കേരളം

kerala

ETV Bharat / state

കുത്തുകേസ് പ്രതികളുടെ പരീക്ഷാ ക്രമക്കേട് വെളിപ്പെടുത്തി പി.എസ്.സി - psc enquiry

പരീക്ഷ സമയം ശിവരഞ്ജിത്തിന് ലഭിച്ചത് 96 എസ്.എം.എസ്, പ്രണവിന് ലഭിച്ചത് 78 എസ്.എം.എസ്

പിഎസ്‌സിയിൽ ക്രമക്കേട് കണ്ടെത്തിയ സംഭവം: വിശദമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെടും

By

Published : Aug 6, 2019, 6:04 PM IST

Updated : Aug 6, 2019, 7:33 PM IST

തിരുവനന്തപുരം:യൂണിവേഴ്സിറ്റി കോളജ് കുത്തുകേസിലെ പ്രതികള്‍ പി.എസ്.സി പരീക്ഷയില്‍ ക്രമക്കേട് നടത്തിയതിന് തെളിവുകള്‍ നിരത്തി പി.എസ്.സി ചെയര്‍മാന്‍ എം.കെ സക്കീര്‍. കാസർകോട് ജില്ലാ സിവില്‍ പൊലീസ് പരീക്ഷ നടന്ന 2018 ജൂലൈ 22ന് ഒന്നാം പ്രതി ശിവരഞ്ജിത്തിന്‍റെ 7736493940 എന്ന മൊബൈല്‍ നമ്പരിലേക്ക് 7907508587,9809269076 എന്നീ മ്പരുകളില്‍ നിന്ന് 96 എസ്എംഎസുകളാണെത്തിയത്.
പി.എസ്.സി പരീക്ഷ ആരംഭിച്ച 2 മണിക്കും അവസാനിച്ച 3.15നുമിടയിലാണ് ഈ എസ്.എം.എസുകളെത്രയും വന്നിരിക്കുന്നത്. പരീക്ഷ ഹാളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ലെന്നിരിക്കെ ഇത്രയും സന്ദേശങ്ങള്‍ ഫോണിലെത്തിയത് പ്രതികള്‍ക്ക് പുറമെ നിന്നുള്ള സഹായം ലഭിച്ചുവെന്നതിന് തെളിവാണെന്നാണ് പി.എസ്.സിയുടെ നിഗമനം. റാങ്ക് പട്ടികയില്‍ രണ്ടാം സ്ഥാനക്കാരനായ പ്രണവിന്‍റെ 9809555095 എന്ന മൊബൈലിലേക്ക് 7907936772, 8589964981, 9809269076 എന്നീ മൊബൈലുകളില്‍ നിന്ന് 78 എസ്എംഎസുകളും പരീക്ഷാ സമയത്ത് വന്നു.
പി.എസ്.സിയുടെ വിജിലന്‍സ് വിഭാഗം കണ്ടെത്തിയ ഈ തെളിവുകള്‍ നിരത്തി സംസ്ഥാന പൊലീസ് മേധാവിയെ സമീപിക്കാനാണ് പി.എസ്.സി തീരുമാനം. റാങ്ക് പട്ടികയിലുള്‍പ്പെട്ട ആദ്യ 100 സ്ഥാനം വരെ നേടിയവരുടെ ഫോണ്‍ വിവരങ്ങള്‍ വിശദമായി പരിശോധിച്ച് ക്രമക്കേട് നടത്തിയോ എന്നും പരിശോധിക്കും.
പി.എസ്.സിയുടെ വിജിലന്‍സ് വിഭാഗം ശിവരഞ്ജിത്ത് പരീക്ഷ എഴുതിയ സെന്‍ററിലെ 22 പേരുടെ മൊഴി ശേഖരിച്ചു. കുത്തുകേസിലെ രണ്ടാം പ്രതിയും റാങ്ക് പട്ടികയില്‍ 22-ാം സ്ഥാനക്കാരനുമായ നസീമിന് എസ്എംഎസ് ലഭിച്ചതിനു പ്രാഥമിക തെളിവില്ല.
ക്രമക്കേട് നടത്തിയെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ട മൂന്നു പേരെയും സ്ഥിരമായി പി.എസ്‌.സി പരീക്ഷകളില്‍ നിന്ന് അയോഗ്യരാക്കും. 2018 ജൂലൈ 22ന് പരീക്ഷ നടത്തി പുറത്തു വന്ന 7 റാങ്ക് പട്ടികകളുടേയും നിയമന ശുപാര്‍ശ മരവിപ്പിക്കും. ഈ ലിസ്റ്റുകളിലെ ആദ്യ 100 റാങ്ക് ജേതാക്കളുടെ ഫോണുകള്‍ വിശദമായി പരിശോധിച്ച് പരീക്ഷയിൽ കൃത്രിമം കാണിച്ചോയെന്ന് പരിശോധിക്കും. ഇതിനു ശേഷമേ നിയമന ശുപാര്‍ശയുണ്ടാകു.
ചട്ടപ്രകാരം പിഎസ്‌സിക്ക് പൊലീസ് അന്വേഷണം മാത്രമേ ആവശ്യപ്പെടാനാകൂ എന്നും സി.ബി.ഐ അന്വേഷണം ആവശ്യപ്പെടാന്‍ കഴിയില്ലെന്നും ചെയര്‍മാന്‍ എം.കെ സക്കീര്‍ പറഞ്ഞു. പി.എസ്‌.സിയുടെ സുതാര്യതയും സത്യസന്ധതയും നിലനിര്‍ത്തേണ്ടത് മറ്റാരെക്കാളും പി.എസ്‌.സിയുടെ ആവശ്യമാണെന്നും ചെയര്‍മാന്‍ പറഞ്ഞു.

കുത്തുകേസ് പ്രതികളുടെ പരീക്ഷാ ക്രമക്കേട് വെളിപ്പെടുത്തി പി.എസ്.സി
Last Updated : Aug 6, 2019, 7:33 PM IST

ABOUT THE AUTHOR

...view details