വഞ്ചിയൂർ ട്രഷറി തട്ടിപ്പ് ക്രൈം ബ്രാഞ്ച് അന്വേഷിക്കും - Vanchiyoor treasury fraud
സൈബർ തട്ടിപ്പ് ആയതിനാൽ സൈബർ സെല്ലിലെ ഉദ്യോഗസ്ഥരെ കൂടി ഉൾപ്പെടുത്തിയാണ് അന്വേഷണ സംഘം രൂപീകരിച്ചിരിക്കുന്നത്

തിരുവനന്തപുരം: വഞ്ചിയൂർ ട്രഷറിയിൽ നിന്ന് കലക്ടറുടെ അക്കൗണ്ടിലെ രണ്ടുകോടി രൂപ തട്ടിയെടുത്ത സംഭവത്തിന്‍റെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. അസിസ്റ്റന്‍റ് കമ്മീഷണർ സുൽഫിക്കറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക. സൈബർ തട്ടിപ്പ് ആയതിനാൽ സൈബർ സെല്ലിലെ ഉദ്യോഗസ്ഥരെ കൂടി ഉൾപ്പെടുത്തിയാണ് അന്വേഷണ സംഘം രൂപീകരിച്ചിരിക്കുന്നത്. വഞ്ചിയൂർ സിഐയുടെ നേതൃത്വത്തിലാണ് അന്വേഷണം നടന്നിരുന്നത്. എന്നാൽ പ്രധാന പ്രതിയായ ബിജു ലാലിനെ മൂന്ന് ദിവസമായിട്ടും പിടികൂടാൻ പൊലീസിനായിട്ടില്ല. പ്രതി ഒളിവിൽ ആണെന്നാണ് പോലീസ് ഇതിനു നൽകുന്ന വിശദീകരണം. കേസിന്‍റെ ഗൗരവം കൂടി പരിഗണിച്ചാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടത്. വിരമിച്ച ഉദ്യോഗസ്ഥന്‍റെ പാസ്സ്‌വേർഡും യൂസർ നെയിമും ഉപയോഗിച്ചാണ് ബിജു ലാൽ തട്ടിപ്പ് നടത്തിയത്. ഇതേതുടർന്ന് ബിജു ലാലിനെ കഴിഞ്ഞദിവസം സർവീസിൽ നിന്ന് പിരിച്ചു വിട്ടിരുന്നു. കൂടാതെ വഞ്ചിയൂർ ട്രഷറിയിൽ തട്ടിപ്പ് കണ്ടെത്തിയ ഉദ്യോഗസ്ഥൻ ഒഴികെ ബാക്കി എല്ലാ ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റുകയും ചെയ്തു.