തിരുവനന്തപുരം: ക്ഷേമ പെന്‍ഷനുകള്‍ 3000 രൂപയാക്കുമെന്നും രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ച ന്യായ് പദ്ധതി നടപ്പാക്കുമെന്നും വാഗ്‌ദാനം ചെയ്ത് യു.ഡി.എഫ് പ്രകടന പത്രിക പുറത്തിറക്കി. അതോടൊപ്പം കാരുണ്യ പദ്ധതി പുനസ്ഥാപിക്കുമെന്നും പ്രകടന പത്രികയിൽ പറയുന്നു. പ്രളയവും മഹാമാരിയും നേരിട്ട സംസ്ഥാനത്തെ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം 72000 വരെ ഉറപ്പുവരുത്തും.
ക്ഷേമപെൻഷൻ 3000 രൂപ; യു.ഡി.എഫിന്‍റെ പ്രകടനപത്രിക - udf
ആചാര സംരക്ഷണത്തിന് ശബരിമലയില്‍ പ്രത്യേക നിയമ നിർമാണമെന്ന് വാഗ്ദാനം. അധികാരത്തിൽ എത്തിയാൽ മുഴുവന്‍ പ്രഖ്യാപനങ്ങളും നടപ്പാക്കുമെന്ന് ഉറപ്പ്
![ക്ഷേമപെൻഷൻ 3000 രൂപ; യു.ഡി.എഫിന്‍റെ പ്രകടനപത്രിക ക്ഷേമ പെൻഷൻ 3000 രൂപയാക്കും; യു.ഡി.എഫ് പ്രകടനപത്രിക പുറത്തിറക്കി യു.ഡി.എഫ് പ്രകടനപത്രിക പുറത്തിറക്കി യു.ഡി.എഫ് പ്രകടനപത്രിക യു.ഡി.എഫ് പ്രകടനപത്രിക തെരഞ്ഞെടുപ്പ് udf manifesto releases udf manifesto manifesto udf election 2021](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11084529-thumbnail-3x2-udf.jpg)
സുതാര്യതയും തൊഴിലന്വേഷകരോടുള്ള പ്രതിബദ്ധതയും ഉറപ്പാക്കാന്‍ പി.എസ്.സിയില്‍ സമ്പൂർണ പരിഷ്‌കരണം കൊണ്ടു വരുമെന്നും പറയുന്നുണ്ട്. യു.ഡി.എഫിന്‍റേത് ജനങ്ങളുടെ മാനിഫെസ്‌റ്റോ ആണെന്നാണ് പത്രിക പുറത്തികൊണ്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞത്. അധികാരത്തിൽ എത്തിയാൽ മുഴുവന്‍ പ്രഖ്യാപനങ്ങളും നടപ്പാക്കുമെന്നും ആചാര സംരക്ഷണത്തിന് ശബരിമലയില്‍ പ്രത്യേക നിയമ നിർമാണം നടത്തുമെന്നും യു.ഡി.എഫ് നേതാക്കള്‍ പറഞ്ഞു.
സുപ്രധാന പ്രഖ്യാപനങ്ങള്‍...
1. പ്രളയംകൊണ്ടും മഹാമാരികൊണ്ടും പൊറുതിമുട്ടുന്ന സംസ്ഥാനത്തെ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം 72,000 രൂപ (മാസം 6000 രൂപ) വരെ ഉറപ്പുവരുത്തുന്ന രാഹുല്‍ഗാന്ധിയുടെ വാഗ്‌ദാനമായ ന്യായ് പദ്ധതി (ന്യുനതം ആയ് യോജന, മിനിമം വരുമാന ഉറപ്പ് പദ്ധതി) നടപ്പിലാക്കും .
2. സംസ്ഥാനത്തു അര്‍ഹരായ വ്യക്തികള്‍ക്ക് പെന്‍ഷന്‍ ഉറപ്പ് നല്‍കുന്നതിനായി നിയമം നടപ്പിലാക്കും. ക്ഷേമ പെന്‍ഷനുകള്‍ 3000 രൂപയാക്കും. ശമ്പള കമ്മീഷന്‍ മാതൃകയില്‍ ക്ഷേമ പെന്‍ഷന്‍ കമ്മിഷന്‍ രൂപീകരിക്കും.
