കേരളം

kerala

ETV Bharat / sukhibhava

ലൈംഗിക ബന്ധത്തിലൂടെ മങ്കിപോക്‌സ് പകരുമോ ? ; അറിയാം വിദഗ്‌ധരുടെ വിലയിരുത്തലുകള്‍

ലോകവ്യാപകമായി മങ്കിപോക്‌സ് റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ലൈംഗിക ബന്ധത്തിലൂടെ രോഗം പകരുമോയെന്ന ആശങ്ക ശക്തമായിരിക്കുകയാണ്. ഈ ഘട്ടത്തില്‍ ലോകാരോഗ്യ സംഘടന, വിദഗ്‌ധ ഡോക്‌ടര്‍മാര്‍ എന്നിവര്‍ പങ്കുവയ്‌ക്കുന്ന വിലയിരുത്തലുകള്‍, നിര്‍ദേശങ്ങള്‍ എന്നിവ അറിയാം

By

Published : Jul 27, 2022, 2:21 PM IST

monkeypox cases in india  Monkeypox spread through Sex experts explains  ലൈംഗിക ബന്ധത്തിലൂടെ മങ്കിപോക്‌സ് പടരുമോ  മങ്കിപോക്‌സ് പടരുമോ  Can Monkeypox spread through Sex  WHO instructions on monkey pox  മങ്കിപോക്‌സിനെക്കുറിച്ച് ലോകാരോഗ്യ സംഘടന നിര്‍ദേശം  മങ്കിപോക്‌സ്  മങ്കിപോക്‌സ്  കുരങ്ങ് വസൂരി  Monkeypox
ലൈംഗിക ബന്ധത്തിലൂടെ മങ്കിപോക്‌സ് പടരുമോ?; അറിയാം വിദഗ്‌ധരുടെ വിലയിരുത്തല്‍

ആഗോളതലത്തില്‍ മങ്കിപോക്‌സ് അഥവാ കുരങ്ങ് വസൂരി പടരുന്ന സാഹചര്യമാണുള്ളത്. ഇതിന്‍റെ പശ്ചാത്തലത്തില്‍ നിരവധി സംശയങ്ങളാണ് ആളുകള്‍ പങ്കുവയ്‌ക്കുന്നത്. ഇക്കൂട്ടത്തില്‍ പ്രധാനമാണ് ലൈംഗികബന്ധത്തിലൂടെ ഈ രോഗം പകരുമോ എന്നത്.

ലോകാരോഗ്യ സംഘടനയുടെ (World Health Organization) വിലയിരുത്തല്‍ പ്രകാരം തിണർപ്പ്, ശരീര സ്രവങ്ങൾ, ചുണങ്ങുകൾ എന്നിവ പകർച്ചവ്യാധികള്‍ക്ക് ഇടയാക്കുന്നതാണ്. ഉമിനീരിലൂടെ വൈറസ് പടരുമെന്നതിനാൽ അൾസർ, മുറിവുകൾ അല്ലെങ്കിൽ വ്രണങ്ങൾ എന്നിവയും പകർച്ചവ്യാധിയ്‌ക്ക് കാരണമാവും.രോഗബാധയുള്ള ആള്‍ സ്‌പര്‍ശിച്ച വസ്‌തുക്കൾ, കിടക്ക, തൂവാല, ഭക്ഷണം കഴിക്കുന്ന പാത്രങ്ങൾ തുടങ്ങിയവ ഉപയോഗിക്കുന്നതും രോഗവ്യാപനത്തിന് ഇടയാക്കും.

