ഗവർണർക്കെതിരെ ഇ പി ജയരാജൻ തൃശൂർ: ഗവർണർക്കെതിരെ ശക്തമായി പ്രതികരിച്ച് ഇ പി ജയരാജൻ (EP Jayarajan talking against governor). ഒരു സംസ്ഥാനത്തിന്‍റെ ഗവർണർ പദവിയെക്കുറിച്ച് ആരിഫ് മുഹമ്മദ് ഖാന് നിശ്ചയമുണ്ടോ എന്ന് ചോദിച്ചാണ് ഇ പി ജയരാജൻ പ്രതികരണം അറിയിച്ചത്. ഇന്ത്യക്ക് തന്നെ അപമാനമായ നടപടിയാണ് ഗവർണറിന്‍റെ ഭാഗത്തു നിന്നുണ്ടായതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഗവർണറെ അടിയന്തരമായി തിരിച്ചു വിളിക്കണം. സാമാന്യ ബുദ്ധിക്ക് നിരക്കാത്ത കാര്യങ്ങളാണ് ഗവർണർ സ്വീകരിച്ചു കൊണ്ടിരിക്കുന്നതെന്നും ഇ പി ജയരാജൻ തൃശൂരിൽ പറഞ്ഞു. ഗൺമാന്‍റെ ചുമതലയാണ് സുരക്ഷിതത്വം നൽകേണ്ടവരെ സംരക്ഷിക്കുക എന്നത്. വികലാംഗൻ എന്തിനാണ് കറുത്ത കൊടിയും പിടിച്ചു നടക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
മർദ്ദനത്തിനിടെ കാൽ ഉണ്ടോ കൈയുണ്ടോ എന്നൊന്നും നോക്കാൻ സാധിക്കില്ലെന്നും ഇ പി ജയരാജൻ കൂട്ടിച്ചേർത്തു. തൃശൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്നലെയാണ് കാലിക്കറ്റ് സർവകലാശാല കാമ്പസിൽ എസ്എഫ്ഐ സ്ഥാപിച്ച ബാനറുകൾ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നീക്കം ചെയ്യിപ്പിച്ചത് (Calicut university SFI black banner issue). കാമ്പസിലെത്തിയ ഗവർണർ റോഡിൽ ഇറങ്ങി ബാനറുകൾ വായിക്കുകയായിരുന്നു. ബാനറുകൾ നീക്കാൻ ആവശ്യപ്പെട്ടെങ്കിലും രാത്രി ആയിട്ടും ബാനറുകൾ നീക്കം ചെയ്‌തിരുന്നില്ല.
ഇതിനെ തുടർന്ന് രോഷാകുലനായ ഗവർണർ വീണ്ടും പുറത്തിറങ്ങി പൊലീസുകാരോട് ബാനർ നീക്കം ചെയ്യാൻ ശക്തമായി ആവശ്യപ്പെടുകയായിരുന്നു. സംഭവത്തിൽ ഗവർണർ രാജ്ഭവൻ സെക്രട്ടറിയെ ഫോണിൽ വിളിച്ച് അതൃപ്‌തി അറിയിച്ചിരുന്നു.
Also read: എസ്എഫ്ഐയെ ഗുണ്ടകളെന്നും ഭീരുക്കളെന്നും മുദ്രകുത്തി ഗവര്‍ണര്‍; പ്രകോപന വലയില്‍ വീഴാതെ എസ് എഫ് ഐ
എസ്എഫ്ഐ ഗുണ്ടകളുടെ സംഘടന: എസ് എഫ് ഐക്കാർ വിദ്യാര്‍ഥികളല്ലെന്നും ഗുണ്ടകളാണെന്നും എസ് എഫ് ഐ ഗുണ്ടകളുടെ സംഘടനയാണെന്നും ഗവർണർ പറഞ്ഞിരുന്നു. തനിക്കെതിരെ കാലിക്കറ്റ് സര്‍വകലാശാലയില്‍ കറുത്ത ബാനർ സ്ഥാപിച്ച് പ്രതിഷേധിക്കുന്ന എസ് എഫ് ഐ പ്രവര്‍ത്തകരെ പോലീസ് സുരക്ഷയില്‍ മുഖ്യമന്ത്രിയാണ് അയക്കുന്നതെന്നും ഗവര്‍ണര്‍ ആരോപിച്ചിരുന്നു.