3. അര്‍ഹരായവര്‍ക്കെല്ലാം പ്രയോറിറ്റി റേഷന്‍ കാര്‍ഡ്; എല്ലാ വെള്ളക്കാര്‍ഡുകാര്‍ക്കും അഞ്ചു കിലോ സൗജന്യ അരി.
4. അര്‍ഹരായ അഞ്ചു ലക്ഷം പേര്‍ക്ക് വീട്. ലൈഫ് പദ്ധതിയിലെ അഴിമതികള്‍ അന്വേഷിക്കും. ലൈഫ് പദ്ധതിയിലെ അപാകതകള്‍ പരിഹരിച്ചു കൊണ്ട് സമഗ്രമായ ഭവന പദ്ധതി നടപ്പിലാക്കും.
5. കാരുണ്യ പദ്ധതി പുനസ്ഥാപിക്കും.
6. എസ്.സി, എസ്.ടി വിഭാഗങ്ങള്‍ക്കും, മത്സ്യത്തൊഴിലാളികള്‍ക്കും ഭവന നിര്‍മ്മാണത്തിനായി നീക്കിവച്ചിരിക്കുന്ന തുക 6 ലക്ഷമായി ഉയര്‍ത്തും.
7. 40 വയസ് മുതല്‍ 60 വയസ് വരെയുള്ള തൊഴില്‍രഹിതരായ ന്യായ് പദ്ധതിയില്‍ ഉള്‍പ്പെടാത്ത അര്‍ഹരായ വീട്ടമ്മമാര്‍ക്ക് മാസം 2000 രൂപ നല്‍കും.
8. സര്‍ക്കാര്‍ ജോലികള്‍ക്ക് വേണ്ടി പരീക്ഷ എഴുതുന്ന അമ്മമാര്‍ക്ക് രണ്ട് വയസ് ഇളവ് അനുവദിക്കും.
9. 100% സുതാര്യതയും തൊഴിലന്വേഷകരോടുള്ള പ്രതിബദ്ധതയും ഉറപ്പാക്കുന്നതിന് പി.എസ്.സിയുടെ സമ്പൂര്‍ണ പരിഷ്‌കരണം നടപ്പിലാക്കാന്‍ നിയമം കൊണ്ടുവരും.
10. പി.എസ്.സി. നിയമനങ്ങളിലെ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനും അപ്പോയിന്‍റ്‌മെന്‍റ് ഉപദേശ മെമ്മോകള്‍ സൃഷ്ടിക്കുന്നതിനുമുള്ള ഓട്ടോമേറ്റഡ് സംവിധാനം നടപ്പിലാക്കും.
12. ഒഴിവുകള്‍ യഥാസമയം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ വീഴ്ച വരുത്തുന്ന വര്‍ക്കെതിരേയും, യോഗ്യതയുള്ളവരെ നിയമിക്കാന്‍ കാലതാമസം വരുത്തുന്ന വകുപ്പുകള്‍ക്കെതിരെയും കര്‍ശന അച്ചടക്കനടപടി സ്വീകരിക്കുന്നതിനുള്ള നിയമം നടപ്പിലാക്കും.
13. കൊവിഡ് കാരണം മരണമടഞ്ഞ പ്രവാസികള്‍ ഉള്‍പ്പടെയുള്ള അര്‍ഹരായ വ്യക്തികള്‍ക്ക് ധനസഹായം ലഭ്യമാക്കും.
14. കൊവിഡ് കാരണം തകര്‍ന്നുപോയ കുടുംബങ്ങള്‍, വ്യവസായങ്ങള്‍, തൊഴിലാളികള്‍ എന്നിവര്‍ക്ക് സഹായം ലഭ്യമാക്കാന്‍ കൊവിഡ് ദുരന്ത നിവാരണ കമ്മിഷന്‍ രൂപീകരിക്കും.
