വയനാട്: ഇതരസംസ്ഥാനങ്ങളില്‍ നിന്നുമെത്തുന്ന ചരക്കുവാഹനങ്ങളിലെ ഡ്രൈവർമാർ വഴി കൊവിഡ് പടരാതിരിക്കാൻ വയനാട്ടിൽ സംവിധാനമൊരുക്കുന്നു. അതിർത്തിയിലെത്തുന്ന ഡ്രൈവർമാരെ പ്രത്യേക വാഹനങ്ങളിൽ വീടുകളിലെത്തിക്കാനാണ് ജില്ലാ ഭരണകൂടത്തിന്‍റെ തീരുമാനം. മാനന്തവാടിയിൽ ഡ്രൈവർക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി.
ചരക്കുവാഹന ഡ്രൈവർമാർക്ക് മുത്തങ്ങയില്‍ കര്‍ശന പരിശോധന - border checking
അതിർത്തിയിലെത്തുന്ന ഡ്രൈവർമാരെ പ്രത്യേക വാഹനങ്ങളിൽ വീടുകളിലെത്തിക്കും
![ചരക്കുവാഹന ഡ്രൈവർമാർക്ക് മുത്തങ്ങയില്‍ കര്‍ശന പരിശോധന ചരക്കുവാഹന ഡ്രൈവർ മുത്തങ്ങ ചെക്ക് പോസ്റ്റ് മാനന്തവാടി കൊവിഡ് കൊവിഡ് കെയർ സെന്‍റര്‍ ഹോട്ട്‌സ്‌പോട്ട് മാനന്തവാടി അതിർത്തി wayanad border border checking lorry driver checking](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7051510-thumbnail-3x2-lock.jpg)
മറ്റ് സംസ്ഥാനങ്ങളിൽ പോയി തിരിച്ചുവരുന്ന ചരക്കുലോറി ഡ്രൈവർമാരെ മുത്തങ്ങ ചെക്ക് പോസ്റ്റിൽ പരിശോധിക്കും. സ്വന്തം വീട്ടിൽ ഒറ്റയ്ക്ക് താമസിക്കാനുള്ള സൗകര്യമുള്ളവരെ പ്രത്യേക വാഹനത്തിൽ വീട്ടിലെത്തിക്കും. അല്ലാത്തവരെ കൊവിഡ് കെയർ സെന്‍ററിലേക്ക് മാറ്റും. പൊതു ഇടപെടൽ ഒഴിവാക്കാനാണ് ഇവരെ ഒറ്റയ്‌ക്ക് താമസിപ്പിക്കുന്നത്. ലോറിയിലെ ചരക്കുകൾ മറ്റ് ഡ്രൈവർമാർ വഴി അതാത് സ്ഥലങ്ങളിലെത്തിക്കും. ലോറികൾ ചെക്ക് പോസ്റ്റിൽ അണുവിമുക്തമാക്കാനും തീരുമാനിച്ചിട്ടുണ്ട്.
കൊവിഡ് സ്ഥിരീകരിച്ചതോടെ ഹോട്ട്‌സ്‌പോട്ട് മേഖലയായി മാറിയ മാനന്തവാടിയിൽ കർശന നിയന്ത്രണങ്ങളാണ് പൊലീസ് ഏർപ്പെടുത്തിയിട്ടുള്ളത്. മാനന്തവാടി പൊലീസ് സ്റ്റേഷൻ പരിധിയിലേക്ക് പ്രവേശിക്കുന്നതിനും പുറത്തുപോകുന്നതിനും നിയന്ത്രണങ്ങളുണ്ട്. മാനന്തവാടി-നാലാംമൈൽ, മാനന്തവാടി- കാട്ടിക്കുളം, മാനന്തവാടി- കണ്ണൂർ എന്നീ മൂന്ന് വഴികളിലൂടെ മാത്രമേ മാനന്തവാടിയിലേക്ക് പ്രവേശിക്കാനാകൂ. പരിശോധനാ കേന്ദ്രങ്ങളിലെ കർശന പരിശോധനയ്ക്ക് ശേഷം മാത്രമേ മാനന്തവാടിയിലേക്ക് വാഹനങ്ങൾ കടത്തിവിടുകയുള്ളൂ. മറ്റെല്ലാ റോഡുകളും അടച്ചു. ചരക്കുവാഹനങ്ങളടക്കം നഗരത്തിലേക്ക് പരമാവധി കടത്തിവിടാതിരിക്കാനാണ് പൊലീസ് ശ്രമം. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾക്കും മെഡിക്കൽ ഷോപ്പുകൾക്കും മാത്രമേ മാനന്തവാടിയിൽ തുറക്കാൻ അനുമതിയുള്ളൂ.