തിരുവനന്തപുരം:നദീജലം പങ്കിടൽ പ്രശ്‌നങ്ങൾക്ക് സംയുക്ത പരിഹാരം തേടണമെന്ന് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളോട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുഖ്യമന്ത്രിമാരും ലഫ്‌റ്റനന്‍റ് ഗവർണർമാരും പങ്കെടുത്ത 30-ാമത് ദക്ഷിണ മേഖല കൗൺസിൽ യോഗത്തിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രി നിര്‍ദേശം മുന്നോട്ട് വച്ചത്. തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തില്‍ നിലവിലെ പ്രശ്‌നങ്ങള്‍ക്ക് കൃത്യമായ പരിഹാരം കണ്ടെത്താനും അദ്ദേഹം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
നദീജലം പങ്കിടല്‍ തര്‍ക്കം, ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ സംയുക്ത പരിഹാരം തേടണം: അമിത് ഷാ - ക്ഷിണ മേഖല കൗൺസിൽ യോഗത്തിലാണ്
തിരുവനന്തപുരത്ത് നടന്ന 30-ാമത് ദക്ഷിണ മേഖല കൗൺസിൽ യോഗത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രി നിര്‍ദേശം മുന്നോട്ട് വച്ചത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുഖ്യമന്ത്രിമാരും ലഫ്‌റ്റനന്‍റ് ഗവർണർമാരും ആണ് യോഗത്തില്‍ പങ്കെടുത്തത്.

ദക്ഷിണേന്ത്യയിലെ അന്തർസംസ്ഥാന നദീജല തർക്കങ്ങളിൽ തമിഴ്‌നാടും കർണാടകയും തമ്മിലുള്ള കാവേരി പ്രശ്‌നവും തെലങ്കാനയും ആന്ധ്രാപ്രദേശും ഉൾപ്പെടുന്ന കൃഷ്‌ണ നദീജലം പങ്കിടൽ തർക്കവും ഉൾപ്പെടുന്നുണ്ട്. ഇന്ന്(03.09.2022) നടന്ന യോഗത്തില്‍ ഇത്തരത്തില്‍ 26 വിഷയങ്ങളാണ് ചര്‍ച്ച ചെയ്‌തത്. അതില്‍ ഏഴെണ്ണത്തിന് പരിഹാരം കണ്ടെത്തുകയും, 17 വിഷയങ്ങള്‍ കൂടുതല്‍ ചര്‍ച്ചയ്‌ക്കായി മാറ്റിവയ്‌ക്കുകയും ചെയ്‌തതായി ഔദ്യോഗിക വാര്‍ത്ത കുറിപ്പില്‍ വ്യക്തമാക്കി.
കൂടുതല്‍ ചര്‍ച്ചയ്‌ക്കായി മാറ്റിവച്ച 17 വിഷയങ്ങളില്‍ 9 എണ്ണം ആന്ധ്രാപ്രദേശ് വിഭജനവുമായി ബന്ധപ്പെട്ടതാണ്. ഈ സാഹചര്യത്തില്‍ ആന്ധ്രാപ്രദേശും തെലങ്കാനയും തങ്ങളുടെ തീർപ്പാക്കാത്ത പ്രശ്‌നങ്ങൾ പരസ്‌പരം പരിഹരിക്കണമെന്നും ഷാ അഭ്യർഥിച്ചു.