15. കൊവിഡ് കാരണം തകര്‍ന്നടിഞ്ഞ കേരളത്തെ ഉത്തേജിപ്പിക്കാന്‍ സ്റ്റിമുലസ് പാക്കേജ് നടപ്പിലാക്കും. തൊഴില്‍ രഹിതരായ ഒരു ലക്ഷം യുവതി യുവാക്കള്‍ക്ക്(50:50) ഇരുചക്ര വാഹന സബ്‌സിഡി, ഓട്ടോ, ടാക്സി തൊഴിലാളികള്‍ക്ക് ഒറ്റത്തവണ 5000 രൂപ ലഭ്യമാക്കും
16. കൊവിഡ് കാരണം വിദ്യാഭ്യാസം മുടങ്ങിയ കുട്ടികള്‍ക്ക് വിദ്യാഭ്യാസം പുനരാംഭിക്കാന്‍ സഹായം ലഭ്യമാക്കും.
17. നോ ബില്‍ ഹോസ്‌പിറ്റലുകള്‍. സംസ്ഥാനത്തെ ജനങ്ങള്‍ക്ക് തീര്‍ത്തും സൗജന്യമായ ചികിത്സ ലഭ്യമാക്കുന്ന ആശുപത്രികള്‍ സ്ഥാപിക്കും.
18. ശബരിമല വിശ്വാസികളുടെ ആശങ്ക അകറ്റാന്‍ ആചാര സംരക്ഷണത്തിനായി പ്രത്യേക നിയമം നടപ്പിലാക്കും.
19. റബ്ബറിന് കിലോയ്ക്ക് 250 രൂപ താങ്ങുവില നല്‍കും. നെല്ലിന് താങ്ങുവില 30 രൂപയാക്കും. നാളികേരത്തിന്‍റെ താങ്ങുവില 40 രൂപയാക്കും. എല്ലാ നാണ്യവിളകള്‍ക്കും ഉത്പാദന ചെലവ് കണക്കിലെടുത്ത് താങ്ങുവില നിശ്ചയിക്കും.
20. പ്രത്യേക കാര്‍ഷിക ബജറ്റ് അവതരിപ്പിച്ച് നടപ്പിലാക്കും.
21. കൃഷി മുഖ്യ വരുമാനമായിട്ടുള്ള അഞ്ചു ഏക്കറില്‍ കുറവ് കൃഷിയുള്ള അര്‍ഹരായ കൃഷിക്കാര്‍ക്ക് 2018 പ്രളയത്തിന് മുന്‍പുള്ള രണ്ടു ലക്ഷം വരെയുള്ള കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളും.
22. പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കായി നല്‍കിവരുന്ന എസ്.സി.പി./ ടി.എസ്.പി മാതൃകയില്‍ ഫിഷറീസ്, ആര്‍ട്ടിസാന്‍സ്, മണ്‍പാത്ര തൊഴിലാളി സബ് പ്ലാന്‍ നടപ്പിലാക്കും.
23. കടലിന്‍റെ അവകാശം കടലിന്‍റെ മക്കള്‍ക്ക് ഉറപ്പുവരുത്തുന്ന നടപടികള്‍ സ്വീകരിക്കും.
24. മത്സ്യത്തൊഴിലാളികള്‍ക്ക് ഡീസല്‍, പെട്രോള്‍ മണ്ണെണ്ണ സബ്‌സിഡി ലഭ്യമാക്കും.
25. പട്ടയം ലഭ്യമല്ലാത്ത എല്ലാ തീരദേശ നിവാസികള്‍ക്കും പട്ടയം ലഭ്യമാക്കും.
26. സര്‍ക്കാര്‍ മുറിയിപ്പ് പ്രകാരം മത്സ്യബന്ധനത്തിന് പോകാന്‍ സാധിക്കാത്ത ദിവസങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് പ്രത്യേക വേതന സഹായം ലഭ്യമാക്കും.
27. ഹാര്‍ട്ട് അറ്റാക്ക് അടക്കമുള്ള രോഗങ്ങള്‍ കാരണം മരണമടയുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സ് ലഭ്യമാക്കും.
