തിരുവനന്തപുരം: വഞ്ചിയൂർ ട്രഷറി തട്ടിപ്പ് കേസ് വിജിലൻസിന് കൈമാറുന്നത് സംബന്ധിച്ച് തീരുമാനം ഇന്ന്. കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം വിജിലൻസ് ഡയറക്‌ടറുമായി കൂടിക്കാഴ്ച നടത്തും. ഉദ്യോഗസ്ഥ തലത്തിൽ വീഴ്ച സംഭവിച്ചതായി, തട്ടിപ്പ് അന്വേഷിക്കുന്ന ധനകാര്യ വകുപ്പ് അഡീഷണൽ സെക്രട്ടറി കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ വിജിലൻസ് അന്വേഷണത്തിന് പ്രത്യേക അനുമതി ആവശ്യമില്ലെന്നാണ് വിജിലൻസിന് കിട്ടിയിരിക്കുന്ന നിയമോപദേശം. കേസന്വേഷണം വിജിലൻസിനെ ഏൽപ്പിക്കുന്നത് സംബന്ധിച്ച് പൊലീസിലും ധാരണയായിട്ടുണ്ട്. ഇത് സംബന്ധിച്ച് ഡിജിപി ലോക്‌നാഥ് ബഹ്റ സർക്കാരിന് കത്ത് നൽകും.
വഞ്ചിയൂർ ട്രഷറി തട്ടിപ്പ്; കേസ് വിജിലൻസിന് കൈമാറുന്ന കാര്യത്തില്‍ തീരുമാനം ഇന്ന് - Vanchiyoor treasury case
ക്രൈംബ്രാഞ്ച് സംഘം വിജിലൻസ് ഡയറക്‌ടറുമായി ഇന്ന് കൂടിക്കാഴ്ച നടത്തും
വഞ്ചിയൂർ ട്രഷറിയിൽ നിന്ന് കലക്ടറുടെ അക്കൗണ്ടില്‍ നിന്ന് രണ്ടു കോടി എഴുപത്തി മൂന്നു ലക്ഷത്തി തൊണ്ണൂറ്റിയൊമ്പത് രൂപയുടെ തട്ടിപ്പാണ് ബിജുലാല്‍ നടത്തിയത്. സ്വന്തം അക്കൗണ്ടിലേക്കും ഭാര്യ സിമിയുടെ അക്കൗണ്ടിലേക്കും മാറ്റിയ ഇതിൽ 73 ലക്ഷം രൂപ നഷ്ടമായതായി അന്വേഷണസംഘം കണ്ടെത്തിയിരുന്നു. തട്ടിപ്പ് നേരിടുന്നതിൽ ട്രഷറി ഉദ്യോഗസ്ഥതലത്തിൽ വീഴ്ച സംഭവിച്ചതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. മൂന്നുമാസം മുമ്പ് ബിജുലാൽ നടത്തിയ വെട്ടിപ്പിൽ നടപടിയെടുക്കാൻ ട്രഷറി വകുപ്പിലെ ഉദ്യോഗസ്ഥർ തയ്യാറായില്ല. ഇതാണ് ഇത്രയും വലിയ തട്ടിപ്പിലേക്ക് നയിച്ചത്. അഴിമതി നിരോധന നിയമപ്രകാരം ട്രഷറിയിൽ വീഴ്ച സംഭവിച്ച ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം വേണമെന്നാണ് കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് നിലപാട്.