കേരളം

kerala

സർക്കാർ ഇടപെട്ടു; കുഞ്ഞ് നഹ്യാൻ ചികിത്സക്കായി ചെന്നൈയിലേക്ക്

കണ്ണിനെ ബാധിക്കുന്ന അപൂർവ രോഗമായ റെറ്റിനോ ബ്ലാസ്റ്റോമ എന്ന ക്യാൻസർ മൂലം ഒന്നര വർഷമായി ചികിത്സയിലാണ് തൃശൂർ മതിലകം സ്വദേശിയായ മുഹമ്മദ് നഹ്യാൻ. ചെന്നൈയിലെ ശങ്കര നേത്രാലയ ആശുപത്രിയിലാണ് കുട്ടിക്ക് ചികിത്സ നല്‍കുന്നത്.

By

Published : Apr 9, 2020, 9:54 AM IST

Published : Apr 9, 2020, 9:54 AM IST

Updated : Apr 9, 2020, 12:35 PM IST

covid 19  കൊവിഡ് കാരണം നഹ്യാന് ചികിത്സ കിട്ടിയില്ല  ലോക്‌ഡൗൺ വാർത്ത  മുഹമ്മദ് നഹ്യാന് തുടർ ചികിത്സ  treatement for mohammad nahyan  lockdown news updates
സർക്കാർ ഇടപെട്ടു കുഞ്ഞ് നഹ്യാൻ ചികിത്സയ്ക്കായി ചെന്നൈയിലേക്ക്

തൃശൂർ: ലോക്‌ഡൗൺ കാലത്ത് ചികിത്സയ്ക്ക് പോകാൻ കഴിയാതെ ബുദ്ധിമുട്ടിയ മുഹമ്മദ് നഹ്യാൻ എന്ന രണ്ട് വയസുകാരന് തുണയായി സംസ്ഥാന സർക്കാരിന്‍റെ ഇടപെടല്‍. കണ്ണിനെ ബാധിക്കുന്ന അപൂർവ രോഗമായ റെറ്റിനോ ബ്ലാസ്റ്റോമ എന്ന ക്യാൻസർ മൂലം ഒന്നര വർഷമായി ചികിത്സയിലാണ് തൃശൂർ മതിലകം സ്വദേശിയായ മുഹമ്മദ് നഹ്യാൻ. മുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും തൃശൂർ ജില്ല കലക്‌ടറുടെയും അടിയന്തര ഇടപെടലാണ് നഹ്യാനും കുടുംബത്തിനും സഹായമായത്. ജില്ല ഭരണകൂടം അനുവദിച്ച ആധുനിക സൗകര്യമുള്ള 108 ആംബുലൻസില്‍ ഇന്ന് രാവിലെ 9 മണിയോടെ മാതാവിനൊപ്പം നഹ്യാൻ ചികിത്സയ്ക്കായി ചെന്നൈയിലേക്ക് യാത്ര തിരിച്ചു.

സർക്കാർ ഇടപെട്ടു; കുഞ്ഞ് നഹ്യാൻ ചികിത്സക്കായി ചെന്നൈയിലേക്ക്

മതിലകം കൂളിമുട്ടം സ്വദേശിയായ ഫാസിലിന്‍റെയും ആബിദയുടെയും മകനായ മുഹമ്മദ് നഹ്യാന് ജനിച്ച് നാല് മാസം പ്രായമായപ്പോഴാണ് രോഗം സ്ഥിരീകരിക്കുന്നത്. അപൂർവ രോഗമായതിനാൽ കേരളത്തിൽ ഇതിന് ചികിത്സയില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ചെന്നൈയിലെ ശങ്കര നേത്രാലയ ആശുപത്രിയിൽ രോഗത്തിന് ചികിത്സ ഉണ്ടെന്നറിഞ്ഞത്. കഴിഞ്ഞ ഒന്നര വർഷമായി ഇവിടെയാണ് ചികിത്സ. കഴിഞ്ഞ അഞ്ച് മാസമായി ക്രയോ തെറാപ്പി ചികിത്സ നല്‍കുന്നുണ്ട്. ഓരോ 21 ദിവസം കൂടുമ്പോഴും ചികിത്സ നടത്തണം. ഇക്കഴിഞ്ഞ മാർച്ച് 25ന് ചികിത്സ കിട്ടേണ്ട ദിവസമായിരുന്നു. മാർച്ച് 23നാണ് സംസ്ഥാന സർക്കാർ ലോക്‌ഡൗൺ പ്രഖ്യാപിക്കുന്നത്. മാർച്ച് 24ന് വാളയാർ വരെ എത്തിയെങ്കിലും അതിർത്തി കടത്തി വിടാൻ പൊലീസ് തയ്യാറായില്ല. പിന്നീട് കേന്ദ്ര സർക്കാരും ലോക്‌ഡൗൺ പ്രഖ്യാപിച്ചു. ഇതോടെ ചികിത്സ മുടങ്ങി.

ചെന്നൈയിലെ ഡോക്‌ടറെ ബന്ധപ്പെട്ടപ്പോൾ എത്രയും വേഗം എത്തിച്ചേരാനും കുട്ടികൾക്കായി എമർജൻസി സെക്ഷനിൽ ടെസ്റ്റും ചികിത്സയും നടക്കുന്നുണ്ടെന്നും അറിഞ്ഞു. ഈ സാഹചര്യത്തില്‍ കുടുംബം ഇ.ടി ടൈസൺ എംഎല്‍എയുടെ സഹായത്തോടെ സർക്കാരിന്‍റെ ഭാഗത്ത് നിന്ന് സഹായം അഭ്യർത്ഥിച്ചു. എത്രയും വേഗം കുട്ടിക്ക് ചികിത്സ ലഭ്യമാക്കാൻ എല്ലാവിധ സൗകര്യങ്ങളും ഒരുക്കി നൽകണമെന്ന് സർക്കാർ തൃശൂര്‍ ജില്ലാ കലക്ടർ എസ്.ഷാനവാസിന് നിർദ്ദേശം നല്‍കി. ഇതോടെ നഹ്യാന് ചികിത്സയ്ക്കായുള്ള തടസം നീങ്ങി.

ഇന്ന് രാവിലെ തുടർ ചികിത്സയ്ക്കായി മാതാവ് ആബിദ, ബന്ധു ഐഷാബി എന്നിവരോടൊപ്പം നഹ്യാൻ യാത്ര തിരിച്ചു. ഡ്രൈവർമാന്മാരായ സച്ചിൻ, മിഥുൻ, എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ നിഖിൽ എന്നിവരും കൂടെയുണ്ട്. അര മണിക്കൂർ മാത്രം നീണ്ടു നിൽക്കുന്ന ക്രയോ തെറാപ്പി ചെയ്ത് വ്യാഴാഴ്ചയോടെ നഹ്യാന്‍ മടങ്ങും.

Last Updated : Apr 9, 2020, 12:35 PM IST

ABOUT THE AUTHOR

...view details