തൃശൂര്‍:കൂനൂർ ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ ജീവന്‍ നഷ്ടമായ സൈനികന്‍ എ പ്രദീപിന്‍റെ കുടുംബത്തിന് സാന്ത്വനമായി മുഖ്യമന്ത്രി പിണറായി വിജയന്‍ പുത്തൂര്‍ പൊന്നൂക്കരയിലെ വീട്ടിലെത്തി. വ്യാഴാഴ്ച രാത്രി 7.40ഓടെ അറക്കല്‍ വീട്ടിലെത്തിയ മുഖ്യമന്ത്രി, പ്രദീപിന്റെ രോഗിയായ അച്ഛന്‍ രാധാകൃഷ്ണന്‍, അമ്മ കുമാരി, ഭാര്യ ശ്രീലക്ഷ്മി, മക്കളായ ദക്ഷിണ്‍ദേവ്, ദേവപ്രയാഗ, സഹോദരന്‍ എ പ്രസാദ് എന്നിവരെ ആശ്വസിപ്പിച്ചു.
രോഗശയ്യയില്‍ കിടന്ന് മുഖ്യമന്ത്രിയുടെ ഇരുകരങ്ങളും പിടിച്ച പ്രദീപിന്റെ പിതാവ് ഏറെ നേരം മുഖ്യമന്ത്രിയെ തന്നിലേക്ക് ചേര്‍ത്തു നിര്‍ത്തിയത് വികാര നിര്‍ഭരമായ കാഴ്ചയായി. പ്രദീപിന്റെ മക്കളെ ആശ്വസിപ്പിച്ച മുഖ്യമന്ത്രി അവരോട് പഠനകാര്യങ്ങളും മറ്റും ചോദിച്ചറിഞ്ഞു.
മുഖ്യമന്ത്രിയോടൊപ്പം മന്ത്രിമാരായ കെ രാജന്‍, കെ രാധാകൃഷ്ണന്‍, കെകെ രാമചന്ദ്രന്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പികെ ഡേവിസ് മാസ്റ്റര്‍, കലക്ടര്‍ ഹരിത വി കുമാര്‍, തൃശൂര്‍ റേഞ്ച് ഐജി എ അക്ബര്‍, സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍ ആദിത്യ, പുത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണികൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് അംഗം കെവി സജു, ബ്ലോക്ക് പഞ്ചായത്ത് അംഗം പിഎസ് ബാബു തുടങ്ങിയവരും ഉണ്ടായിരുന്നു.