28. മത്സ്യബന്ധന ബോട്ടുകള്‍, കെ.എസ്.ആര്‍.ടി.സി അടക്കമുള്ള യാത്രാ ബസുകള്‍, ഓട്ടോറിക്ഷ, ഉടമസ്ഥര്‍ ഓടിക്കുന്ന ടാക്‌സികൾ എന്നിവയ്ക്ക് സംസ്ഥാന നികുതിയില്‍ നിന്നും ഇന്ധന സബ്‌സിഡി ലഭ്യമാക്കും.
29. ആഗോളതലത്തില്‍ ആകര്‍ഷകമാക്കുന്നതിനായി വിദ്യാഭ്യാസ മേഖലയെ നവീകരിക്കാന്‍ സമയബന്ധിതമായ ഹൈ പവ്വര്‍ റിവ്യൂ കമ്മിറ്റി.
30. ഇന്ത്യയിലും വിദേശത്തും പഠിക്കാന്‍ അര്‍ഹതനേടുന്ന സമര്‍ഥരായ വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ സ്‌കോളര്‍ഷിപ്പും ലോണ്‍ സ്‌കോളര്‍ഷിപ്പും. എസ്.സി, എസ്.ടി വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക സ്‌കോളര്‍ഷിപ്പുകള്‍
31. വിദ്യാര്‍ഥികള്‍ക്കിടയില്‍ ഡിജിറ്റല്‍ വിഭജനം ഇല്ലാതാക്കാന്‍ പദ്ധതി.
32. വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിന് വിദേശ സര്‍വകലാശാലകളുമായും മെന്‍ററിങ് സ്ഥാപനങ്ങളുമായും പങ്കാളിത്തം.
33. പത്താംതരം പഠിച്ചിറങ്ങുന്ന കുട്ടികളില്‍ മിനിമം ലേര്‍ണിങ് ലെവല്‍ ഉറപ്പുവരുത്താനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കും.
34. അര്‍ഹതയുള്ള സ്‌പെഷ്യല്‍ സ്‌കൂളുകള്‍ക്ക് എയ്‌ഡഡ് പദവി നല്‍കും.
35. കടുത്ത വൈകല്യങ്ങളുള്ള (80%) കുട്ടികള്‍ക്ക് കൂടുതല്‍ സ്‌കോളര്‍ഷിപ്പ് നല്‍കും.
36. കേരളത്തെ അറിവിന്‍റെ ആഗോള ലക്ഷ്യ സ്ഥാനമാക്കി മാറ്റും.
37. വിദേശ സര്‍വകലാശാലകളുമായും നോബല്‍ സമ്മാന ജേതാക്കള്‍, വിവിധ മേഖലകളില്‍ ലോകപ്രശസ്തരായ വ്യക്തികള്‍ എന്നിവരുമായും വിദ്യാര്‍ഥികള്‍ക്ക് ഇടപഴകാനുള്ള അവസരങ്ങള്‍ ലഭ്യമാക്കും.
38. എംഫില്‍, പിഎച്ച്‌ഡി പഠനം പൂര്‍ത്തിയാക്കിയ തൊഴില്‍ രഹിതരായ വിദ്യാര്‍ഥിനികള്‍ക്ക് 3 വര്‍ഷം യഥാക്രമത്തില്‍ 7000, 10,000 രൂപ നല്‍കും.
39. ഈസ് ഓഫ് ഡൂയിങ് ബിസിനസ് സൂചികയില്‍ കേരളത്തിന്‍റെ സ്ഥാനം ഗണ്യമായി മെച്ചപ്പെടുത്തുതിനുള്ള നടപടികള്‍ സ്വീകരിക്കും.
40. 30 ദിവസം കൊണ്ട് ഒരു ചെറുകിട സംഭരംഭം ആരംഭിക്കാവുന്ന രീതിയില്‍ നടപടിക്രമങ്ങള്‍ പരിഷ്‌കരിക്കും.
41. വനിതാ സംരംഭകര്‍ക്ക് ഫാസ്റ്റ് ട്രാക്ക് ക്ലിയറന്‍സോടെ പ്രത്യേക വായ്പ ലഭ്യമാക്കാന്‍ നടപടികള്‍ സ്വീകരിക്കും.
