കസ്റ്റഡി മരണം: എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെൻഷൻ - അന്വേഷണത്തിന്‍റെ ഭാഗമായാണ് നടപടി
അന്വേഷണത്തിന്‍റെ ഭാഗമായാണ് നടപടി. വീഴ്‌ചയെകുറിച്ച് എക്സൈസ് വിജിലൻസ് അന്വേഷിക്കും
തൃശ്ശൂര്‍: തൃശ്ശൂർ പാവറട്ടിയില്‍ എക്സെെസ് കസ്റ്റഡിയിലെടുത്ത പ്രതി മര്‍ദ്ദനമേറ്റ് മരിച്ച സംഭവത്തില്‍ എട്ട് എക്സൈസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. കഞ്ചാവ് കേസ് പ്രതി രഞ്ജിത്ത് കുമാര്‍ മര്‍ദ്ദനമേറ്റ് മരിച്ച സംഭവത്തിലാണ് നടപടി. സംഭവത്തിൽ വകുപ്പുതല അന്വേഷണത്തിനും എക്സൈസ് കമ്മീഷണർ നിർദ്ദേശം നൽകി. നിലവില്‍ ഒളിവല്‍ പോയ എക്സെെസ് ഉദ്യോഗസ്ഥരുടെ വീടുകളില്‍ പൊലീസ് നോട്ടീസ് പതിച്ചു. പ്രിവന്‍റീവ് ഓഫീസർമാരായ വിഎ ഉമ്മർ, എം ജി അനൂപ് കുമാർ, അബ്ദുൾ ജബ്ബാർ, സിവിൽ എക്സൈസ് ഓഫീസർമാരായ നിതിൻ എം മാധവൻ, വിഎം സ്മിബിൻ , എംഒ. ബെന്നി , മഹേഷ്, ഡ്രൈവർ ശ്രീജിത്ത് എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്‌തത്. പ്രതി മര്‍ദ്ദനമേറ്റാണ് മരിച്ചതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടില്‍ വ്യക്തമായിരുന്നു. പ്രതിയെ കൊണ്ടുപോകാനുപയോഗിച്ച എക്സൈസ് ജീപ്പില്‍ ഫോറൻസിക് വിദഗ്‌ദര്‍ ശാസ്ത്രീയ പരിശോധന നടത്തി.