തൃശ്ശൂർ:മത്സ്യ മേഖലക്ക് തിരിച്ചടിയായി ബോട്ടുകൾക്കും വള്ളങ്ങൾക്കും ലൈസൻസ് ഫീസ് വർധനവ്. ട്രോളിങ് കാലാവധി കഴിഞ്ഞ് മത്സ്യബന്ധനത്തിനായി തയാറെടുക്കുന്ന സാഹചര്യത്തിലാണ് ഫീസ് വർധന. 2500 രൂപയിൽ നിന്ന് 50,000 രൂപയായി ഇൻബോർഡ് എൻജിൻ വള്ളങ്ങൾക്കുള്ള ഫീസ് 21 ഇരട്ടി വർധിപ്പിച്ചു. ഇതോടെ മത്സ്യത്തൊഴിലാളികൾ നേരിടുന്നത് കടുത്ത സാമ്പത്തിക ബാധ്യതയാണ്.
മത്സ്യത്തൊഴിലാളികൾ ആശങ്കയിൽ കടലിലെ മത്സ്യലഭ്യതയിലെ കുറവും ട്രോളിങ് നിരോധനവുമൊക്കെയായി വറുതിയിൽ കഴിയുന്ന തീരദേശത്ത് ആശങ്കയുടെ അലയടിപ്പിക്കുന്നതാണ് സർക്കാരിന്റെ പുതിയ ലൈസൻസ് ഫീസ് വർധനവ്. ഇൻബോർഡ് എൻജിൻ വള്ളങ്ങൾ കൂടാതെ ബോട്ടുകളുടെ ഫീസ് 5000 രൂപയിൽ നിന്നും 50,000 രൂപയായി വർധിപ്പിച്ചിട്ടുണ്ട്.
ബജറ്റിനെ തുടർന്ന് ഡീസലിന് രണ്ട് രൂപയോളം വില ഉയർന്നതും നിലവിൽ ഡീസൽ ഉപയോഗിച്ചുള്ള യന്ത്രവൽകൃത യാനങ്ങളുമായി കടലിൽ പോകുന്ന തൊഴിലാളികൾക്ക് അധിക ബാധ്യതയാണ്. ഇതിനോടൊപ്പം പുതിയ നികുതി വർധന ഓരോ മീൻപിടുത്തയാനങ്ങൾക്കും താങ്ങാനാവാത്ത ഭാരമാണ്. വലിയൊരു വിഭാഗം ബോട്ടുകൾ ഇതുമൂലം കടക്കെണിയിലാകുമെന്നും മത്സ്യത്തൊഴിലാളികൾ പറയുന്നു.
നികുതി വർധനവ് മാത്രമല്ല ഇന്ധന ലഭ്യതയും മത്സ്യത്തൊഴിലാളികൾക്ക് വെല്ലുവിളിയാണ്. വലിയൊരു പ്രദേശം തീരദേശമായ ജില്ലയിൽ എവിടെയും ഹാർബറുകൾ ചേർന്ന് പമ്പുകളില്ല. ഹാർബറുകൾ കേന്ദ്രീകരിച്ച് സർക്കാർ ഡീസൽ പമ്പുകൾ അനുവദിക്കണമെന്ന മത്സ്യത്തൊഴിലാളികളുടെ ആവശ്യം ഇതുവരെയും നടപ്പായിട്ടില്ല. ലക്ഷങ്ങൾ ലോണെടുത്താണ് പല ബോട്ടുടമകളും തങ്ങളുടെ ബോട്ടുകൾ അറ്റകുറ്റപ്പണി നടത്തി കടലിൽപ്പോകാൻ തയാറെടുത്തിരിക്കുന്നത്. ട്രോളിങ് നിരോധനം കഴിഞ്ഞ് പ്രതീക്ഷയോടെ കടലിലേക്ക് പോകാൻ തയ്യാറെടുക്കുന്ന ബോട്ടുകളിലെ തൊഴിലാളികൾ പുതിയ നികുതി പരിഷ്കരണങ്ങളിൽ കടുത്ത ആശങ്കയിലാണ്.