വയനാട്: സംസ്ഥാനത്ത് മദ്യശാലകൾ തുറക്കരുതെന്ന് വയനാട്ടിലെ ഒരുകൂട്ടം അമ്മമാർ. മദ്യശാലകൾ അടച്ചപ്പോൾ ഉണ്ടായ സമാധാന അന്തരീക്ഷം ഇനി തകരുമോ എന്ന ആശങ്കയിലാണ് ഇവർ. മാനന്തവാടി,പയ്യംപിള്ളി കോളനികളിലെ അമ്മമാരാണ് മദ്യശാലകൾ തുറക്കരുതെന്ന ആവശ്യവുമായി രംഗത്തെത്തിയത്. പുരുഷന്മാരുടെ അമിതമായ മദ്യപാനം കാരണം ദുരിതമനുഭവിക്കുന്നവരാണ് ഇവിടെയുള്ള ഭൂരിഭാഗം സ്‌ത്രീകളും കുട്ടികളും.
മദ്യശാലകൾ തുറക്കുന്നതിനെതിരെ വയനാട്ടിലെ അമ്മമാർ - waynad
മദ്യശാലകൾ അടച്ചപ്പോൾ ഉണ്ടായ സമാധാന അന്തരീക്ഷം ഇനി തകരുമോ എന്ന ആശങ്കയിലാണ് വയനാട്ടിലെ അമ്മമാർ. മാനന്തവാടി,പയ്യംപിള്ളി കോളനികളിലെ അമ്മമാരാണ് മദ്യശാലകൾ തുറക്കുന്നതിനെതിരെ രംഗത്തെത്തിയത്.

മദ്യപാനത്തെ തുടർന്നുണ്ടായ കലഹം കാരണം കഴിഞ്ഞവർഷം വയനാട്ടിൽ രണ്ടുപേർ കൊല്ലപ്പെട്ടിരുന്നു. മദ്യപാനത്തിനൊപ്പം രോഗങ്ങളും പോഷകാഹാരക്കുറവും ചേരുമ്പോൾ കോളനിവാസികൾക്കിടയിലെ മരണനിരക്ക് ഉയരുന്നുവെന്നാണ് സാമൂഹ്യ പ്രവർത്തകരുടെ വാദം.
കുറിച്യ,കുറുമ വിഭാഗങ്ങളിലെ പുരുഷന്മാരാണ് അധിക മദ്യപാനം കൊണ്ടുള്ള ബുദ്ധിമുട്ട് നേരിടുന്നത്. വയനാട്ടിൽ ആദിവാസി കോളനികളിൽ ലഹരിവിരുദ്ധ ബോധവൽക്കരണത്തിനായി 2015ൽ പട്ടികവർഗ വകുപ്പ് പ്രത്യേക പദ്ധതി ആവിഷ്‌കരിച്ചിരുന്നു. സോഷ്യൽ വർക്കർ എന്ന പേരിൽ ആദിവാസി വിഭാഗത്തിൽപ്പെട്ട സ്‌ത്രീകളെ ബോധവൽക്കരണത്തിന് നിയോഗിച്ചിരുന്നു. എന്നാൽ ഈ പദ്ധതി പിന്നീട് നിന്ന് പോയി. ഇത് കോളനിവാസികളിൽ അമിത മദ്യപാനത്തിന് കാരണമായെന്നാണ് ആരോപണം.