കേരളം

kerala

By

Published : Feb 21, 2023, 8:33 PM IST

Updated : Feb 22, 2023, 6:24 AM IST

ETV Bharat / state

ജമാഅത്തെ ഇസ്‌ലാമി-ആര്‍എസ്എസ് ചർച്ച: യുഡിഎഫിനെ വലിച്ചിടാന്‍ സിപിഎം; കരുതലോടെ കോണ്‍ഗ്രസ്

ജമാഅത്തെ ഇസ്‌ലാമി - ആര്‍എസ്എസ് രഹസ്യ ചര്‍ച്ചാ വിവാദത്തില്‍ യുഡിഎഫിനെ വലിച്ചിടാന്‍ വല വിരിച്ച് സിപിഎം, ജനകീയ പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള സിപിഎം തന്ത്രം തിരിച്ചറിഞ്ഞ് കരുതലോടെ കോണ്‍ഗ്രസ്...

tit for tat between congress and cpm  Jamaate Islami RSS meeting  controversy between congress and cpm on jei row  Jamaate Islami RSS meeting kerala  ജമാഅത്തെ ഇസ്ലാമി  ആര്‍എസ്എസ്  ആര്‍എസ്എസ് ചർച്ച  യുഡിഎഫിനെ പ്രതിക്കൂട്ടിലാക്കാൻ സിപിഎം  കരുതലോടെ കോണ്‍ഗ്രസ്  യുഡിഎഫ് സിപിഎം തർക്കം  യുഡിഎഫിനെതിരെ മുഖ്യമന്ത്രി  പിണറായി വിജയൻ കരിങ്കൊടി  cm pinarayi vijayan black flag  യുഡിഎഫ് സിപിഎം പോര്
യുഡിഎഫ് സിപിഎം പോര്

തിരുവനന്തപുരം:നിലവിലെ വിവാദങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ച്, ജമാഅത്തെ ഇസ്‌ലാമി-ആര്‍എസ്എസ് രഹസ്യ ചര്‍ച്ചയുടെ പേരില്‍ യുഡിഎഫിനെ പ്രതിക്കൂട്ടിലാക്കി രാഷ്ട്രീയ നേട്ടമുണ്ടാക്കാനുള്ള സിപിഎമ്മിന്‍റെ നീക്കം തിരിച്ചറിഞ്ഞ് സടകുടഞ്ഞെണീറ്റ് കോണ്‍ഗ്രസ്. 2016ല്‍ ആത്മീയാചാര്യനായ ശ്രീ എമ്മിന്‍റെ സാന്നിധ്യത്തില്‍ ആര്‍എസ്എസ് നേതാക്കളായ ഗോപാലന്‍കുട്ടി മാസ്റ്ററും വത്സന്‍ തില്ലങ്കേരിയും മുഖ്യമന്ത്രി പിണറായി വിജയനും അന്നത്തെ പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനുമായി നടത്തിയ രഹസ്യ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ പുറത്തുവിടണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി പ്രസിഡന്‍റ് കെ സുധാകരനും രംഗത്തെത്തിയതോടെ വിഷയത്തില്‍ വരും ദിവസങ്ങളില്‍ വിവാദം കൊഴുക്കുമെന്നുറപ്പായി.

'ആവേശം പൊടുന്നനെ': ഡല്‍ഹിയില്‍ ജമാഅത്തെ ഇസ്‌ലാമി നേതാക്കളും ആര്‍എസ്എസ് ദേശീയ നേതൃത്വവുമായി രഹസ്യ ചര്‍ച്ച നടന്നു എന്ന മാധ്യമ വാര്‍ത്തകള്‍ പുറത്തുവന്നപ്പോള്‍ നിശബ്‌ദനായിരുന്ന മുഖ്യമന്ത്രി ഫെബ്രുവരി 17ന് പൊടുന്നനെ ജമാഅത്തെ ഇസ്‌ലാമിക്കെതിരെ തിരിയുകയായിരുന്നു. ചര്‍ച്ചയുടെ ഉള്ളടക്കം എന്തുതന്നെയായാലും അത് ന്യൂനപക്ഷങ്ങളെ സഹായിക്കാനല്ലെന്നും ന്യൂനപക്ഷങ്ങളുടെ അട്ടിപ്പേറവകാശം ആരാണ് ജമാഅത്തെ ഇസ്‌ലാമിക്ക് നല്‍കിയതെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ ചോദ്യം.

