തൃശൂര്‍: ജന്മപാപങ്ങൾ ഒഴിഞ്ഞ് പുനർജന്മ പുണ്യം നുകർന്ന് ആയിരങ്ങൾ. ഗുരുവായൂർ ഏകാദശി ദിനത്തിൽ തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തിന് സമീപത്തെ ഗുഹയിലാണ് നൂഴല്‍ നടക്കുന്നത്. ഏകാദശി ദിവസം അതി രാവിലെ തുടങ്ങി വൈകുന്നേരം വരെ നീണ്ടുനിൽക്കുന്നതാണ് പുനർജനി നൂഴൽ. ഇതിലൂടെ പാപങ്ങൾ ഒഴിഞ്ഞ് പുനർജന്മ പുണ്യം നുകരാൻ കഴിയുമെന്ന വിശ്വാസത്തിലാണ് വിശ്വാസികൾ.
ജന്മ പാപങ്ങളൊടുക്കുന്ന ഗുഹ
ഓരോ പ്രാവശ്യവും ഗുഹ നൂഴുമ്പോഴും ജന്മ പാപങ്ങൾ നശിക്കുന്നു എന്നും അങ്ങിനെ നിരന്തരമായ നൂഴലിലൂടെ ജൻമ ജൻമാന്തര പാപങ്ങൾ ഒടുക്കി ആത്മാവിന് മുക്തി ലഭിക്കുന്നു എന്നുമാണ് വിശ്വാസം. ബ്രഹ്മ-വിഷ്‌ണു- മഹേശ്വരൻ മാരുടെ സാന്നിദ്ധ്യം വരുത്തിയാണത്രേ വിശ്വകർമ്മാവ് ഗുഹാമുഖം പണി തുടങ്ങിയത്. ഐരാവതത്തിലേറി ദേവേന്ദ്രനും മറ്റെല്ലാ ദേവന്മാരും പുനർജനിയുടെ നിർമ്മാണ പ്രക്രിയയ്ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ടെന്നും പറയപ്പെടുന്നു.
ഗുഹയുടെ നിർമ്മാണം പൂർത്തിയായശേഷം ദേവൻമാർ പുനർജനി നൂഴുന്നത് വൃശ്ചികമാസത്തിലെ വെളുത്തപക്ഷ ഏകാദശിയായ ഗുരുവായൂർ ഏകാദശി നാളിലായിരുന്നു. അത്യന്തം ദുഷ്കരവും ഇടുങ്ങിയതുമായ ഗുഹയിലെ വഴിയിലൂടെ ഇരുന്നും, നിന്നും, മലർന്നും, കിടന്നു നിരങ്ങിയും മറ്റും വേണം ഗുഹയുടെ മറുഭാഗത്തെത്തുവാൻ. പരസ്‌പരം കൈകൾ ചേർത്ത് പിടിച്ചും ഗുഹാമുഖത്തെ സൂര്യ പ്രകാശം കണ്ടുമാണ് നൂഴല്‍ പൂർത്തിയാക്കുന്നത്.