തിരുവനന്തപുരം :തിരുവല്ലം പാച്ചല്ലൂർ വണ്ടിത്തടത്ത് ഷഹ്നയുടെ (23) മരണത്തിൽ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി അന്വേഷണം വേഗത്തിലാക്കുമെന്ന് പൊലീസ് (Thiruvallam shahna death, police to file charges abetment of suicide). കഴിഞ്ഞ ദിവസം തിരുവല്ലം പൊലീസ് ഷഹ്നയുടെ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഷഹ്നയുടെ ഭർത്താവ് നൗഫലിന്‍റെയും ഭർതൃമാതാവിന്‍റെയും പീഡനങ്ങളെ തുടർന്നാണ് ആത്മഹത്യ ചെയ്‌തതെന്നാണ് യുവതിയുടെ പിതാവ് ഷാജഹാൻ പൊലീസിന് മൊഴി നൽകിയത്.
മാത്രമല്ല ഷഹ്നയുടെ ചുണ്ടിൽ പൊട്ടലും ശരീരത്തിൽ മർദനമേറ്റ പാടുകളും ഉണ്ടായിരുന്നുവെന്നും തിരുവല്ലം സ്റ്റേഷൻ ഹൗസ് ഓഫിസർ രാഹുൽ രവീന്ദ്രൻ ഇടിവി ഭാരതിനോട് പറഞ്ഞു. നിലവിൽ സിആർപിസി 174 വകുപ്പ് പ്രകാരം അസ്വാഭാവിക മരണത്തിന് കേസെടുത്താണ് പൊലീസ് അന്വേഷണം നടത്തുന്നത്. എന്നാൽ, മൊഴികളുടെയും ഷഹ്നയുടെ ശരീരത്തിലെ മർദനമേറ്റ പാടുകളുടെയും അടിസ്ഥാനത്തിലാണ് ആത്മഹത്യ പ്രേരണ കുറ്റം ചുമത്തുമെന്ന് പൊലീസ് അറിയിച്ചത്.
അതേസമയം, കാട്ടാക്കട സ്വദേശി നൗഫലിനെയും മാതാവിനെയും പിതാവിനെയും ഇതുവരെയും കണ്ടെത്താനോ ഇവരുടെ മൊഴി രേഖപ്പെടുത്താനോ പൊലീസിന് സാധിച്ചിട്ടില്ല. വണ്ടിത്തടം ക്രൈസ്റ്റ് നഗർ റോഡിൽ വാറുവിള പുത്തൻ വീട് ഷഹ്ന മൻസിലിൽ ഷാജഹാന്‍റെയും സുൽഫത്തിന്‍റെയും മകൾ ഷഹ്ന ചൊവ്വാഴ്‌ച വൈകിട്ട് ആറ് മണിയോടെയാണ് ജീവനൊടുക്കിയത്. കാട്ടാക്കട സ്വദേശി നൗഫൽ മൂന്ന് വർഷം മുൻപാണ് ഷഹ്നയെ വിവാഹം ചെയ്‌തത്.