തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ ആരോപണ വിധേയനായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ സര്‍വീസില്‍ നിന്നും അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ചതിനാണ് ശിവശങ്കറിനെതിരെ നടപടി. കേസില്‍ ശിവശങ്കറിന്‍റെ പങ്ക് അന്വേഷിക്കുന്നതിനായി ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയെ നിയോഗിച്ചിരുന്നു. ഈ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. ശിവശങ്കറിന്‍റെ ഭാഗത്ത് നിന്ന് ഓള്‍ ഇന്ത്യ സര്‍വീസിന് നിരക്കാത്ത നടപടികള്‍ ഉണ്ടായതായി മുഖ്യമന്ത്രി പറഞ്ഞു. ഗുരുതരമായ വീഴ്‌ചയാണ് ഇക്കാര്യത്തില്‍ ഉണ്ടായതെന്ന് റിപ്പോര്‍ട്ടിൽ പറയുന്നു. അതുകൊണ്ടാണ് സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചത്. ശിവശങ്കറിനെതിരെ വകുപ്പ് തല അന്വേഷണം നടക്കും. റിപ്പോര്‍ട്ടിലെ കൂടതല്‍ വിവരങ്ങള്‍ പരിശോധിച്ച ശേഷം വ്യക്തമാക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
എം. ശിവശങ്കറിനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു - sivashankar suspension news
ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത, ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറി രാജേഷ് കുമാര്‍ സിങ് എന്നിവരടങ്ങിയ അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി
![എം. ശിവശങ്കറിനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു സ്വർണക്കടത്ത് കേസ് വാർത്ത മുൻ പ്രിൻസിപ്പില്‍ സെക്രട്ടറി എം ശിവശങ്കർ സ്വർണക്കടത്ത് കേസ് വിവാദം ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറി രാജേഷ് കുമാര്‍ സിങ്ങ് സ്വർണക്കടത്ത് അന്വേഷണ സമിതി trivandrum gold smuggling case sivashankar suspension news chief minister pinarayi vijayan statement](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8051591-thumbnail-3x2-suspension.jpg)
ഐ.ടി വകുപ്പില്‍ ശിവശങ്കര്‍ നടത്തിയ എല്ലാ നിയമനങ്ങളെ സംബന്ധിച്ചും അന്വേഷിക്കും. സ്വപ്‌നയുടെ വ്യാജ സര്‍ട്ടിഫിക്കറ്റ് സംബന്ധിച്ച് പൊലീസ് അന്വേഷിക്കുന്നുണ്ട്. ഐ.ടി ഫെല്ലോയായി അരുണ്‍ ബാലചന്ദ്രനെ നിയമിച്ചത് വിദഗദ്‌ധരാണെന്നും ഇതടക്കം എല്ലാകാര്യത്തിലും അന്വേഷണം നടക്കട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം നടത്തുന്ന കേന്ദ്ര ഏജന്‍സിക്ക് എല്ലാ വിഷയങ്ങളിലും അന്വേഷണം നടത്താമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയെ കൂടാതെ ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറി രാജേഷ് കുമാര്‍ സിങ്ങും അന്വേഷണ സമിതിയില്‍ അംഗമായിരുന്നു. ഐടി വകുപ്പിലെ സ്വപ്‌നയുടെ നിയമനം, സ്വർണക്കടത്തില്‍ അടക്കം പ്രതികളുമായുള്ള ബന്ധം തുടങ്ങിയ കാര്യങ്ങളാണ് സമിതി അന്വേഷിച്ചത്. സ്വപ്‌നയുടെ നിയമനത്തിലടക്കം ശിവശങ്കർ വീഴ്‌ച വരുത്തിയെന്നാണ് ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. ബന്ധങ്ങള്‍ ഉണ്ടാക്കുമ്പോള്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പോലെ ഉന്നതമായ പദവിയില്‍ ഇരിക്കുന്നയാള്‍ പുലര്‍ത്തേണ്ട ജാഗ്രത ശിവശങ്കറില്‍ നിന്നും ഉണ്ടായില്ലെന്ന് അന്വേഷണസമിതി വിലയിരുത്തി. ശിവശങ്കറിനെതിരെയുള്ള നടപടി കോടിയേരി ബാലകൃഷ്ണന്‍ അടക്കമുള്ളവരുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തിയതായാണ് സൂചന.