തൃശ്ശൂർ: പെരിങ്ങോട്ടുകരയിൽ നവവധു മരിച്ച സംഭവത്തില്‍ അന്വേഷണത്തിൽ വീഴ്‌ച വരുത്തിയ അന്തിക്കാട് സ്റ്റേഷനിലെ സിഐക്കും എസ്ഐക്കും സസ്‌പെന്‍ഷന്‍. നോർത്ത് സോൺ ഐജിയാണ് ഇരുവർക്കുമെതിരെ നടപടിയെടുത്തത്. ആറ് മാസം മുൻപാണ് തൃശ്ശൂർ മുല്ലശ്ശേരി സ്വദേശി ശ്രുതിയെ ഭര്‍ത്താവിന്‍റെ വീട്ടിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശുചിമുറിയിൽ കുഴഞ്ഞു വീഴുകയായിരുന്നുവെന്നാണ് ഭര്‍ത്താവിന്‍റെ വീട്ടുകാര്‍ അറിയിച്ചത്. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം ശ്രുതിയുടെ കഴുത്തിൽ ശക്തിയായി ഞെരിച്ചതിന്‍റെ പാടുകളും നെറ്റിയിലും ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളിലും മുറിവുകളും കണ്ടെത്തിയിരുന്നു. ഇതോടെയാണ് കൊലപാതകമാണെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്തെത്തിയത്.
നവവധുവിന്‍റെ അസ്വാഭാവിക മരണം; രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ - Two police officers suspended
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം നവവധുവിന്‍റെ കഴുത്തിൽ ശക്തിയായി ഞെരിച്ചതിന്‍റെ പാടുകളും നെറ്റിയിലും ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളിലും മുറിവുകളും കണ്ടെത്തിയിട്ടുണ്ട്

ബന്ധുക്കളുടെ ആരോപണത്തിൽ വേണ്ടത്ര ഗൗരവത്തില്‍ അന്വേഷണം നടത്താത്തതിനാണ് സിഐ പികെ മനോജിനെയും, എസ്ഐ കെജെ ജിനേഷിനെയും സസ്‌പെന്‍ഡ് ചെയ്‌തത്. ഗൗരവമേറിയ കേസ് എസ്‍ഐയിൽ നിന്ന് സിഐ ഏറ്റെടുക്കാത്തത് വലിയ വീഴ്‌ചയാണെന്ന് മുതിർന്ന ഉദ്യോഗസ്ഥർ വിലയിരുത്തി. ഇക്കാര്യത്തിൽ തൃശ്ശൂർ റൂറൽ എസ്‌പി വിശ്വനാഥിന്‍റെ റിപ്പോർട്ടും അടിസ്ഥാനമാക്കിയാണ് നടപടി സ്വീകരിച്ചത്. ശ്രുതിയുടെ മരണം ഇപ്പോൾ ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്. നേരത്തെ സംഭവത്തില്‍ വനിത കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു. വര്‍ഷങ്ങളായി പ്രണയത്തിലായിരുന്ന ഇരുവരും കഴിഞ്ഞ ഡിസംബര്‍ 22നാണ് വിവാഹിതരായത്.