തൃശൂര്‍:അഴീക്കോട് മുനയ്‌ക്കല്‍ ബീച്ചിലെത്തുന്നവര്‍ക്ക് ഇനി കാടിന്‍റെ കുളിര്‍മ്മയും ആസ്വദിക്കാം. ഡോൾഫിൻ ബീച്ചിൽ കടലിനോട് ചേര്‍ന്ന് മയോവാക്കി കാട് പച്ചപിടിക്കുന്നു. ബീച്ചില്‍ പ്രത്യേകം തയാറാക്കിയ 20 സെന്‍റ് സ്ഥലത്ത് ജപ്പാനീസ് സസ്യ ശാസ്ത്രജ്ഞനായ ഡോ.അകിരോ മിയോവാക്കി രൂപപ്പെടുത്തിയ വനവല്‍ക്കരണ രീതിയാണ് പിന്തുടരുന്നത്.
'മിയോവാക്കി വനവൽക്കരണം' അടിസ്ഥാനമാക്കി പുളി, മാവ്, ഞാവൽ, ഇലഞ്ഞി, അത്തി, പ്ലാവ്, ആര്യവേപ്പ് തുടങ്ങി 100 ഇനങ്ങളിൽപ്പെട്ട 3215 വൃക്ഷത്തൈകളാണ് നട്ടത്. ചുരുങ്ങിയ നാളുകൾ കൊണ്ട് കുരുവികളുടേയും ചിത്രശഭങ്ങളുടേയും ആവാസസ്ഥലമായി ഇവിടം മാറി. ജില്ലയിലെ തന്നെ അപൂർവ്വകഴ്‌ചയായി മാറിയ മിയോവാക്കി കാട് മുസിരിസ് പൈതൃക പദ്ധതിയുടെ ഭാഗമായാണ് നടപ്പാക്കുന്നത്.
'മിയോവാക്കി വനവൽക്കരണം' അടിസ്ഥാനമാക്കി പുളി, മാവ്, ഞാവൽ, ഇലഞ്ഞി, അത്തി, പ്ലാവ്, ആര്യവേപ്പ് തുടങ്ങി 100 ഇനങ്ങളിൽപ്പെട്ട 3215 വൃക്ഷത്തൈകളാണ് നട്ടത്. രാസവളങ്ങളോ കീടനാശിനികളോ ഇല്ലാതെ ജൈവ വസ്‌തുക്കൾ ആവശ്യാനുസരണം ചേർത്ത് മണ്ണിനെ ഫലഭൂയിഷ്‌ടമാക്കിയാണ് ഫല വൃക്ഷങ്ങള്‍ ഉള്‍പ്പെടെ നട്ടുപിടിപ്പിച്ചത്. അതു കൊണ്ട് തന്നെ പ്രകൃതിയുടെ സ്വഭാവികമായ കീടനിയന്ത്രണ രീതിയാണ് നടപ്പിലാക്കുന്നത്.
ചതുരശ്രമീറ്ററിൽ ഒരു മീറ്റർ ആഴത്തിൽ മണ്ണ് മാറ്റി അതിൽ കൽപ്പൊടി, ചാണകം, ജൈവവളം, ചകിരിച്ചോറ് വളം എന്നിവ നിറച്ചു. നടുവിൽ ഒരു വൃക്ഷത്തൈയും ചുറ്റും നാല് വൃക്ഷത്തൈകൾ വീതവുമാണ് നട്ടത്. ചുറ്റും കമ്പിവേലി കെട്ടി സംരക്ഷിച്ചിട്ടുണ്ട്. കാട് കാണാനായി നടപ്പാതയുമുണ്ട്. മൂന്നരലക്ഷം രൂപയാണ് പദ്ധതിയ്ക്ക് അനുവദിച്ചത്. മൂന്നുവർഷം കൃത്യമായി പരിപാലിക്കാൻ സംവിധാനമുണ്ട്. സംസ്ഥാന ഇന്നവേഷൻ കൗൺസിലിന്‍റെ നേതൃത്വത്തിൽ കേരളത്തില്‍ പത്തിടങ്ങളിലാണ് ഇത്തരം സ്വാഭാവിക വനങ്ങൾ വിഭാവനം ചെയ്‌തിരിക്കുന്നത്.