തിരുവനന്തപുരം : അനന്തപുരി എഫ് എം (Ananthapuri FM) പ്രക്ഷേപണം നിര്‍ത്തിയതോടെ വര്‍ഷങ്ങളോളം പണിയെടുത്ത നിരവധി കാഷ്വല്‍ ജീവനക്കാര്‍ക്കാണ് ജോലി നഷ്‌ടപ്പെട്ടതെന്നും തീരുമാനം പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ (V D Satheeshan) കേന്ദ്ര വാര്‍ത്താവിനിമയ പ്രക്ഷേപണ വകുപ്പ് മന്ത്രി അനുരാഗ് ഠാക്കൂറിന് (Anurag Thakur) കത്തയച്ചു. അനന്തപുരി എഫ് എം പ്രക്ഷേപണം നിര്‍ത്തിയതോടെ ജോലി നഷ്‌ടമാകുന്ന പലർക്കും അനുയോജ്യമായ മറ്റ് തൊഴിലവസരങ്ങൾ കണ്ടെത്താൻ കഴിയില്ല. 45 ലക്ഷത്തിലധികം ശ്രോതാക്കൾ അനന്തപുരി എഫ് എമ്മിന് ഉണ്ടെന്നാണ് കണക്ക്.
അപ്രതീക്ഷിതമായി അനന്തപുരി എഫ് എം നിലച്ചതിൽ പ്രേക്ഷകരും നിരാശരാണ്. പ്രതിവര്‍ഷം ഒന്നരക്കോടിയോളം രൂപയുടെ വരുമാനമാണ് അനന്തപുരി എഫ് എം സ്റ്റേഷന്‍ പ്രസാര്‍ ഭാരതിക്ക് നേടിക്കൊടുക്കുന്നതെന്നും ഈ സാഹചര്യത്തില്‍ തീരുമാനം പിന്‍വലിക്കണമെന്നും വി ഡി സതീശൻ കേന്ദ്ര മന്ത്രിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു.
വിഷയത്തിൽ ഇടപെടൽ ആവശ്യപ്പെട്ട് ജീവനക്കാര്‍ പ്രതിപക്ഷ നേതാവിന് നിവേദനം നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂറിന് കത്തയച്ചത്.
വിഷയത്തിൽ പ്രസാര്‍ഭാരതിക്ക് കത്തയച്ച് രമേശ് ചെന്നിത്തല : അനന്തപുരി എഫ് എം നിർത്താനുള്ള തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രസാര്‍ഭാരതിക്ക് കത്തയച്ചിട്ടുണ്ട്. പ്രസാര്‍ഭാരതി ചീഫ് എക്‌സിക്യുട്ടീവ് ഗൗരവ് ദിവേദിക്കാണ് രമേശ് ചെന്നിത്തല കത്തയച്ചത്. തിരുവനന്തപുരത്തിന്‍റെ സാംസ്‌കാരിക ജീവിതവുമായി ഇഴുകി ചേര്‍ന്നതാണ് അനന്തപുരി എഫ് എം.