'ലൈംഗിക ബന്ധത്തിലൂടെ മങ്കിപോക്‌സ് പടരും':രോഗലക്ഷണങ്ങൾ ഉള്ളപ്പോൾ (അതായത് ആദ്യത്തെ രണ്ടോ നാലോ ആഴ്‌ചക്കുള്ളിൽ) രോഗമുള്ള ആളുകളില്‍ നിന്ന് വ്യാപന സാധ്യത കൂടുതലാണ്. ലക്ഷണമില്ലാത്ത ആളുകളില്‍ നിന്ന് (Asymptomatic) രോഗം പകരുമോ ഇല്ലയോ എന്നതിനെക്കുറിച്ച് വ്യക്തമല്ല. ലൈംഗിക ബന്ധത്തിലൂടെ മങ്കിപോക്‌സ് പടരുമെന്ന് ഡല്‍ഹിയിലെ സർ ഗംഗ റാം ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗം വിദഗ്‌ധനും സീനിയർ കൺസൾട്ടന്‍റുമായ ഡോ. ധീരൻ ഗുപ്‌ത പറയുന്നു. കുരങ്ങ് വസൂരി ബാധിച്ച ഒരു വ്യക്തിയുടെ യോനി, പുരുഷ ലിംഗം, മലദ്വാരം എന്നിവിടങ്ങളില്‍ സ്‌പര്‍ശിക്കുന്നത് വഴി രോഗം പകരുമെന്ന് ഇദ്ദേഹം വ്യക്തമാക്കുന്നു.

ആലിംഗനം, ദേഹത്ത് മസാജ് ചെയ്യുന്നത്, ചുംബനം, ദീർഘനേരം മുഖാമുഖമുള്ള സമ്പർക്കം എന്നിവയും വൈറസ് വ്യാപനത്തിന് ഇടയാക്കും. മങ്കിപോക്‌സ് ബാധിച്ച ഒരാൾ ഉപയോഗിച്ചിരുന്നതും അണുവിമുക്തമാക്കാത്തതുമായ കിടക്ക, തൂവാലകൾ, സെക്‌സ് ടോയ്‌സ് തുടങ്ങിയവയില്‍ സ്‌പർശിക്കുന്നത് രോഗം പിടിപെടുന്നതിന് ഇടയാക്കാം. ഒന്നിലധികം ആളുകളുമായോ അല്ലെങ്കില്‍ കുരങ്ങ് വസൂരി ഉള്ളവരുമായോ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് രോഗ സാധ്യത വര്‍ധിപ്പിക്കും. ലൈംഗിക പങ്കാളികളുടെ എണ്ണം പരിമിതപ്പെടുത്തുന്നത് രോഗം പിടിപെടാനുള്ള സാധ്യത കുറയ്‌ക്കുമെന്നും വിദഗ്‌ധര്‍ പറയുന്നു.

'ശുക്ലത്തിലൂടെയോ യോനീസ്രവങ്ങളിലൂടെയോ മറ്റ് ശരീര സ്രവങ്ങളിലൂടെയോ വൈറസ് പടരുമോ എന്നതിനെക്കുറിച്ചുള്ള വിദഗ്‌ധ പഠനത്തിലാണ് ശാസ്‌ത്രലോകം. കുരങ്ങ് വസൂരി ലൈംഗിക ബന്ധം പോലെയുള്ള അടുത്തിടപഴകലിലൂടെയാണ് പകരുന്നത്. ലൈംഗികതയിലൂടെയും അണുബാധയുള്ള വ്യക്തിയുടെ ജനനേന്ദ്രിയത്തിൽ സ്‌പര്‍ശിക്കുന്നത് ഉൾപ്പടെയുള്ള സാഹചര്യങ്ങളിലൂടെയും രോഗം പകരും'. - ഡല്‍ഹിയിലെ വസന്ത് കുഞ്ചിലുള്ള സീനിയർ കൺസൾട്ടന്‍റ് ഡോ. മനോജ് ശർമ പറയുന്നു.

'ശ്രദ്ധിക്കണം സ്‌പര്‍ശനം പോലും':ആലിംഗനമോ രോഗബാധിതരുടെ കിടക്ക, വസ്‌ത്രങ്ങൾ തുടങ്ങിയവ ഉപയോഗിക്കുന്നതോ നന്നല്ല. കോണ്ടം ഉപയോഗിച്ചുള്ള ലൈംഗിക ബന്ധം പോലും ഈ രോഗം തടയുന്നതിന് ഫലപ്രദമാകില്ലെന്നും ശർമ കൂട്ടിച്ചേർത്തു. 'കുരങ്ങ് വസൂരി ലൈംഗിക ബന്ധത്തിലൂടെ പകരാം. എല്ലാത്തരത്തിലുള്ള സ്‌പര്‍ശനവും രോഗവ്യാപനത്തിന് കാരണമാവുന്നു. അതിനാൽ, കർശനമായി ഐസൊലേഷനില്‍ കഴിയുന്നതാണ് ഉത്തമം. ജാഗ്രതയോടെയും കൂടുതൽ ശുചിത്വത്തോടെയും ജീവിക്കേണ്ടതിന്‍റെ പ്രാധാന്യം വ്യക്തമാക്കുന്ന സമയം കൂടിയാണിത്'.