എന്നാല്‍ ഇതേ ഫേസ്‌ബുക്ക് പോസ്റ്റില്‍ കോണ്‍ഗ്രസിനെയോ ലീഗിനെയോ വിമര്‍ശിക്കാന്‍ തയ്യാറാകാതിരുന്ന മുഖ്യമന്ത്രി സംസ്ഥാനത്തുടനീളം തനിക്കെതിരെ പ്രതിഷേധം ശക്തമായതോടെ ജമാഅത്തെ ഇസ്‌ലാമി വിഷയം കോണ്‍ഗ്രസിനും യുഡിഎഫിനും എതിരെ തിരിക്കുകയായിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ യാത്രയുടെ ഉദ്ഘാടന വേദി ഈ പ്രശ്‌നത്തെ കോണ്‍ഗ്രസിനും ലീഗിനുമെതിരെ തിരിക്കാനുള്ള വേദിയാക്കി. ഈ ചര്‍ച്ച ന്യൂനപക്ഷ വിഭാഗങ്ങള്‍ ആഗ്രഹിക്കുന്ന കാര്യമല്ലെന്നും ജമാഅത്തെ ഇസ്‌ലാമിയുടെ രാഷ്‌ട്രീയ കക്ഷിയായ വെല്‍ഫയര്‍ പാര്‍ട്ടി - യുഡിഎഫ് രസതന്ത്രത്തിന്‍റെ തുടര്‍ച്ചയാണോ ഇതെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും മുഖ്യമന്ത്രി ആരോപിച്ചു.

കോണ്‍ഗ്രസിന്‍റെ തിരിച്ചറിവ്:കഴിഞ്ഞ ഒന്നുരണ്ട് തെരഞ്ഞെടുപ്പുകളില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയും യുഡിഎഫും സഹകരിച്ചത് കണക്കിലെടുത്താണ് സൂത്രത്തില്‍ മുഖ്യമന്ത്രി ഈ പ്രശ്‌നത്തില്‍ കോണ്‍ഗ്രസിനെയും യുഡിഎഫിനെയും വിലിച്ചിട്ടത്. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി യോജിക്കുന്നതിന് അനുകൂല മനസ്ഥിതിയുള്ളവരും ആര്‍എസ്എസ് ചര്‍ച്ചയില്‍ പങ്കുവഹിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. തൊട്ടടുത്ത ദിവസം ഇതേ ആരോപണങ്ങള്‍ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും ചില സിപിഎം നേതാക്കളും ഏറ്റെടുത്തതോടെ ലക്ഷ്യം ജമാഅത്തെ ഇസ്‌ലാമിയല്ല, തങ്ങളാണെന്ന് കോണ്‍ഗ്രസ് തിരിച്ചറിഞ്ഞു. മാത്രമല്ല, ബജറ്റിലെ നികുതി വര്‍ധനയ്‌ക്കെതിരെ സംസ്ഥാനത്താകമാനം നടത്തുന്ന ശക്തമായ സമരങ്ങളുടെ മുനയൊടിക്കുക എന്ന സംഘടിത സിപിഎം തന്ത്രവും ഇതിനുപിന്നിലുണ്ടെന്ന് അവര്‍ മനസിലാക്കി.

