തിരുവനന്തപുരം: തോട്ടങ്ങളില്‍ ഫലവൃക്ഷകൃഷി അനുവദിക്കുന്നത് പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തോട്ടങ്ങളുടെ അടിസ്ഥാന സ്വഭാവം നിലനിര്‍ത്തിക്കൊണ്ട് ഫലവൃക്ഷങ്ങള്‍ കൃഷി ചെയ്യാന്‍ അനുവദിക്കുന്നതിന് ബന്ധപ്പെട്ട നിയമത്തില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നയപരമായ പ്രശ്നമായതിനാൽ മുന്നണിയില്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കും. ഇത് കാര്‍ഷിക മേഖലയില്‍ വലിയ മാറ്റമുണ്ടാക്കുമെന്നാണ് പ്രതീക്ഷ. കാര്‍ഷിക ഉത്പാദനം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് സര്‍ക്കാര്‍ നടപ്പാക്കുന്ന സുഭിക്ഷകേരളം പദ്ധതിയില്‍ തോട്ടം മേഖലക്ക് വലിയ പങ്ക് വഹിക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ കരുതുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
തോട്ടങ്ങളില്‍ ഫലവൃക്ഷകൃഷി അനുവദിക്കുന്നത് പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ - Thiruvananthapuram
തോട്ടങ്ങളുടെ അടിസ്ഥാന സ്വഭാവം നിലനിര്‍ത്തിക്കൊണ്ട് ഫലവൃക്ഷങ്ങള്‍ കൃഷി ചെയ്യാന്‍ അനുവദിക്കുന്നതിന് ബന്ധപ്പെട്ട നിയമത്തില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു

ഉത്പാദനം വര്‍ധിക്കുമ്പോള്‍ ശാസ്ത്രീയമായ വിപണന സംവിധാനം ഏര്‍പ്പെടുത്തും. ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ് പരമാവധി പ്രയോജനപ്പെടുത്തും. കൃഷി ജോലിക്ക് ആളുകളെ കിട്ടാത്ത പ്രശ്നം പരിഹരിക്കുന്നതിന് പ്രാദേശികതലത്തില്‍ ലേബര്‍ ബാങ്ക് രൂപീകരിക്കുന്ന കാര്യം ആലോചിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പാല്‍ ഉത്പാദനത്തില്‍ കേരളം സ്വയം പര്യാപ്തതയിലേക്ക് അടുക്കുകയാണ്. പാല്‍ ഉത്പാദനം വര്‍ധിക്കുമ്പോള്‍ മൂല്യവര്‍ധിത ഉല്‍പന്നങ്ങളിലേക്ക് കൂടി കടക്കണം. കേരളത്തില്‍ പാല്‍പ്പൊടി ഫാക്ടറി സ്ഥാപിക്കുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഇതില്‍ സ്വകാര്യ പങ്കാളിത്തവുമാകാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പ്രതിവാര സംവാദ പരിപാടിയായ നാം മുന്നോട്ടില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.