'മാസ്‌ക് ധരിക്കുക, കൈകള്‍ ശുചിയായി സൂക്ഷിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയവ ചെയ്യുക. രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ കഴിയുന്നത്ര വേഗം ഡോക്‌ടറെ സമീപിക്കുകയും ചെയ്യുക. കൂടാതെ, പ്രതിരോധശേഷി വർധിപ്പിക്കുന്നതും ഗുണം ചെയ്യും' - പ്രമുഖ ഡെർമറ്റോളജിസ്റ്റായ ഡോ. ദീപാലി ഭരദ്വാജ് വിശദീകരിക്കുന്നു.

മങ്കിപോക്‌സ് വ്യാപനത്തിന്‍റെ തുടക്കത്തില്‍ രോഗം കൂടുതലും സ്വവര്‍ഗ രതിക്കാര്‍ക്കിടയിലാണ് കണ്ടെത്തിയത്. ഈ സാഹചര്യത്തില്‍ സ്വവര്‍ഗ അനുരാഗികളെ അധിക്ഷേപിക്കുന്ന തരത്തില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു. എന്നാല്‍, ഇത്തരത്തിലുള്ളവ അസ്വീകാര്യമാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. അടുത്ത് ഇടപഴകുന്ന ആളുകള്‍ക്ക് മങ്കിപോക്‌സ് പകരാനുള്ള സാധ്യതയുണ്ട്. എന്നാല്‍, ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തെ ഉന്നംവച്ചുള്ള അധിക്ഷേപങ്ങള്‍ അനുവദനീയമല്ലെന്നും ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നു.

ALSO READ|മങ്കിപോക്‌സ് ആഗോള പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന

'രോഗികള്‍ക്ക് വേണം പിന്തുണ':രോഗബാധിതര്‍, അവരെ പരിചരിക്കുന്നവര്‍ തുടങ്ങിയ ആളുകള്‍ക്ക് മാനസികമായുള്ള പിന്തുണയും സഹായങ്ങളും നല്‍കേണ്ടതുണ്ട്. ഇത്തരത്തിലുള്ള അധിക്ഷേപങ്ങള്‍ രോഗവ്യാപന പ്രതിരോധത്തെയും ആളുകളെ അപകടത്തില്‍ നിന്നും രക്ഷിക്കുന്നതിനെയും പ്രതികൂലമായി ബാധിക്കുമെന്നും ഡബ്ല്യു.എച്ച്‌.ഒ മുന്നറിയിപ്പ് നല്‍കുന്നു.

ഡബ്ല്യു.എച്ച്‌.ഒ റിപ്പോർട്ട് പ്രകാരം ശരീരത്തില്‍ കാണുന്ന തിണർപ്പ് ലൈംഗിക രോഗങ്ങളുമായി സാമ്യമുള്ളതാകാം. ഹെർപ്പസ്, സിഫിലിസ് തുടങ്ങിയ പകരുന്ന രോഗങ്ങള്‍ ഇത്തരത്തിലുള്ളതാണ്. ലൈംഗിക രോഗ ക്ലിനിക്കുകളിൽ ചികിത്സയിലുള്ള പുരുഷന്മാരിലാണ്, രോഗം പൊട്ടിപ്പുറപ്പെട്ട ഘട്ടത്തില്‍ സ്ഥിരീകരിച്ചത്. രോഗം ബാധിക്കാനുള്ള സാധ്യത ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന ആളുകളിൽ മാത്രം ഒതുങ്ങുന്നതല്ല. അടുത്ത് ഇടപഴകുന്ന ആര്‍ക്കും അപകടസാധ്യതയുണ്ട് എന്നതാണ് വസ്‌തുതയെന്നും ഡബ്ല്യു.എച്ച്.ഒ വിശദമാക്കുന്നു.

ABOUT THE AUTHOR

...view details