തൃശൂർ: 'പൊതു ഇടം എന്‍റേതും' എന്ന മുദ്രാവാക്യത്തിൽ സംസ്ഥാന സർക്കാരിന്‍റെ സ്ത്രീ ശാക്തീകരണപരിപാടികളുടെ ഭാഗമായി സംഘടിപ്പിച്ച നൈറ്റ് വാക്കിന് തൃശൂരിലും ആവേശകരമായ തുടക്കം. വനിതാ ശിശുവികസന വകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. ജില്ലയിൽ കോർപ്പറേഷൻ, കുന്നംകുളം, വടക്കാഞ്ചേരി, ഇരിങ്ങാലക്കുട, ചാവക്കാട്, ഗുരുവായൂർ, കൊടുങ്ങല്ലൂർ, ചാലക്കുടി എന്നീ നഗരങ്ങളിലാണ് സ്ത്രീകൾ നടക്കാനിറങ്ങിയത്.
രാത്രി നടത്തം; പൊതു ഇടത്തിൽ അവകാശമുറപ്പിച്ച് തൃശൂരിലെ പെൺകൂട്ടം
നാടൻപാട്ടും കഥ പറച്ചിലും സൗഹൃദം പങ്കുവെച്ചും രാത്രി നടത്തമെന്ന ആശയത്തെ സ്ത്രീകൾ ആഘോഷമാക്കി. രാത്രികളിൽ സ്ത്രീകൾക്ക് സുരക്ഷിതമായി സഞ്ചരിക്കാൻ സമൂഹത്തെ പ്രാപ്തമാക്കുക എന്നതായിരുന്നു രാത്രി നടത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.
തൃശൂർ നഗരസഭ പരിധിയിലെ അരണാട്ടുകര പള്ളി, രേവതിമൂല, ഒളരി പള്ളി, പൂങ്കുന്നം, കുറിഞാക്കൽ, എന്നിവിടങ്ങളിൽ നിന്നാണ് രാത്രി നടത്തം തുടങ്ങിയത്. തൃശൂർ നഗരത്തിൽ മേയർ അജിത വിജയന്‍, ഗീത ഗോപി എം.എല്‍.എ, കൗൺസിലർമാര്‍ തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ളവര്‍ മൂന്നു കിലോമീറ്ററോളം നടന്ന് അയ്യന്തോളിലുള്ള കലക്‌ടറേറ്റിനു സമീപത്ത് നടത്തം അവസാനിപ്പിച്ചു. പൊതു ഇടങ്ങളും രാത്രികളും തങ്ങളുടേതാണെന്ന് നടത്തിനെത്തിയവർ പ്രതിജ്ഞയെടുത്തു. പാട്ടുപാടിയും സൗഹൃദം പങ്കുവെച്ചും രാത്രി നടത്തമെന്ന ആശയത്തെ സ്ത്രീകൾ ആഘോഷമാക്കി.
ജില്ലയിലെ ഏഴ് മുനിസിപ്പാലിറ്റികളിലും രാത്രി നടത്തം സംഘടിപ്പിച്ചിരുന്നു. രാത്രിയിൽ സഞ്ചരിക്കുന്ന സ്ത്രീകളെ മോശമായി കാണുന്ന സമീപനത്തെ പ്രതിരോധിക്കുക എന്ന ആശയം കൂടിയായിരുന്നു 'പൊതു ഇടം എന്‍റേതും' എന്ന പരിപാടി. രാത്രി നടത്തത്തിനിടെ ശല്യമുണ്ടായാൽ പൊലീസിനെ അറിയിക്കാനുള്ള സൗകര്യങ്ങളും ജില്ലാ പൊലീസ് ഏർപ്പെടുത്തിയിട്ടുണ്ട്. രാത്രികളിൽ സ്ത്രീകൾക്ക് സുരക്ഷിതമായി സഞ്ചരിക്കാൻ സമൂഹത്തെ പ്രാപ്തമാക്കുക എന്നതായിരുന്നു രാത്രി നടത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.