തിരുവനന്തപുരം:വിഴിഞ്ഞം തുറമുഖ സമരവുമായി ബന്ധപ്പെട്ട് സമരസമിതിയുമായി നാലാം വട്ട ചർച്ച ഇന്ന് (23.09.2022) നടക്കും. മന്ത്രിതല ഉപസമിതി ചർച്ചയാണ് രാവിലെ 11ന് തൈക്കാട് ഗസ്‌റ്റ്ഹൗസിൽ നടക്കുക. അതേസമയം കഴിഞ്ഞ ദിവസങ്ങളിൽ സമരസമിതി നേതാക്കൾ ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുൽഗാന്ധിയുമായും ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.
വിഴിഞ്ഞം തുറമുഖ സമരം; മന്ത്രിതല ഉപസമിതി ചർച്ച ഇന്ന്, പ്രതീക്ഷയോടെ സമരസമിതി - ചർച്ച
വിഴിഞ്ഞം തുറമുഖ നിര്‍മാണവുമായി ബന്ധപ്പെട്ട് സമരസമിതി നടത്തിവരുന്ന സമരം 65 ദിവസമായിരിക്കെ നാലാം വട്ട ചർച്ച ഇന്ന് നടക്കും, മന്ത്രിതല ഉപസമിതി ചർച്ചയാണ് നടക്കുക
![വിഴിഞ്ഞം തുറമുഖ സമരം; മന്ത്രിതല ഉപസമിതി ചർച്ച ഇന്ന്, പ്രതീക്ഷയോടെ സമരസമിതി Vizhinjam Vizhinjam Protest Ministerial level meeting Minister Ministerial level meeting on Vizhinjam Protest വിഴിഞ്ഞം വിഴിഞ്ഞം തുറമുഖ സമരം മന്ത്രിതല ഉപസമിതി ചർച്ച മന്ത്രി സമരസമിതി തിരുവനന്തപുരം ചർച്ച വിഴിഞ്ഞം തുറമുഖ സമരവുമായി ബന്ധപ്പെട്ട്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-16449115-thumbnail-3x2-sdfghjkl.jpg)
തുറമുഖ കവാടത്തിലെ സമരം 65 ദിവസത്തിലെത്തി നിൽക്കെയാണ് സമരസമിതിയുമായി മന്ത്രിതല ഉപസമിതി ചർച്ച നടത്തുന്നത്. തുറമുഖ നിർമാണം നിർത്തിവച്ച് തീരശോശനം പഠിക്കണമെന്നും മണ്ണെണ്ണ സബ്‌സിഡി അനുവദിക്കണമെന്നുമുള്ള സമരക്കാരുടെ ആവശ്യങ്ങളാണ് നിലവിൽ സർക്കാർ പരിഗണിക്കാത്തത്. എന്നാല്‍ വിഴിഞ്ഞം തുറമുഖ കവാടത്തിലെ സമരപ്പന്തൽ പൊളിച്ചുനീക്കണമെന്ന ജില്ല ഭരണകൂടത്തിന്‍റെ ഉത്തരവിൽ ഭയമില്ലെന്ന് സമരത്തിന് നേതൃത്വം നൽകുന്ന ലത്തീൻ അതിരൂപത വികാരി ജനറൽ മോൺ. യൂജിൻ പെരേര നേരത്തെ പ്രതികരിച്ചിരുന്നു.
ഹൈക്കോടതിയുടെ മുന്നിലുള്ള കേസിൽ പെട്ടെന്നൊരു വിധി വേണമായിരുന്നോ എന്നറിയില്ലെന്നും ഹൈക്കോടതിയുടെ അന്തിമവിധി വരുന്നതുവരെ സമരരീതി മാറ്റേണ്ടതില്ലെന്നാണ് ലത്തീൻ അതിരൂപതയുടെ നിലപാടെന്നും അതിരൂപത വികാരി ജനറൽ അറിയിച്ചിരുന്നു. മാത്രമല്ല ഗവർണറുമായി നടന്ന കൂടിക്കാഴ്ചയിൽ വിഷയം കേന്ദ്ര സർക്കാരിന്‍റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സമരസമിതി നേതാക്കൾക്ക് ഉറപ്പ് നൽകിയിരുന്നു.