കേരളം

kerala

ETV Bharat / state

യൂണിവേഴ്സിറ്റി കോളജ് സംഭവം; എസ് എഫ് ഐ മാപ്പപേക്ഷിക്കണമെന്ന് സ്പീക്കര്‍ - എസ്എഫ്ഐ

ലജ്ജാഭാരം കൊണ്ട് തന്‍റെ ശിരസ് പാതാളത്തോളം താഴുന്നുവെന്ന് സ്പീക്കര്‍ ഫേസ്ബുക്കില്‍

By

Published : Jul 13, 2019, 12:07 PM IST

Updated : Jul 13, 2019, 2:20 PM IST

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജില്‍ വിദ്യാര്‍ഥിക്ക് കുത്തേറ്റ സംഭവത്തില്‍ എസ്എഫ്ഐക്കെതിരെ വിമര്‍ശനവുമായി സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. ലജ്ജാഭാരം കൊണ്ട് തന്‍റെ ശിരസ് പാതാളത്തോളം താഴുന്നുവെന്ന് സ്പീക്കര്‍ ഫേസ്ബുക്കില്‍ കുറിച്ചു. "എന്‍റെ, എന്‍റെ എന്ന് ഓരോരുത്തരും ഓര്‍ത്തെടുക്കുന്ന വിദ്യാര്‍ഥി രാഷ്ട്രീയത്തിന്‍റെ സ്‌നേഹ നിലാവിലേക്കാണ് കഠാരയുടെ കൂരിരുട്ട് ചീറ്റിതെറിപ്പിച്ചത്. സംഭവം ചരിത്രത്തിലെ അക്ഷരത്തെറ്റാണ്. മനം മടുപ്പിക്കുന്ന ഈ നാറ്റത്തിന്‍റെ സ്വര്‍ഗത്തിനേക്കാള്‍ നല്ലത് പരാജയത്തിന്‍റെ വഴികളാണ്" ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. മുന്നില്‍ വേറെ വഴികളില്ലെന്നും തലകുനിച്ച് മാപ്പ് അപേക്ഷിക്കണമെന്നും സ്പീക്കര്‍ ആവശ്യപ്പെട്ടു.

വിദ്യാര്‍ഥിക്ക് കുത്തേറ്റ സംഭവം; വിമര്‍ശിച്ച് സ്പീക്കര്‍

ശ്രീരാമകൃഷണന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

അഖില്‍

എന്‍റെ ഹൃദയം നുറുങ്ങുന്നു,
കരൾപിടയുന്ന വേദനകൊണ്ട് തേങ്ങുന്നു.
ലജ്ജാഭാരം കൊണ്ട് ശിരസ്സ് പാതാളത്തോളം താഴുന്നു.
ഓർമ്മകളിൽ മാവുകൾ മരത്തകപ്പച്ച വിരിച്ച മനോഹരമായ എന്‍റെ കലാലയം.

സ്നേഹസുരഭിലമായ ഓർമ്മകളുടെ
ആ പൂക്കാലം.
"എന്‍റെ, എന്‍റെ "എന്ന് ഓരോരുത്തരും വിങ്ങുന്ന തേങ്ങലോടെ ഓർത്തെടുക്കുന്ന വിദ്യാർത്ഥി രാഷ്ട്രീയത്തിന്‍റെ സ്നേഹനിലാവ്.

യുവലക്ഷങ്ങളുടെ ആ സ്നേഹനിലാവിലേക്കാണ് നിങ്ങൾ കഠാരയുടെ കൂരിരുട്ട് ചീറ്റിത്തെറിപ്പിച്ചത്.
ഈ നാടിന്‍റെ സർഗ്ഗാത്‌മക യൗവ്വനത്തെയാണ് നിങ്ങൾ
ചവുട്ടി താഴ്ത്തിയത്.

നിങ്ങൾ ഏതു തരക്കാരാണ്?
എന്താണ് നിങ്ങളെ നയിക്കുന്ന തീജ്വാല?
ഏതു പ്രത്യശാസ്ത്രമാണ് നിങ്ങൾക്ക് തണൽ?
നിങ്ങളുടെ ഈ ദുർഗന്ധം
ചരിത്രത്തിലെ അക്ഷരത്തെറ്റ് തന്നെയാണ്.

മനം മടുപ്പിക്കുന്ന നാറ്റത്തിന്‍റെ ഈ സ്വർഗം
നമുക്ക് വേണ്ട.
ഇതിനേക്കാൾ നല്ലത് സമ്പൂർണ്ണ പരാജയത്തിന്‍റെ നരകമാണ്.
തെറ്റുകൾക്കുമുമ്പിൽ രണ്ടു വഴികളില്ല,
ശിരസ്സു കുനിച്ചു മാപ്പപേക്ഷിക്കുക.
നാറ്റം പേറി സ്വയം നാറാതെ സ്വബുദ്ധി കാണിക്കുക.
കാലം കാത്തു വച്ച രക്തനക്ഷത്രങ്ങളുടെ ഓർമ്മകൾ മറക്കാതിരിക്കുക.

ഓർമ്മകളുണ്ടായിരിക്കണം,
അവിടെ ഞങ്ങളുടെ ജീവന്‍റെ ചൈതന്യമുണ്ട്.
ചിന്തയും വിയർപ്പും,
ചോരയും കണ്ണുനീരുമുണ്ട്.

Last Updated : Jul 13, 2019, 2:20 PM IST

ABOUT THE AUTHOR

...view details