തൃശൂർ: ഓണാനാളുകളിൽ പുരാണ കഥാപാത്രങ്ങളെ സ്‌തുതിച്ചുകൊണ്ട് വീടുകൾ തോറുമെത്തുന്ന കുമ്മാട്ടികൾ ഗ്രാമീണ കേരളത്തിന്‍റെ നേർചിത്രമാണ്. ജാതിമതഭേദമന്യേ ദേശക്കാർ ഒരുമിക്കുമ്പോൾ ഓണാനാളുകളെ അവിസ്‌മരണീയമാക്കാൻ ദേഹത്ത് പർപ്പടകപ്പുല്ല് വരിഞ്ഞു ചുറ്റി കുമിൾ തടിയിൽ കൊത്തിയ മുഖംമൂടിയുമണിഞ്ഞുകൊണ്ടാണ് നാട്ടിടവഴികളുലൂടെ കുമ്മാട്ടി സംഘങ്ങളെത്താറുള്ളത്. എന്നാൽ ഇത്തവണ തൃശൂരിൽ കൊവിഡ് നിയന്ത്രണങ്ങൾ മൂലം ചടങ്ങ് മാത്രമായാണ് ഓണത്തിന് കുമ്മാട്ടി നടത്തുന്നത്. എങ്കിലും ആവേശം കൈവിടാതെ ഓണത്തിനായി തയാറെടുക്കുകയാണ് കുമ്മാട്ടിക്കൂട്ടങ്ങൾ.
കൊവിഡിനിടയിലും കുമ്മാട്ടിയെ വരവേറ്റ് തൃശിവപേരൂർ
പൂരവും പുലിക്കളിയും പോലെ തൃശൂർക്കാർക്ക് ആഘോഷമാണ് മൂന്നാം ഓണത്തിന് ആടിതിമിർത്തെത്തുന്ന കുമ്മാട്ടിക്കൂട്ടങ്ങളും. നഗരത്തിന് ചുറ്റുമായി അസംഖ്യം കുമ്മാട്ടി സംഘങ്ങൾ ഇന്നും സജീവമായുണ്ടെങ്കിലും കുമ്മാട്ടിക്കളിയുടെ ഈറ്റില്ലം എന്നറിയപ്പെടുന്ന തൃശൂരിലെ കിഴക്കുംപാട്ടുകരയാണ് കുമ്മാട്ടി സംഘങ്ങൾക്ക് പേരുകേട്ട ദേശം.
കേരളത്തിൽ തൃശൂർ, പാലക്കാട്, വയനാട് ജില്ലകളിലാണ് മൂന്നാം ഓണത്തിന് കുമ്മാട്ടികളെത്തുക. വീടുകൾ തോറും സന്ദർശിക്കുന്ന കുമ്മാട്ടികളെ ഗ്രാമീണർ ഏറെ ആദരവോടെയാണ് കാണുന്നത്. പൂരവും പുലിക്കളിയും പോലെ തൃശൂർക്കാർക്ക് ആഘോഷമാണ് മൂന്നാം ഓണത്തിന് ആടിതിമിർത്തെത്തുന്ന കുമ്മാട്ടിക്കൂട്ടങ്ങളും. നഗരത്തിന് ചുറ്റുമായി അസംഖ്യം കുമ്മാട്ടി സംഘങ്ങൾ ഇന്നും സജീവമായുണ്ടെങ്കിലും കുമ്മാട്ടിക്കളിയുടെ ഈറ്റില്ലം എന്നറിയപ്പെടുന്ന തൃശൂരിലെ കിഴക്കുംപാട്ടുകരയാണ് കുമ്മാട്ടി സംഘങ്ങൾക്ക് പേരുകേട്ട ദേശം.
ചരിത്ര പ്രകാരം വടക്കുംനാഥന്‍റെ 108 ഭൂതഗണങ്ങളിൽ പെടുന്നവയാണ് കുമ്മാട്ടിക്കൂട്ടങ്ങൾ. ചിലയിടങ്ങളിൽ അനുഷ്‌ഠാന കലയായി കരുതിപ്പോരുമ്പോൾ തൃശൂരിൽ ഓണക്കാലത്തെ വിനോദമായാണ് കണക്കാക്കുന്നത്. കുമ്മാട്ടികൾ ആടിതിമിർക്കുമ്പോൾ സംഘത്തിലെ മറ്റുള്ളവർ പാട്ടുപാടും. ചെണ്ടയാണ് മുഖ്യവാദ്യം. നാഗസ്വരവും വില്ലും ഉപയോഗിക്കും. കുമിഴ് മരത്തിന്‍റെ തടിയിൽ കൊത്തിയ മുഖംമൂടികളിൽ കായകളുടെയും മരങ്ങളുടെയും കറയാണ് ചായമിടാന്‍ ഉപയോഗിക്കുന്നത്. ശരീരത്തിൽ വച്ചുകെട്ടുന്ന പർപ്പടക പുല്ലിന് കുമ്മാട്ടിപ്പുല്ല് എന്നും പേരുണ്ട്. തള്ളക്കുമോട്ട, ശ്രീകൃഷ്‌ണന്‍, ദാരികന്‍, നാരദന്‍, മഹാബലി, മഹാവിഷ്‌ണു, ശിവഭൂതങ്ങളായ കുംഭന്‍, കുംഭോദരന്‍, പളുങ്കുവയറന്‍, ബാലി, സുഗ്രീവന്‍, ഹനുമാന്‍ തുടങ്ങിയ അനേകം വേഷങ്ങള്‍ കുമ്മാട്ടിയിലുണ്ട്. കൊവിഡ് മഹാമാരിക്കാലത്ത് ഓണത്തിന് പൊലിമ കുറവെങ്കിലും വ്യാധികളൊഴിഞ്ഞ സമ്പൽ സമൃദ്ധിയുടെ അടുത്ത ഓണക്കാലത്തിനായുള്ള കാത്തിരിപ്പിലാണ് കുമ്മാട്ടിക്കൂട്ടങ്ങൾ.