വയനാട്: ജില്ലയില്‍ പെന്‍ഷന്‍ മുടങ്ങിയതോടെ അരിവാള്‍ രോഗികള്‍ ദുരിതത്തില്‍ . അരിവാൾ രോഗികൾക്ക് മുടങ്ങിയ പെന്‍ഷന്‍ ഉടന്‍ ലഭ്യമാക്കണമെന്ന് സിക്കിള്‍സെല്‍ അനീമിയ പേഷ്യന്‍റ്സ് അസോസിയേഷന്‍ ആവശ്യപെട്ടു. ഗോത്ര വിഭാഗത്തില്‍ പെട്ട രോഗികള്‍ക്ക് 2500 രൂപയും അല്ലാത്തവര്‍ക്ക് 2000 രൂപയുമാണ് പ്രതിമാസ പെന്‍ഷന്‍. എന്നാല്‍ ഗോത്ര വകുപ്പ് നല്‍കുന്ന പെന്‍ഷന്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി ലഭിച്ചിട്ടില്ല. സാമൂഹ്യ സുരക്ഷാ വകുപ്പ് നല്‍കുന്ന പെന്‍ഷനാകട്ടെ 2019 സെപ്‌റ്റംബര്‍ മാസം മുതല്‍ കുടശികയാണ്. മറ്റു വരുമാന മാര്‍ഗമൊന്നുമില്ലാത്തതിനാല്‍ തന്നെ ഉള്‍ഗ്രാമങ്ങളിലടക്കമുള്ള അരിവാള്‍ രോഗികള്‍ക്ക് പെന്‍ഷന്‍ മാത്രമാണ് ഏക വരുമാനമെന്ന് സംഘടന അറിയിച്ചു.
പെന്‍ഷന്‍ മുടങ്ങി; വയനാട്ടില്‍ അരിവാള്‍ രോഗികള്‍ ദുരിതത്തില്‍ - വയനാട്ടില്‍ അരിവാള്‍ രോഗികള്‍ ദുരിതത്തില്‍
മാസങ്ങളായി മുടങ്ങിയ പെന്‍ഷന്‍ ലഭ്യമാക്കണമെന്നാണ് സിക്കിള്‍സെല്‍ അനീമിയ പേഷ്യന്‍റ്സ് അസോസിയേഷന്‍റെ ആവശ്യം.

ജില്ലാ ആശുപത്രി കൊവിഡ് പ്രതിരോധത്തിനായി സജ്ജീകരിച്ചതിനാല്‍ പനമരം, കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി, മീനങ്ങാടി ആശുപത്രികളിലാണ് മറ്റ് ചികിത്സകള്‍ ലഭ്യമാക്കിയിരിക്കുന്നത്. യാത്രാ സൗകര്യമില്ലാത്തതിനാലും ആംബുലന്‍സുകള്‍ പരിമിതമായതിനാലും സ്വകാര്യ വാഹനങ്ങളെയാണ് രോഗികള്‍ ആശ്രയിക്കുന്നത്. 2009 ല്‍ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ അരിവാള്‍ രോഗികള്‍ക്കായി അനുവദിച്ച ഒരു വാര്‍ഡ് കൊവിഡിന് മുമ്പ് വരെ കോണ്‍ഫറന്‍സ് ഹാളായിരുന്നു. സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയിലെ ഒരു വാര്‍ഡ് നിലവില്‍ അടച്ചിട്ട നിലയിലാണെന്നും സംഘടന വ്യക്തമാക്കി. ഹെല്‍ത്ത് സെന്‍റര്‍ വഴി നല്‍കുന്ന ഡ്രോക്‌സിജെറ്റ് എന്ന ഗുളിക ഗുണനിലവാരമില്ലാത്തതാണെന്നും സംഘടന കൂട്ടിച്ചേര്‍ത്തു.
മുടങ്ങികിടക്കുന്ന ആറു മാസത്തെ പെന്‍ഷന്‍ അടിയന്തരമായി അനുവദിച്ച് തരണം എന്നാവശ്യപ്പെട്ട് ആരോഗ്യ വകുപ്പ് മന്ത്രിക്ക് സംഘടന അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ഏകദേശം അമ്പതോളം അപേക്ഷകള്‍ വിഷയം സംബന്ധിച്ച് വിവിധതല ഉദ്യാഗസ്ഥര്‍ക്ക് സമര്‍പ്പിക്കുകയും ചെയ്‌തു. വാര്‍ത്താ സമ്മേളനത്തില്‍ സംഘടന പ്രസിഡന്‍റ് പി മണികണ്‌ഠന്‍, സെക്രട്ടറി സിഡി സരസ്വതി, സിആര്‍ അനീഷ്, എഎ അരുണ്‍, ഇഎന്‍ വിനയന്‍ എന്നിവര്‍ പങ്കെടുത്തു.