42. ആഗോള അനുഭവാധിഷ്ഠിത ടൂറിസം. ലക്ഷ്യസ്ഥാനമായി കേരളത്തെ മാറ്റിയെടുക്കാനുള്ള പദ്ധതികള്‍.
43. പബ്ലിക് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്‍റ് സ്ഥാപിക്കും.
44. പൗരന്മാര്‍ക്കും സര്‍ക്കാര്‍ സേവനങ്ങള്‍ സമയബന്ധിതമായി ഉറപ്പുവരുത്താന്‍ നിയമനിര്‍മാണം നടത്തും.
45. വ്യവസായങ്ങള്‍ക്ക് നല്‍കുന്ന എല്ലാ ആനുകൂല്യങ്ങളും ടൂറിസം മേഖലയ്ക്കും ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കും
46. കോവിഡ് മൂലം തകര്‍ന്നുപോയ കേരളത്തിലെ വിനോദ സഞ്ചാര മേഖലയെ കൈപിടിച്ചുയര്‍ത്താന്‍ പ്രത്യേക പാക്കേജ് നടപ്പിലാക്കും
47. ടൂറിസം/വ്യാപാര മേഖലയിലെ നിക്ഷേപരുടെ വായ്പകളുടെ തിരിച്ചടവിനു സാവകാശം നല്‍കാനും അവരുടെ സിബില്‍ റേറ്റിംഗ് നഷ്ടപ്പെടാതിരിക്കാനുമുള്ള ഇടപെടലുകള്‍ നടത്തും.
48. തിരുവനന്തപുരം, കോഴിക്കോട് മെട്രോ / ലൈറ്റ് മെട്രോ റെയില്‍ പദ്ധതി നടപ്പിലാക്കും.
49. മിയവാക്കി മാതൃകയില്‍ ചെറു വനങ്ങള്‍ സൃഷ്ടിച്ച് പട്ടണങ്ങളില്‍ ഹരിത കവര്‍ മെച്ചപ്പെടുത്തുതിനുള്ള നടപടികള്‍ സ്വീകരിക്കും
50. സംസ്ഥാനത്തെ പ്ലാന്‍ ഫണ്ടിന്‍റെ ഒരു ശതമാനം കല സംകാരിക രംഗത്തിന്‍റെ ഉന്നമനത്തിനായി നീക്കിവയ്ക്കും
51. കുട്ടികള്‍ക്കെതിരെയുള്ള പീഡന കേസുകളില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തു ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ നിയമ നിര്‍മ്മാണം നടത്തും.
52. കുട്ടികള്‍ക്കെതിരെയുള്ള പീഡന കേസുകള്‍ സമയബന്ധിതമായി തീര്‍പ്പുകല്‍പ്പിക്കുന്നതിനു ഫാസ്റ്റ് ട്രാക്ക് കോടതികള്‍ രൂപീകരിക്കും.
53. ആദിവാസി സമൂഹത്തിന്‍റെ വനാവകാശം സംരക്ഷിക്കുതിനു യു.പി.എ സര്‍ക്കാര്‍ 2006 ല്‍ പ്രാബല്യത്തില്‍ വരുത്തിയുടെ വനാവകാശ നിയമം പൂര്‍ണമായും നടപ്പിലാക്കുകയും.
54. സര്‍ക്കാര്‍ ജോലിയില്ലാത്ത എസ്.ടി വിഭാഗത്തിലെ അമ്മമാര്‍ക്ക് പ്രസവാനന്തരം ആറു മാസക്കാലം മൂവായിരം രൂപ അലവന്‍സ് ലഭ്യമാക്കും
55. ആദിവാസികളുടെ ഭൂമി നഷ്ടപ്പെടാതെ സംരക്ഷിക്കാന്‍ നടപടികള്‍ സ്വീകരിക്കും
56. എസ്.സി, എസ്.ടി വിഭാഗള്‍ക്ക് ഭവന പദ്ധതി പുനരാരംഭിക്കും.
