങുന്നതും കീടങ്ങളുടെ അക്രമണവും കർഷകരെ ദുരിതത്തിലാക്കുന്നു. പുത്തൂർ വഴുതന പഴയകാല പ്രതാപത്തോടെ പ്രദേശം മുഴുവൻ എല്ലാവരും കൃഷി ചെയ്യണമെന്നാണ് പരമ്പരാഗത കർഷകരുടെ ആഗ്രഹം. മുൻ കാലങ്ങളിലെ പോലെ കൃഷി ചെയ്യാൻ സാധിച്ചാൽ ഭൗമസൂചിക പദവി നേടിയെടുക്കാൻ കഴിയുമെന്ന് കാർഷിക രംഗത്തെ വിദഗ്‌ധർ പറയുന്നു. നാടൻ വഴുതന സംരക്ഷിക്കാൻ കൃഷി വകുപ്പിൻ്റെ ഭാഗത്ത് നിന്നും പ്രോത്സാഹനം നൽകണമെന്നാണ് കർഷകരുടെ ആവശ്യം.