വയനാട് : പൂതാടി പഞ്ചായത്തിലെ വാകേരിയിൽ പ്രജീഷ് എന്ന യുവാവിന്‍റെ ജീവനെടുത്ത കടുവ കൂട്ടിലായി (Wayanad tiger caught in the cage by forest department). കൂടല്ലൂർ കോളനി കവലയ്ക്ക് സമീപം സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത് (Wayanad Tiger trapped in the cage). ദൗത്യത്തിന്‍റെ ഭാഗമായി സ്ഥാപിച്ച ആദ്യ കൂടാണിത്.
കഴിഞ്ഞ ദിവസം ഈ മേഖലയിൽ വ്യാപകമായി കാൽപാടുകൾ കണ്ടിരുന്നു. ഇതു വരെ വനപാലകരുടെ കൃത്യനിർവഹണത്തിന് മുഴുവൻ പിന്തുണയുമായി നാട്ടുകാർ രംഗത്തുണ്ടായിരുന്നെന്നും എന്നാൽ കടുവയെ കൊല്ലാതെ ഇവിടുന്ന് കൊണ്ടുപോകാൻ അനുവദിക്കില്ലെന്നും നാട്ടുകാർ പറയുന്നു. നാട്ടുകാരുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധം നടക്കുകയാണ്.
പ്രജീഷെന്ന യുവാവിനെ അതിക്രൂരമായി കൊന്നു തിന്ന നരഭോജി കടുവയെ ഒരു കാരണവശാലും കൊല്ലാതെ വിടരുതെന്നാണ് കക്ഷി രാഷട്രീയ ഭേദമന്യേ നാട്ടുകാര്‍ ആവശ്യപ്പെടുന്നു. പ്രജീഷ് കൊല്ലപ്പെട്ട് പത്താം നാളാണ് കടുവ കൂട്ടിലായത്. കടുവയെ കൊല്ലണമെന്ന് തുടക്കം മുതലേ നാട്ടുകാര്‍ ആവശ്യമുന്നയിച്ചതിനെ തുടര്‍ന്ന് വെടിവച്ചു കൊല്ലാന്‍ ഉത്തരവിറങ്ങിയിരുന്നു.
എന്നാല്‍ കൂട് വച്ച് പിടികൂടുകയോ, അല്ലെങ്കില്‍ മയക്കുവെടി വെച്ച് പിടികൂടുകയോ ചെയ്യണമെന്നും ഈ ദൗത്യം പരാജയപ്പെട്ടാല്‍ മാത്രം കടുവയെ വെടിവച്ച് കൊല്ലണമെന്നുമാണ് ഉത്തരവ്. ഈ പശ്ചാത്തലത്തില്‍ കൂട്ടില്‍ കുടുങ്ങിയ കടുവയെ വെടിവച്ച് കൊല്ലാനുള്ള നിയമ നടപടിക്രമങ്ങള്‍ വനം വകുപ്പിന് കടുത്ത തലവേദനയാകുമെന്നുറപ്പാണ്. നാട്ടുകാരുടെ സ്വാഭാവിക പ്രതിഷേധത്തെ നിയന്ത്രിക്കുകയെന്നുള്ളത് പൊലീസിനും പ്രതിസന്ധിയാകുന്നുണ്ട്.
എംഎല്‍എ അടക്കമുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചര്‍ച്ച നടത്തി ഒരു തീരുമാനത്തിലെത്തുമെന്ന് പ്രതീക്ഷിക്കാം. അതേസമയം, കൂട്ടിലായ കടുവയെ, കടുവ പരിപാലന കേന്ദ്രത്തിലേക്ക് കൊണ്ടുപോകാനാണ് വനംവകുപ്പ് ശ്രമം നടത്തുന്നത്. സ്ഥലത്ത് പൊലീസും എത്തിയിട്ടുണ്ട്.