ശാരീരിക അവശതകളെ നേരിട്ട കുംഭയെ തളര്‍ത്തി പ്രളയം - flood updates
ശാരീരിക അവശതകളല്ല മറിച്ച് കഴിഞ്ഞ രണ്ടു വർഷങ്ങളിലായുണ്ടായ പ്രളയമാണ് തെല്ലെങ്കിലും തളർത്തിയതെന്ന് കുംഭ
വയനാട്: തളർന്ന കാലുകളുമായി വിധിയെ വെല്ലുവിളിച്ച് കൃഷിയെ ജീവന് തുല്യമാക്കി മാതൃകയാകുകയാണ് വയനാട്ടിലെ വെള്ളമുണ്ട സ്വദേശി കുംഭ. ശാരീരിക അവശതകളല്ല മറിച്ച് കഴിഞ്ഞ രണ്ടു വർഷങ്ങളിലായുണ്ടായ പ്രളയമാണ് കുംഭയെ തെല്ലെങ്കിലും തളർത്തിയത്. വെള്ളമുണ്ട മംഗലശ്ശേരി കൊല്ലിയിൽ കുറിച്യ കോളനിയിലാണ് കുംഭ ജീവിക്കുന്നത്. മൂന്നാം വയസ്സിൽ കാലുകൾ തളർന്നെങ്കിലും അച്ഛനൊപ്പം പറമ്പിൽ കൃഷി പണികൾ ചെയ്തു. ഭർത്താവിൻ്റെ മരണശേഷം മകനെ വളർത്താൻ പച്ചക്കറി കൃഷി പ്രധാന വഴിയായി തെരഞ്ഞെടുക്കുകയായിരുന്നു. 69 വയസായ കുംഭയെ രണ്ടു തവണ അർബുദം പിടികൂടിയിരുന്നു. എന്നാൽ തെല്ലും തളരാതെ ജീവിതം മുമ്പോട്ട് കൊണ്ടുപോകുമ്പോഴാണ് പ്രളയത്തിൽ കൃഷി നശിക്കുന്നത്. ഇതുവരെ നഷ്ടപരിഹാരം ലഭിച്ചിട്ടില്ല. കൃഷിയിറക്കാൻ പച്ചക്കറി വിത്തുകൾ പുറത്തുനിന്നാണ് വാങ്ങുന്നത്. കൃഷിക്കൊപ്പം കുട്ടനെയ്ത്തും കോഴി വളർത്തലും കുംഭയുടെ കൈത്തൊഴിലാണ്.