തൃശൂര്‍: സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു. ഉള്ളിയും മുരിങ്ങക്കായും അടങ്ങുന്ന പച്ചക്കറി ഇനങ്ങൾക്ക് വിപണിയിൽ റെക്കോഡ് വിലയാണ്. ക്രിസ്‌തുമസ് കാലവും മണ്ഡല കാലവും ഒരുമിക്കുന്ന ഡിസംബർ മാസം പൊതുവെ പച്ചക്കറിക്ക് ആവശ്യക്കാരേറെയുള്ള സമയമാണ്. എന്നാൽ വിപണിയിലെ വിലവർധന പച്ചക്കറികൾ വാങ്ങാനെത്തുന്നവരുടെ കൈ പൊള്ളിക്കുന്നതാണ്.
സംസ്ഥാനത്ത് പച്ചക്കറി വില സൂചിക ഉയരുന്നു
പ്രളയത്തിന് ശേഷം കേരളത്തിലെ കർഷകര്‍ കൃഷിയിൽ നിന്ന് പിൻവലിഞ്ഞതും കൈത്താങ്ങാകേണ്ട സർക്കാർ സംവിധാനങ്ങൾ വേണ്ടവിധം വിപണിയിൽ ഇടപെടൽ നടത്താത്തതും പൊതുജനങ്ങൾക്ക് കടുത്ത ബാധ്യതയാണ് വരുത്തിവെക്കുന്നത്
പച്ചക്കറി ഇനങ്ങളുടെ കൂട്ടത്തിൽ ഇപ്പോൾ മുരിങ്ങക്കായയാണ് രാജാവ്. നാൽപ്പതിൽ നിന്ന് മുന്നൂറിലെക്കെത്തി നില്‍ക്കുകയാണ് മുരിങ്ങാക്കായയുടെ വില.കിലോക്ക് 150 രൂപയാണ് മല്ലിയിലക്ക്. ചെറിയ ഉള്ളിയുടെയും സവാളയുടെയും വില 135-ും 145-ും കടന്ന് വില വീണ്ടും കുതിക്കുകയാണ്. കിലോക്ക് 30 രൂപയുണ്ടായിരുന്ന കാരറ്റിന് ഇപ്പോള്‍ 65 രൂപയാണ്. തക്കാളിയുടെ വില 35 കടന്നു. ബീൻസിന്‍റെ വില 40ന് മുകളിലെത്തി. വിലക്കയറ്റം കച്ചവടത്തെ സാരമായി ബാധിച്ചതായി കച്ചവടക്കാർ പറഞ്ഞു.
കേരളത്തിൽ കൂടുതലായി കൃഷി ചെയ്യുന്ന പയർ, മത്തൻ, ചേന, ചേമ്പ് ഇനങ്ങൾക്ക് ആവശ്യക്കാർ ഏറിയതോടെ വിലയും കൂടിയിട്ടുണ്ട്. മഴക്കെടുതികളിൽ കൃഷി നശിച്ചതോടെ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള പച്ചക്കറി വരവ് കുറഞ്ഞിരുന്നു. പ്രളയത്തിന് ശേഷം കേരളത്തിലെ കർഷകര്‍ കൃഷിയിൽ നിന്ന് പിൻവലിഞ്ഞതും കൈത്താങ്ങാകേണ്ട സർക്കാർ സംവിധാനങ്ങൾ വേണ്ടവിധം വിപണിയിൽ ഇടപെടൽ നടത്താത്തതും പൊതുജനങ്ങൾക്ക് കടുത്ത ബാധ്യതയാണ് വരുത്തിവെക്കുന്നത്.