വയനാട്: വയനാട്ടിലെ സുൽത്താൻ ബത്തേരിയിൽ മതിയായ രേഖകളില്ലാതെ പച്ചക്കറി വാഹനത്തിൽ കടത്തുകയായിരുന്ന രണ്ട് കോടിയോളം രൂപ പിടികൂടിയ സംഭവത്തിൽ അന്വേഷണം വ്യാപിപ്പിക്കാനൊരുങ്ങി പൊലീസ്. പിന്നിൽ വൻ സംഘമുള്ളതായി സൂചനയുണ്ടെന്ന് വയനാട് എസ്‌പി അർവിന്ദ് സുകുമാർ പറഞ്ഞു. മുത്തങ്ങ അടക്കമുള്ള അതിർത്തി പ്രദേശങ്ങളിൽ പൊലീസിന്‍റെ നിരീക്ഷണം ശക്തിപ്പെടുത്തുമെന്നും എസ്‌പി പറഞ്ഞു.
സംഭവത്തിലെ മുഖ്യപ്രതിയായ കൊടുവള്ളി സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളുടെ കൈവശമുണ്ടായിരുന്ന സ്വർണം കർണാടകയിലെത്തിച്ച് വിൽപ്പന നടത്തിയ പണമാണ് ഇന്നലെ പിടികൂടിയതെന്നാണ് വിവരം. കഴിഞ്ഞ ദിവസമാണ് സുല്‍ത്താന്‍ ബത്തേരിയില്‍ 2 കോടിയോളം രൂപ പിടികൂടിയത്.