തിരുവനന്തപുരം: വട്ടിയൂർക്കാവ് മണ്ഡലം എൻ.ഡി.എ സ്ഥാനാർഥി എസ്. സുരേഷ് നാമനിർദേശ പത്രിക സമർപ്പിച്ചു. വരണാധികാരിയായ റവന്യൂ ദുരന്തനിവാരണ വിഭാഗം അസിസ്റ്റന്‍റ് കമ്മീഷണർ ജിയോ ടി. മനോജ് മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്. അയ്യങ്കാളി പ്രതിമയിൽ പുഷ്‌പാർച്ചന നടത്തിയ ശേഷമാണ് കുമ്മനം രാജശേഖരനും ഒ. രാജഗോപാലിനുമൊപ്പം നാമനിർദേശ പത്രിക സമർപ്പിക്കാൻ എസ്. സുരേഷ് എത്തിയത്.
വട്ടിയൂർക്കാവില്‍ എൻ.ഡി.എ സ്ഥാനാർഥി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു - എസ് സുരേഷ് നാമനിർദ്ദേശപത്രിക സമർപ്പിച്ചു
വരണാധികാരിയായ റവന്യൂ ദുരന്തനിവാരണ വിഭാഗം അസിസ്റ്റന്‍റ് കമ്മീഷണർക്ക് മുമ്പാകെയാണ് എന്‍.ഡി.എ സ്ഥാനാര്‍ഥി എസ്. സുരേഷ് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചത്.

കുമ്മനം രാജശേഖരനെ സ്ഥാനാർഥിത്വത്തിൽ നിന്നും മാറ്റിയത് സംബന്ധിച്ച് സി.പി.എം ഉന്നയിക്കുന്ന ആരോപണങ്ങൾ രാഷ്ട്രീയപ്രേരിതമാണെന്നും വട്ടിയൂർക്കാവിൽ യു.ഡി.എഫും ബി.ജെ.പി യും തമ്മിലാണ് മത്സരമെന്നും നാമനിർദേശപത്രിക സമർപ്പിച്ചതിന് ശേഷം സുരേഷ് പറഞ്ഞു. സ്ഥാനാർഥി പ്രഖ്യാപനം വൈകിയെങ്കിലും പ്രചാരണ രംഗത്ത് കൂടുതൽ സജീവമാകാനാണ് ബി.ജെ.പി യുടെ തീരുമാനം. വരും ദിവസങ്ങളിൽ സംസ്ഥാന നേതാക്കൾ ഉൾപ്പെടെയുള്ളവര്‍ മണ്ഡലത്തിൽ പ്രചാരണത്തിന് എത്തും. നാളെ വൈകുന്നേരം നടക്കുന്ന ബി.ജെ.പി വട്ടിയൂർക്കാവ് നിയോജകമണ്ഡലം കൺവെൻഷൻ ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് പി.എസ് ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്യും.