തിരുവനന്തപുരം: തീർഥഘട്ടങ്ങളിൽ ബലിതർപ്പണമില്ലാതെ കർക്കടകവാവ്. തിരുവനന്തപുരം ജില്ലയിൽ ആയിരങ്ങള്‍ പിതൃതർപ്പണത്തിനെത്തിയിരുന്ന തിരുവല്ലം, വർക്കല പാപനാശം തുടങ്ങിയ തീര്‍ഥഘട്ടങ്ങളിലൊന്നും ഇക്കുറി ബലിതര്‍പ്പണമില്ല. കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കുന്നതിനാണ് കര്‍ക്കടവാവ് ബലിതര്‍പ്പണം ഈ വര്‍ഷം വീടുകളിലേക്ക് ചുരുക്കിയത്. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ടാവണം വീടുകളില്‍ ബലിതര്‍പ്പണ ചടങ്ങുകള്‍ നടത്താന്‍. ക്ഷേത്രങ്ങളിൽ ഓൺലൈൻ വഴി ബുക്ക് ചെയ്‌ത് കർമ്മങ്ങൾ നടത്താനും സൗകര്യം ഒരുക്കിയിരുന്നു. തിരുവല്ലം പരശുരാമ ക്ഷേത്രത്തിൽ രണ്ടായിരത്തോളം ആളുകള്‍ ഓൺലൈൻ ബലിതർപ്പണം ബുക്ക് ചെയ്‌തു. ഇവർക്ക് വേണ്ടി ക്ഷേത്രങ്ങളിലെ പുരോഹിതര്‍ തിലഹോമവും കുട്ടനമസ്‌കാരവും നടത്തി പിതൃക്കൾക്ക് ബലിയർപ്പിക്കും.
പിതൃപുണ്യം തേടി വിശ്വാസികൾ: വീടുകളില്‍ ബലിതർപ്പണം - vaubali rituals kerala
കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കുന്നതിനാണ് കര്‍ക്കടവാവ് ബലിതര്‍പ്പണം ഈ വര്‍ഷം വീടുകളിലേക്ക് ചുരുക്കിയത്

പൊതുസ്ഥലത്ത് കർക്കടകവാവ് ബലിതർപ്പണം അനുവദിക്കില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചിരുന്നു. ഇത് ഉറപ്പാക്കാന്‍ പൊലീസ് നിരീക്ഷണവും ഏര്‍പ്പെടുത്തിയതായി അദ്ദേഹം പറഞ്ഞു. അതേസമയം ഇത്തവണ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ കീഴിലുള്ള ക്ഷേത്രങ്ങളില്‍ കര്‍ക്കടക വാവ് ബലിതര്‍പ്പണമുണ്ടാകില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. ലക്ഷക്കണക്കിന് വിശ്വാസികളെത്തുന്ന ക്ഷേത്രങ്ങളില്‍ സാമൂഹിക അകലം പാലിക്കുക ബുദ്ധിമുട്ടുണ്ടാക്കുമെന്ന വിലയിരുത്തലിലാണ് ദേവസ്വം ബോര്‍ഡിന്‍റെ തീരുമാനം. വർക്കല പാപനാശം, അരുവിക്കര ക്ഷേത്രം, അരുവിപ്പുറം, ശംഖുമുഖം തുടങ്ങി പതിവായി ബലിതർപ്പണ ചടങ്ങുകൾ നടക്കുന്നയിടങ്ങളും വിജനമായിരുന്നു.