വൈകിയില്ല, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ തന്നെ ശക്തമായി തിരിച്ചടിച്ചുകൊണ്ട് രംഗത്തെത്തി. നിലവിലെ പ്രശ്‌നങ്ങളില്‍ പ്രതിരോധത്തില്‍ നില്‍ക്കുന്ന മുഖ്യമന്ത്രി വിഷയം മാറ്റാന്‍ നടത്തിയ ശ്രമം മാത്രമാണിതെന്ന് പറഞ്ഞ സതീശന്‍, ഡല്‍ഹിയില്‍ ജമാഅത്തെ ഇസ്‌ലാമി അടക്കമുള്ള ചില മുസ്‌ലിം സംഘടനകള്‍ ആര്‍എസ്എസുമായി ചര്‍ച്ച നടത്തിയതിന് കേരളത്തിലെ യുഡിഎഫ് എന്തുപിഴച്ചുവെന്ന ചോദ്യമുന്നയിച്ചു. ഇക്കണോമിക് ടൈംസ് ലേഖകനും മലയാളിയുമായ ദിനേഷ് നാരായണന്‍ എഴുതിയ പുസ്‌തകത്തില്‍ ആര്‍എസ്എസ് നേതാക്കളുമായി പിണറായി വിജയനും കോടിയേരി ബാലകൃഷ്‌ണനും ചര്‍ച്ച നടത്തിയത് സംബന്ധിച്ച വെളിപ്പെടുത്തലുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഈ രഹസ്യ ചര്‍ച്ചയെ തുടര്‍ന്നാണ് കണ്ണൂരില്‍ സിപിഎം - ആര്‍എസ്എസ് സംഘട്ടനം അവസാനിച്ചതെന്നും സിപിഎമ്മുകാര്‍ കോണ്‍ഗ്രസിനുനേരെ തിരിഞ്ഞതെന്നും കെപിസിസി പ്രസിഡന്‍റ് കെ സുധാകരനും ആരോപിച്ചു. സിപിഎമ്മും മുഖ്യമന്ത്രിയും സര്‍ക്കാരും നേരിടുന്ന ആഴമേറിയ പ്രതിസന്ധികളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള പിണറായി വിജയന്‍റെ ശ്രമം വിലപ്പോകില്ലെന്നും സുധാകരന്‍ പറഞ്ഞു.

ലക്ഷ്യം തെരഞ്ഞെടുപ്പ് : കഴിഞ്ഞ തദ്ദേശഭരണ തെരഞ്ഞടുപ്പിലും നിയമസഭ തെരഞ്ഞെടുപ്പിലും യുഡിഎഫിന്‍റെ വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധം ആരോപിച്ച് സൃഷ്‌ടിച്ചെടുത്ത വര്‍ഗീയ ധ്രുവീകരണത്തിലൂടെ സിപിഎമ്മും ഇടതുമുന്നണിയും വന്‍ രാഷ്ട്രീയ നേട്ടം കൊയ്‌തിരുന്നു. ലോക്‌സഭ തെരഞ്ഞടുപ്പിന് ഒരു വര്‍ഷം ബാക്കിയാണെങ്കിലും പ്രശ്‌നം സജീവമാക്കി നിലനിര്‍ത്തിയാല്‍, വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിലും സമാന ധ്രുവീകരണം സൃഷ്‌ടിക്കാന്‍ ഈ വിവാദത്തിന് കഴിഞ്ഞേക്കുമെന്ന പ്രതീക്ഷ സിപിഎമ്മിനുണ്ട്.

കേന്ദ്ര സര്‍ക്കാരിനെതിരെ ഇന്ധന വില വര്‍ധന ഉള്‍പ്പടെ ആരോപിച്ച് സിപിഎം നടത്തുന്ന സംസ്ഥാന ജാഥ തീരും വരെയെങ്കിലും സംസ്ഥാന സര്‍ക്കാരിന്‍റെ ഇന്ധന വിലവര്‍ധനയ്‌ക്കെതിരായ സമരത്തില്‍ നിന്ന് യുഡിഎഫിനെ പിന്തിരിപ്പിക്കാന്‍ ഈ നീക്കത്തിന് കഴിഞ്ഞാല്‍ അതൊരു വന്‍ വിജയമാകുമെന്ന കണക്കുകൂട്ടലും ജമാഅത്തെ ഇസ്‌ലാമി പ്രശ്‌നം ഉയര്‍ത്തുന്നതിന് പിന്നില്‍ സിപിഎമ്മിനുണ്ട്. ഇപ്പോഴത്തെ ആരോപണങ്ങളിലൂടെ സിപിഎം ഒരുക്കുന്നത് ഈ കെണിയാണെന്ന തിരിച്ചറിവാകട്ടെ കോണ്‍ഗ്രസ് നേതൃത്വത്തിനുമുണ്ട്. ഈ സാഹചര്യത്തില്‍ ആര്‍എസ്എസ് ബന്ധം സംബന്ധിച്ച വാദപ്രതിവാദങ്ങളില്‍ സംസ്ഥാന രാഷ്ട്രീയം വരും ദിവസങ്ങളില്‍ കലങ്ങി മറിയുമെന്നുറപ്പാണ്.

Last Updated : Feb 22, 2023, 6:24 AM IST

ABOUT THE AUTHOR

...view details