കേരളം

kerala

ETV Bharat / state

സ്‌മാർട്ടാകാതെ തമ്പാനൂർ ശ്രീമൂലം റോഡ്; കുഴികളും ചെളിയും മൺകൂനകളുമായി വലഞ്ഞ് ജനം - സ്‌മാർട്ട് റോഡ് നിർമാണം

പ്രദേശവാസികളുടെ നിരന്തര പരാതിയെ തുടർന്ന് വലിയ മെറ്റലുകൾ നിരത്തി തട്ടിക്കൂട്ട് പണി നടത്തി തടി തപ്പിയിരിക്കുകയാണ് സ്‌മാർട്ട് സിറ്റി അധികൃതർ

thiruvananthapuram thampanoor sreemoolam road construction  smart road construction thiruvananthapuram  smart city thiruvananthapuram  സ്‌മാർട്ട് സിറ്റി തിരുവനന്തപുരം  സ്‌മാർട്ട് റോഡ് നിർമാണം  തിരുവനന്തപുരം തമ്പാനൂർ ശ്രീമൂലം റോഡ്
സ്‌മാർട്ടാകാതെ തമ്പാനൂർ ശ്രീമൂലം റോഡ്; കുഴികളും ചെളിയും മൺകൂനകളുമായി വലഞ്ഞ് ജനം

By

Published : Jun 21, 2022, 5:29 PM IST

തിരുവനന്തപുരം: സ്‌മാർട്ട് റോഡ് നിർമാണവുമായി ബന്ധപ്പെട്ട് വെട്ടിപ്പൊളിച്ച തമ്പാനൂർ ശ്രീമൂലം റോഡ് യാത്രാ യോഗ്യമല്ലാതായിട്ട് 11 മാസങ്ങൾ പിന്നിട്ടു. പ്രദേശവാസികളുടെ നിരന്തര പരാതിയെ തുടർന്ന് വലിയ മെറ്റലുകൾ നിരത്തി തട്ടിക്കൂട്ട് പണി നടത്തി തടി തപ്പിയിരിക്കുകയാണ് സ്‌മാർട്ട് സിറ്റി അധികൃതർ. കുഴികളും ചെളിയും മൺകൂനകളുമായി യാത്രക്കാരെയും സമീപവാസികളെയും വലയ്‌ക്കുകയാണ് ഈ റോഡ്.

സ്‌മാർട്ടാകാതെ തമ്പാനൂർ ശ്രീമൂലം റോഡ്; കുഴികളും ചെളിയും മൺകൂനകളുമായി വലഞ്ഞ് ജനം

11 മാസങ്ങൾക്ക് മുൻപ് നവീകരണത്തിനായി പൊളിച്ച റോഡിലെ കുഴികൾ നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് കഴിഞ്ഞ ഏപ്രിലിലാണ് അടച്ചത്. മണ്ണിട്ട് നിരപ്പാക്കിയ റോഡ് വീണ്ടും കുത്തിപ്പൊളിച്ചു. മഴകൂടി പെയ്‌തതോടെ റോഡിൽ ചെളിയും നിറഞ്ഞു. ഇരുചക്ര വാഹനങ്ങൾക്ക് പോലും കടന്നുപോകാനാവില്ല. വശങ്ങളിലും കുഴിയായതിനാൽ കാൽനട യാത്രയും സാധ്യമല്ല.

മാസങ്ങളോളമായി ഈ റോഡിന് ഇരുവശത്തുമുള്ള കച്ചവടക്കാരുടെ ജീവിതവും ദുരിതമാണ്. സഞ്ചാര യോഗ്യമല്ലാത്ത റോഡിലൂടെ ആളുകൾ വരാതായതോടെ കച്ചവടക്കാർക്ക് ഭീമമായ നഷ്‌ടമാണ് ഉണ്ടായത്. ഇതിനോടകം പലരും വാടകയ്‌ക്ക് എടുത്ത കടകൾ ഉപേക്ഷിച്ച് മടങ്ങി.

സ്‌മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി ശ്രീമൂലം റോഡിൻ്റെ നവീകരണ പ്രവർത്തനങ്ങൾക്ക് കരാർ നൽകിയത് മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന എൻ.എ കൺസ്‌ട്രക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കാണ്. കരാറുകാരിൽ നിന്നുണ്ടായ അലംഭാവവും അനാസ്ഥയുമാണ് നിലവിലെ അവസ്ഥയ്‌ക്ക് കാരണമെന്നാണ് നാട്ടുകാർ പറയുന്നത്.

കരാറുകാരുടെ അനാസ്ഥയാണ് റോഡ് നവീകരണം ഇഴയാൻ കാരണമെന്ന് സ്‌മാർട്ട് സിറ്റി അധികൃതരും അടിവരയിട്ട് പറയുന്നു. എൻ.എ കൺസ്‌ട്രക്ഷൻസ് എന്ന കമ്പനിക്ക് നൽകിയ കരാർ കാലാവധി മേയ് 31ന് അവസാനിച്ചു. ഇതേ കമ്പനിക്ക് തന്നെ കരാർ പുതുക്കി നൽകണോ പുതിയ കമ്പനിക്ക് നൽകണോ എന്നത് സംബന്ധിച്ച് തീരുമാനം കൈക്കൊണ്ടിട്ടില്ലെന്നാണ് സ്‌മാർട്ട് സിറ്റി അധികൃതർ പറയുന്നത്.

പുതിയ റോഡുകൾ കുഴിക്കാൻ പാടില്ലെന്നും മഴ എത്തുന്നതിന് മുൻപ് നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കണമെന്നുള്ള സർക്കാർ നിർദേശം നിലനിൽക്കുമ്പോഴാണ് അധികൃതരുടെ ഈ പ്രഹസനം.

ABOUT THE AUTHOR

...view details