57. സംസ്ഥാനത്ത് ആയുര്‍വേദം, സ്‌പോര്‍ട്‌സ് യൂണിവേഴ്‌സിറ്റികള്‍ സ്ഥാപിക്കും
58. കടുത്ത വൈകല്യങ്ങളുള്ള (80%) കുട്ടികള്‍ക്കും , കിടപ്പ് രോഗികളുടെയും രക്ഷകര്‍ത്താക്കളുടെ രണ്ടു ലക്ഷം വരെയുള്ള വായ്പകള്‍ എഴുതി തള്ളുവാനുള്ള നടപടികള്‍ സ്വീകരിക്കും.
59. 1960 ലെ ഭൂപതിവ് നിയമത്തിന്റെ അടിസ്ഥാനത്തില്‍ നിലവില്‍വന്ന , 1964,1993 ഭൂപതിവ് ചട്ടങ്ങളില്‍ പ്രകാരം ഏര്‍പ്പെടുത്തിയിട്ടുള്ള നിര്‍മാണ നിരോധനം പിന്‍വലിക്കും.
60. മലയോര മേഖലയില്‍ ഇനിയും കൈവശ ഭൂമിക്കു പട്ടയം ലഭിക്കാന്‍ അര്‍ഹരായ എല്ലാവര്‍ക്കും പട്ടയം ലഭ്യമാക്കാന്‍ നടപടികള്‍ സ്വീകരിക്കും.
61. വനയോര മേഖലകളിലെ ജനവാസ പ്രദേശങ്ങളെയും കൃഷി ഇടങ്ങളെ ബഫര്‍ സോണ്‍ മേഖലയില്‍ നിന്നും ഒഴിവാക്കാന്‍ നടപടി സ്വീകരിക്കും.
62. വാര്‍ഡ് തലത്തില്‍ യു.ഡി.എഫ് ആരംഭിച്ച സേവാഗ്രാം കേന്ദ്രങ്ങള്‍ എല്ലായിടത്തും ആരംഭിച്ച് പൊതുജനങ്ങള്‍ക്ക് തദ്ദേശസ്വയംഭരണങ്ങളുടെ സേവനം വാര്‍ഡ് തലത്തില്‍ എത്തിക്കും
63. അഴിമതി സര്‍വ തലത്തിലും ഇല്ലാതാക്കും.
64. സംസ്ഥാനത്ത് ഉയര്‍ന്നുവരുന്ന രാഷ്ട്രീയ സംഘട്ടനങ്ങള്‍ക്കും, കൊലപാതകങ്ങള്‍ക്കും അറുതി വരുത്തുവാന്‍ രാജസ്ഥാന്‍ മാതൃകയില്‍ പീസ് ആൻഡ് ഹാർമണി ഡിപ്പാർട്ട്‌മെന്‍റ് രൂപീകരിക്കും.
65. നിരവധി കമ്മിഷനുകളും അന്വേഷണ ഏജന്‍സികളും സര്‍ക്കാരിന്‍റേതാണെന്ന് തെളിവുകള്‍ നിരത്തി സംശയാതീതമായി കണ്ടെത്തിയതും വിദേശ-സ്വദേശ കമ്പനികള്‍ അനധികൃതമായി കൈവശം വെച്ചു വരുന്നതുമായ ഏകദേശം 5.5 ലക്ഷത്തോളം ഏക്കര്‍ ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിന് നിയമനിര്‍മാണം നടത്തും. ഇപ്രകാരം ഏറ്റെടുക്കുന്ന ഭൂമി നിയമാനുസൃതമായി ദളിത് ആദിവാസികള്‍ക്കും മറ്റു അര്‍ഹരായ ഭൂരഹിതര്‍ക്കും നല്‍കും.
66. സംസ്ഥാനത്തു 700 രൂപ മിനിമം കൂലി നടപ്പിലാക്കും.
67. പഞ്ചായത്തുകള്‍ക്ക് പ്ലാന്‍ ഫണ്ട് തിരിച്ചുപിടിക്കുന്ന എല്‍.ഡി.എഫ് സര്‍ക്കാരിന്‍റെ നടപടികള്‍ അവസാനിപ്പിക്കും; പ്ലാന്‍ ഫണ്ട് തടസമില്ലാതെ നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും