തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ യുവ ഡോക്‌ടര്‍ വന്ദന ദാസ് ഡ്യൂട്ടിക്കിടെ അക്രമിയുടെ കുത്തേറ്റ് മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് ഡോക്‌ടരുടെ സംഘടനകൾ സമരം ശക്തമായ സാഹചര്യത്തില്‍ അടിയന്തര ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി. വൈകിട്ട് 3.30 മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളിലാണ് യോഗം ചേരുക. ഡോകടര്‍മാരുടെ പണിമുടക്ക് ഇന്നും തുടര്‍ന്നതോടെ കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികള്‍, സര്‍ക്കാര്‍-സ്വകാര്യ മെഡിക്കല്‍ കോളജുകള്‍, സ്വകാര്യ ആശുപത്രികള്‍ എന്നിവയുടെ പ്രവര്‍ത്തനം തടസപ്പെട്ടു.
അത്യാഹിത വിഭാഗത്തിലും ലേബര്‍ റൂമിലും മാത്രമാണ് ഡോക്‌ടര്‍മാര്‍ സേവനം നടത്തുന്നത്. ഇതോടെ ആശുപത്രികളിലെ മറ്റ് സേവനങ്ങളെല്ലാം തടസപ്പെട്ടു. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍, കേരള ഗവണ്‍മെന്‍റ് മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍, കേരള ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളജ് ടീച്ചേഴ്‌സ് അസോസിയേഷന്‍ എന്നിവയാണ് പണി മുടക്ക് നടത്തി വിവിധ കേന്ദ്രങ്ങളില്‍ സമരം തുടരുന്നത്.
ഇവര്‍ക്കൊപ്പം സ്വകാര്യ മെഡിക്കല്‍ കോളജുകളിലെയും സ്വകാര്യ ആശുപത്രികളിലെയും ഡോക്‌ടര്‍മാരും ചേര്‍ന്നതോടെ സര്‍ക്കാര്‍-സ്വകാര്യ ആശുപത്രി മേഖല പൂര്‍ണമായും സ്‌തംഭിച്ചു. മുഖ്യമന്ത്രിക്ക് പുറമെ ആരോഗ്യ മന്ത്രി വീണ ജോര്‍ജ്, ചീഫ് സെക്രട്ടറി ഡോ.വി പി ജോയ്, ആരോഗ്യ വകുപ്പ് സെക്രട്ടറി, നിയമ സെക്രട്ടറി, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്‌ടര്‍, സംസ്ഥാന പൊലീസ് മേധാവി, എഡിജിപിമാര്‍, ബന്ധപ്പെട്ട മറ്റ് വകുപ്പ് തലവന്‍മാര്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുക്കുക എന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി : ഡോക്‌ടർ വന്ദന ദാസ് ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട സംഭവം ഞെട്ടിക്കുന്നതും അത്യധികം വേദനാജനകവുമാണെന്ന് മുഖ്യമന്ത്രി പ്രതികരിച്ചിരുന്നു. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഡോക്‌ടർമാർക്കും ആരോഗ്യപ്രവർത്തകർക്കും എതിരെ ഉണ്ടാകുന്ന ആക്രമണങ്ങളിൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.